ന്യൂദല്‍ഹി: ഹോ കീ ഹോ ന… (അതു നടക്കുമോ നടക്കില്ലയോ), മുന്നു വട്ടം ആ ചോദ്യം മുഴങ്ങി. അവസാനം ദിഗന്തങ്ങള്‍ നടങ്ങുമാറ് നിശ്ചയ ദാര്‍ഢ്യത്തിന്റെ ശബ്ദമുയര്‍ന്നു- ഹോ ഹോ ഹോ (അതു നടക്കും നടക്കും നടക്കും). തണുത്തു മരച്ചു കിടന്ന കേണല്‍ മുനീന്ദ്ര നാഥ് റായ്യുടെ ഭൗതിക ദേഹം ഒന്നു വിറച്ചുവോ. വിറച്ചുകാണണം, കാരണം എത്രയെത്ര നാളുകള്‍ ഗൂര്‍ഖാ റെജി്മെന്റ് എന്നു വിളിക്കുന്ന രാഷ്ട്രീയ റൈഫിള്‍സിന്റെ 42-ാം ബറ്റാലിയനോടൊപ്പം മുനീന്ദ്ര അത് ഏറ്റുവിളിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്നലെ തന്റെ പ്രിയ മകള്‍ പതിനൊന്നുകാരിയാണ് അതു ചോദിച്ചത് ഹോ കീ ഹോന എന്ന്….
ജമ്മു കശ്മീരിലെ പുല്‍വാമയിലെ ത്രാളില്‍, ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മുനീന്ദ്ര നാഥ റായിക്ക് അന്ത്യാഞ്ജലി സമര്‍പ്പിക്കുകയായിരുന്നു ഇന്നലെ. ദല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ സൈന്യത്തിന്റെ സര്‍വതല പ്രാതിനിധ്യം ഉണ്ടായിരുന്നു അന്ത്യകര്‍മ്മ വേളയില്‍. കരസേനാ മേധാവി ജനറല്‍ ദര്‍ബീര്‍ സിങ് സുഗാഹുള്പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം കേണലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
കുടുംബാംഗങ്ങളുടെ തടഞ്ഞു നിര്ത്താനാവാഞ്ഞ ദുഃഖം അണമുറിഞ്ഞൊഴുകി. ഔദ്യോഗികതയുടെ വിലക്കുകളില്‍ പ്രിയ മേലധികാരിയുടെ വിയോഗം താങ്ങാനുള്ള കരുത്തു നേടി സഹ പ്രവര്‍ത്തകര്‍ വികാരമടക്കിപ്പിടിച്ചു.
അന്ത്യകര്‍മ്മങ്ങളുടെ ഒടുവില്‍ മകള്‍ ആവേശത്തോടെ, അച്ഛനു സല്യൂട്ട് സമര്‍പ്പിച്ചു ചോദിച്ചു, ഹോ കീ ഹോ ന- നടക്കുമോ നടക്കില്ലയോ.
ഗൂര്‍ഖാ റെജിമെന്റിന്റെ മാത്രമല്ല, ഗൂര്‍ഖാ സമൂഹത്തിന്റെതന്നെ വിശ്വാസമാണത്. അവര്‍ എന്തും ചെയ്യുന്നതിനു മുമ്പ് ചോദിക്കും, നടക്കുമോ നടക്കില്ലയോ.. അതു മൂന്നു വട്ടം ചോദിച്ച് അവര്‍ ഉറപ്പിച്ചു പ്രഖ്യാപിക്കും അതു നടക്കും, ഒരിക്കലല്ല മൂന്നു വട്ടം. പിന്നെ അതു നടത്തിയേ അടങ്ങൂ. കേണല്‍ മുനീന്ദ്ര നാഥ റായി അങ്ങനെയുള്ള ദൃഢ നിശ്ചയക്കാരനായിരുന്നു. ഇന്നലെ ദുഃഖത്തിന്റെ നിഴലിലും സഹപ്രവര്‍ത്തകര്‍ ഹോ എന്ന് ഏറ്റു പറയുമ്പോള്‍ കേണലിന്റെ ആത്യന്തിക ലക്ഷ്യം ഞങ്ങള്‍ നടത്തുമെന്നുള്ള പ്രഖ്യാപനമായാണത് മുഴങ്ങിയത്.
റിപ്പബ്ലിക് ദിനത്തലേന്നാണ് മുനീന്ദ്ര നാഥ റായിക്ക് യുദ്ധ സേവാ മെഡല്‍ പ്രഖ്യാപിച്ചത്. ആ ദിനത്തിനു പിറ്റേന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ നേരിട്ടു കീഴ്പെടുത്തിക്കഴിഞ്ഞപ്പോള് കേണല്‍ വെടിയേറ്റു വീഴുകയായിരുന്നു. ജമ്മു കശ്മീര്‍ പോലീസിലെ പ്രത്യേക ഓപ്പേറഷന്‍സ് വിഭാഗത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സഞ്ജീവ് കുമാറും കൊല്ലപ്പെട്ടിരുന്നു. റായിക്ക് ഭാര്യയും രണ്ട് പെണ്മക്കളും അഞ്ചു വയസുകാരനായ ആണ്‍കുട്ടിയുമാണ് ഉള്ളത്. ഘാസിപ്പൂര്‍ (യുപി) സ്വദേശിയായ റായിയുടെ കുടുംബാംഗങ്ങള്‍ ഒന്നടങ്കം അന്തിമ കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മുനീന്ദ്രയുടെ അച്ഛന് നാഗേന്ദ്ര റായ് മകന്റെ ഭൗതിക ദേഹം അവസാന നോക്കു കാണുമ്പോള്‍ വിങ്ങിപ്പൊട്ടി. അദ്ദേഹത്തെയും മറ്റു കുടുംബാംഗങ്ങളേയും ജനറല്‍ സുഗാഹ് സമാശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: