പെര്‍ത്ത്: ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് അശുഭവാര്‍ത്ത. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ടീം ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ധോണിപ്പട മൂന്നു വിക്കറ്റിന് മുട്ടുകുത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശിഖര്‍ ധവാനും (38) അജിന്‍ക്യ രഹാനെയും (73) മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയും വാലറ്റവും അമ്പേ പാളിപ്പോയി. വിരാട് കോഹ്ലി (8), സുരേഷ് റെയ്ന (1), അമ്പാട്ടി റായിഡു (12), നായകന് എം.എസ്. ധോണി (17), സ്റ്റിയുവര്‍ട്ട് ബിന്നി (7) തുടങ്ങിയവരൊന്നും അധികനേരം ക്രീസില്‍ ചെലവിട്ടില്ല. വാലറ്റവും ബാറ്റ് താഴ്ത്തിയതോടെ 48.1 ഓവറില്‍ ഇന്ത്യ 200 ഒതുങ്ങിക്കൂടി. സ്റ്റീവന്‍ ഫിന് മൂന്നു വിക്കറ്റ് പിഴുതു. മൊയീന്‍ അലിയും ക്രിസ് വോക്സും സ്റ്റിയുവര്‍ട്ട് ബ്രോഡും രണ്ടിരകളെ വീതം കണ്ടെത്തി.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വിരട്ടിക്കളഞ്ഞു. ഇയാന്‍ ബെല്ലിനെയും (10) മൊയീന്‍ അലിയെയും (17) ജോ റൂട്ടിനെയും (3) ക്യാപ്ടന് ഇയോണ്‍ മോര്‍ഗനെയും (2) രവി ബൊപ്പാരയെയും (4) കൈവിട്ട അവര്‍ ഒരുഘട്ടത്തില്‍ 5ന് 56 എന്ന നിലയില്‍ പരുങ്ങി. അടുപ്പിച്ചടുപ്പിച്ച് മൂന്നു പേരെ വീഴ്ത്തിയ ബിന്നിയാണ് ഇംഗ്ലണ്ടിനെ വിറപ്പിച്ചത്.
പക്ഷേ, ആറാം വിക്കറ്റില്‍ 125 റണ്‍സ് സ്വരുക്കൂട്ടിജെയിംസ് ടെയ്ലറും (82), ജോസ് ബട്ലറും (67) ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചു. 46.5 ഓവറില്‍ ഇംഗ്ലീഷ് പട ലക്ഷ്യം മറികടന്നു.
ബിന്നി മൂന്നു പേരെ മടക്കി; മോഹിത് ശര്‍മ്മ രണ്ടുപേരെയും. ഒരു മത്സരംപോലും ജയിക്കാതെയാണ് ഇന്ത്യ പുറത്തേക്കു വഴി തേടിയത്. നാളെ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയുമായി കൊമ്പുകോര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: