ബെംഗളൂരു: ഭാരതത്തിന്റെ മിസൈല്‍ യുഗത്തിന് ഗതിവേഗമേകി തദ്ദേശീയമായി വികസിപ്പിച്ച ശബ്ദാതിവേഗ മിസൈല്‍ ബ്രഹ്മോസ് ഇനി വായുസേനക്കും സ്വന്തം. ഭാരതത്തിന്റെ പോര്‍മുഖത്ത് കര,നാവികസേനകള്‍ക്കൊപ്പം തന്നെ വായുസേനയുടെ പ്രധാന മിസൈലാകും 300 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ബ്രഹ്മോസ്. റഷ്യന്‍ നിര്‍മ്മിതമായ സുഖോയ്-30 യുദ്ധവിമാനത്തില്‍ ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ സംയോജിപ്പിക്കാനായി രണ്ട് വര്‍ഷമായി എച്ച്എഎല്‍ നടത്തി വന്ന പരീക്ഷണങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
പരിഷ്ക്കരിച്ച സുഖോയ്-30 യുദ്ധവിമാനത്തില്‍ ബ്രഹ്മോസ് മിസൈല്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണം കഴിഞ്ഞ മാര്‍ച്ചിലാണ് നടന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്കുന്ന എച്ച്എഎല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിരവധി പരീക്ഷണങ്ങളിലൂടെ മികവ് ഉറപ്പ് വരുത്തിയതായി എച്ച്എഎല്‍ ചെയര്മാന് ആര്.കെ. ത്യാഗി വ്യക്തമാക്കി.
2012 ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് യുദ്ധവിമാനങ്ങളില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് പതിപ്പിനെക്കുറിച്ചുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. 42 സുഖോയ് പോര് വിമാനങ്ങളില്‍ പരിഷ്ക്കരിച്ച 216 പതിപ്പുകളാണ് സംയോജിപ്പിച്ചത്.
ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗമാണ് ബ്രഹ്മോസ് മിസൈലിനുള്ളത്. കൃത്യതയാണ് ബ്രഹ്മോസിന്റെ മറ്റൊരു പ്രത്യേകത. നേരത്തെതന്നെ ബ്രഹ്മോസ് കര, നാവിക സേനകളുടെ ഭാഗമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: