ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കുമെന്നും ഓരോ കുടുംബത്തിനും പ്രതിമാസം 20,000 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കുമെന്നും പത്രികയില്‍ പറയുന്നു.
ദല്‍ഹിയുടെ വികസനത്തിന് എഴുപതിന കര്‍മപരിപാടിയാണ് ആം ആദ്മി മുന്നോട്ട് വെച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദല്‍ഹിയില്‍ എല്ലാവര്ക്കും വീട് നല്‍കും. ജന്‍ലോക്പാല്‍ ബില്‍ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും പത്രികയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
വൈദ്യുതി നിരക്കില്‍ അന്‍പത് ശതമാനം കുറവ് വരുത്തും. സൗജന്യ വൈഫൈ ലഭ്യമാക്കും. സ്ത്രീസുരക്ഷക്കും എഎപിയുടെ പ്രകടനപത്രിക മുന്‍തൂക്കം നല്കുന്നു. സ്ത്രീസുരക്ഷക്കായി 12 ലക്ഷം സിസിടിവികള്‍ സ്ഥാപിക്കുമെന്നാണ് പത്രികയിലെ പ്രഖ്യാപനം. പത്രികയിലെ പല പ്രഖ്യാപനങ്ങളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമോ എന്ന സംശയം ജനിപ്പിക്കുന്നവയാണെങ്കിലും ജനപ്രിയവാഗ്ദാനങ്ങളാണാ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്.
നാല് മാസം സമയമെടുത്താണ് പ്രകടനപത്രിക തയ്യാറാക്കിയതെന്നും പത്രിക വിശുദ്ധ പുസ്തകമാണെന്നും എഎപി വ്യക്തമാക്കി. ദല്‍ഹിക്ക് പൂര്‍ണസംസ്ഥാനപദവി ലഭിക്കുന്നത് സ്വപ്നമാണെന്നും പത്രികയില്‍ എഎപി വ്യക്തമാക്കുന്നു. 500 പുതിയ സ്കൂളുകള്‍, 20 സര്‍ക്കാര്‍ കോളജുകള്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 200000 പബ്ളിക് ടോയ്ലറ്റുകള് സ്ഥാപിക്കും.
സ്വകാര്യ സ്കൂളുകളുടെ ഫീസില്‍ നിയന്ത്രണം, യമുനാ നദി പുനരുജ്ജീവിപ്പിക്കാന്‍ ബൃഹത്പദ്ധതി, ചെറുകിട വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ല, ഗ്രാമങ്ങള്‍ക്കു പ്രത്യേക പരിഗണന, എട്ടു ലക്ഷം പുതിയ ജോലികള്‍, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും, ചേരികളില്‍ അഞ്ചു ലക്ഷം വീടുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പാര്‍പ്പിട സമുച്ചയം, പഞ്ചാബി, ഉറുദു ഭാഷകള്‍ക്കു രണ്ടാം ഭാഷാ പദവി, സ്കൂള്‍ മൈതാനങ്ങള്‍ പ്രവൃത്തി സമയത്തിനു ശേഷം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കും, ഡിഡിഎയ്ക്കു കീഴിലുള്ള കളി സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ക്കു തടസ്സമില്ലാത്ത പ്രവേശനം എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: