കോട്ടയം: ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) ഉന്നതാധികാര സമിതിയില്‍ ആവശ്യം. ഉന്നതാധികാര സമിതിയില്‍ മുതിര്‍ന്ന നേതാവ് ടി.എസ്.ജോണാണ് ഇക്കാര്യം ഉന്നയിച്ചത്. യോഗത്തില്‍ മാണിയും പി.സി ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണി മാറി നില്‍ക്കേണ്ടതായിരുന്നു. ഒറ്റയ്ക്ക് മാറിനില്ക്കാന് മടിയായിരുന്നെങ്കില്‍ പാര്‍ട്ടിയിലെ എല്ലാവരും പദവികള്‍ ഒഴിയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴ ആരോപണവുമായി ബന്ധപ്പെട്ടു പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയ്ക്കിടെയാണ് ജോര്‍ജും മാണിയും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ക്ഷുഭിതനായ മാണി, താന്‍ രാജിവയ്ക്കണമെന്ന് പറയാന്‍ ജോര്‍ജ് ആരാണെന്ന് യോഗത്തില്‍ ചോദിച്ചു. എന്നാല്‍ മന്ത്രി സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് മാണി പറ്റിച്ചെന്ന് ജോര്‍ജ് തിരിച്ചടിക്കുകയും ചെയ്തു. പാര്‍ട്ടിക്കു മൂന്നു മന്ത്രിസ്ഥാനം ഉണ്ടാകുമെന്നു മാണി പറഞ്ഞിരുന്നെന്നും ജോര്‍ജ് യോഗത്തില്‍ പറഞ്ഞു.
അതേസമയം ഇരുവരുടെയും തര്‍ക്കത്തില്‍ കക്ഷിചേരാതെ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ നിശബ്ദത പാലിച്ചതായും വാര്‍ത്തകളുണ്ട്. ഉന്നതാധികാര സമിതിയില്‍ താനും മാണിയും തമ്മില്‍ വാക്കേറ്റമുണ്ടായെന്ന വാര്‍ത്തകള്‍ പി.സി ജോര്‍ജ് നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: