കുന്നത്തൂര്‍: ഭരണിക്കാവ് ടൗണിലെ ഗതാഗതകുരുക്ക് കുറയ്ക്കാന്‍ സാധിക്കുന്ന മുതുപിലാക്കാട് ഊക്കന്‍മുക്ക് – മണക്കാട്ടുമുക്ക് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമായി. കുണ്ടറ, കൊട്ടിയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ഭരണിക്കാവ് ടൗണില്‍ കയറാതെ കൊട്ടാരക്കര, അടൂര്‍, താമക്കുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുപോകാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഈ റോഡ് ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. ഏകദേശം ഒന്നര കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഇന്ന് ഇരുചക്രവാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ പറ്റാത്തവിധം മോശമായി കിടക്കുകയാണ്.
എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് പത്തുവര്‍ഷം മുമ്പാണ് ഈ റോഡ് അവസാനമായി ടാര്‍ ചെയ്തത്. നിര്‍മ്മാണത്തിലെ അപാകതയും ഓടകളുടെ അപര്യാപ്തതയും മൂലം നിര്‍മ്മിച്ച് ഒരു വര്‍ഷത്തിനകം തന്നെ റോഡ് തകര്‍ന്നു. ഓരോ തവണയും ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍ ത്രിതലപഞ്ചായത്തുകള്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാറിമാറി ഏറ്റെടുക്കുന്നതായി പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്തിരുന്നത്.
തുടക്കത്തില്‍ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് റോഡ് ഏെറ്റടുത്തു. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം പണികള്‍ ഒന്നും നടന്നില്ല. വീണ്ടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് റോഡിന്റെ മേല്‍നോട്ടം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തതായി താലൂക്ക് വികസനസമിതി യോഗത്തില്‍ പ്രഖ്യാപനമുണ്ടായതല്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മാത്രം ആരംഭിച്ചില്ല.
ഏറ്റവുമൊടുവില്‍ ഊക്കന്‍മുക്ക്, മണക്കാട്ടുമുക്ക് റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയതായി സ്ഥലം എംഎല്‍എയുടെ പ്രഖ്യാപനം വന്നിട്ട് ആറ് മാസത്തോളം കഴിഞ്ഞു. അടുത്ത കാലവര്‍ഷത്തിന് മുമ്പെങ്കിലും റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെങ്കില്‍ ഇതു വഴിയുള്ള കാല്‍നടയാത്രപോലും ദുസഹമാകുമെന്നുള്ള ആശങ്കയിലാണ് പ്രദേശവാസികള്‍. കൊല്ലം, തേനീ ദേശീയപാത പ്രാബല്യത്തില്‍ വരുന്നതോടെ വാഹനങ്ങള്‍ക്ക് ഭരണിക്കാവ് ടൗണില്‍ കയറാതെ പോകാനുള്ള ബൈപ്പാസായി ഉപയോഗിക്കാവുന്ന റോഡ് കൂടിയാണിത്.
സാമ്പത്തികവര്‍ഷം അവസാനിക്കുവാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ വികസനഫണ്ട് പരമാവധി ഉപയോഗിച്ച് തീര്‍ക്കാന്‍ വേണ്ടി ഭരണാധികാരികള്‍ നാട്ടിലെ ഊടുവഴികളും ഇടവഴികളും ടാറിങ് കോണ്‍ക്രീറ്റും ചെയ്യാന്‍ ഓടി നടക്കുമ്പോഴാണ് വളരെയേറെ പ്രാധാന്യമുള്ള ഈ റോഡ് ശാപമോക്ഷം കാത്ത് ഒരു ദശാബ്ദമായി കിടക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: