കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ബൈക്കുകള്‍ മോഷ്ടിച്ചു പൊളിച്ചു വില്‍ക്കുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്ന കുട്ടി മോഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടി. സംഘത്തിലെ മൂന്നു പേര് പ്രായപൂര്‍ത്തിയാവാത്തവരാണ്. ചിങ്ങവനം പോളച്ചിറ കുന്നുംപുറത്ത് വീട്ടില്‍ റോബിന് ജോസഫ് (കണ്ണന് – 24), മണര്‍കാട് ഇല്ലിവളവ് പ്ലാംതോപ്പില് ജോബി (18) എന്നിവരെയാണ് വെസ്റ്റ് സിഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ചിങ്ങവനം, മണര്‍കാട്, കുമ്മനം, തിരുവാതുക്കല്‍ സ്വദേശികളായ പ്രതികള്‍ നഗരത്തില്‍ ഒത്തു കൂടിയ ശേഷമാണ് ബൈക്ക് മോഷണത്തിനു പദ്ധതി തയ്യാറാക്കിയിരുന്നത്. പാര്‍ക്കിങ് ഏരിയായിലും, മറ്റു സ്ഥലങ്ങളിലും ബൈക്കുകള്‍ കണ്ടു വച്ച ശേഷം സംഘാംഗങ്ങളായ ഒന്നോ രണ്ടോ പേര് ചേര്‍ന്നു വയര്‍ അറത്തു മാറ്റി ബൈക്ക് മോഷ്ടിക്കുകയായിരുന്നു പതിവ്.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നു കഞ്ചാവ് വില്‍ക്കുകയും, വാങ്ങുകയുമാണ് ഇവര്‍ ചെയ്തിരുന്നത്. ഉപയോഗിച്ച ശേഷം ബൈക്കുകള്‍ പൊളിച്ചു വില്‍ക്കും. ചില ബൈക്കുകള്‍ ഉപയോഗ ശേഷം ആറ്റില്‍ തള്ളുകയും, പാര്‍ക്കിങ് ഗ്രൌണ്ടിലോ ഇടവഴികളിലോ ഉപേക്ഷിക്കുകയുമായിരുന്നു പതിവ്. മോഷ്ടിച്ചെടുത്ത ബൈക്കുകള്‍ ഇവര്‍ കത്തിച്ചു കളയുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.
നഗരത്തില്‍ ബൈക്ക് മോഷണം പതിവായതോടെ ഡിവൈഎസ്പി വി.അജിത്തിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സംഘം പ്രത്യേക അന്വേഷണം നടത്തിയിരുന്നു. ബൈക്ക് മോഷണത്തിനു പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് സംഘം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷന് ഗുരുകുലം പദ്ധതിയുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്. ഇതേ തുടര്‍ന്നു വിദ്യാര്‍ഥി സംഘം നല്കിയ സൂചനയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് എസ്ഐ ടി.ആര് ജിജു, അഡീഷണല്‍ എസ്ഐ ഹരിദാസ്, എഎസ്ഐ ഗോപാലകൃഷ്ണന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജ് നാരായണന്, അജിത്, മനോജ്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എഎസ്ഐ ഡി.സി വര്‍ഗീസ്, സീനിയര്‍ സിപിഒ പി.എന്‍ മനോജ്, ഐ.സജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ട്രാഫിക് സ്റ്റേഷനിലെ എസ്ഐ, എആര്‍ ക്യാംപിലെ പൊലീസുകാരന് എന്നിവരുടേതടക്കം അന്‍പതോളം ബൈക്കുകള്‍ സംഘം മോഷ്ടിച്ചിട്ടുണ്ട്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്തവരെ ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: