ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്. സോണിയാ ഗാന്ധിക്ക് ജയന്തി നടരാജന് അയച്ച കത്തിലാണ് രാഹുലിനെതിരായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
കത്ത് ഒരു ദേശീയ ദിനപത്രം ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജയന്തി നടരാജന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇന്ന് ഉച്ചയോടെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനയുണ്ടാകും.
പല വഴിവിട്ട ഇടപെടലുകളും നടത്തിയ രാഹുല്‍ പാരിസ്ഥിതിക ആഘാതം പോലും പരിഗണിക്കാതെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്ക്കുവേണ്ടിയും ഇടപെട്ടുവെന്നു ‘ദി ഹിന്ദു’ ദിനപത്രം പുറത്തുവിട്ട ജയന്തിയുടെ കത്തില്‍ പറയുന്നു. മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത് രാഹുലിന്റെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തതിനാലാണെന്നും കത്തില്‍ ആരോപിക്കുന്നു.
2014 നവംബറിലാണ് ജയന്തി നടരാജന് സോണിയാ ഗാന്ധിക്ക് കത്തയച്ചത്.
ഒഡീഷയില്‍ നിയംഗിരി കുന്നുകളിലെ ബോക്സൈറ്റ് ഖനനത്തിന് വേദാന്ത കമ്പനിക്ക് അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്. താന്‍ രാജി വച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചു. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് തന്നെ നീക്കിയതെന്ന് പാര്‍ട്ടി പ്രചരിപ്പിച്ചു. തന്റെ രാജി എന്തിനെന്ന് പാര്‍ട്ടി വിശദീകരണം നല്‍കിയില്ല. കഴിഞ്ഞ 11 മാസമായി താന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. നിരന്തരം ആക്രമിക്കപ്പെടുകയാണ്. മാധ്യമങ്ങളില്‍ അപമാനിതയായി. 2013 ഡിസംബര്‍ 20 മുതല്‍ ഇന്നുവരെ താന്‍ എന്തുകൊണ്ട് രാജിവച്ചു എന്ന് പാര്‍ട്ടിയോ നേതൃത്വമോ അന്വേഷിച്ചില്ല. തനിക്ക് അതു വിശദീകരിക്കാനുള്ള അവസരവും തന്നില്ല ജയന്തി കത്തില്‍ പറയുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്ത്തത്തിനാണ് തന്നെ മന്ത്രി സ്ഥാത്തു നിന്ന് മാറ്റിയതെന്നാണ് പ്രചരിപ്പിച്ചത്. ഇതില്‍ വിയോജിപ്പ് അറിയിച്ചാണ് സോണിയ ഗാന്ധിക്കു ജയന്തി കത്ത് അയച്ചത്. ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി നടരാജന് 2011 ജൂലൈ 12നാണ് ചുമതലയേറ്റത്.
അതേസമയം, ജയന്തി നടരാജന് സോണിയയ്ക്കയച്ച കത്തില്‍ കേരളത്തിലെ മാധ്യമവാര്‍ത്തകളും പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതു സംബന്ധിച്ച് കേരളത്തില്‍ വന്ന വാര്‍ത്തകളെ പറ്റിയാണ് പരാമര്‍ശം. പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനമിറക്കിയതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് വാര്‍ത്തവന്നു. പരിസ്ഥിതി സംരക്ഷണത്തിനും കോടതി നിര്ദേശപ്രകാരവുമാണ് വിജ്ഞാപനമിറക്കിയതെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: