തൃശൂര്‍: സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷം ജിവന് വെയ്ക്കുന്നു. എം.പി.മാര്‍ വഴി നല്കുന്ന വിവിധ ഫണ്ടുകളുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമാണ് വികസനകാര്യങ്ങള്‍ക്ക് വേഗം കൂട്ടിയത്.
ആദ്യകാലങ്ങളില്‍ എം.പിമാര്‍ ഫണ്ട് നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് യാതൊരുവിധ മേല്‍നോട്ട സംവിധാനവും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എം.പിമാര്‍ തന്നെയാണ് ഫണ്ട് വിനിയോഗത്തിന്് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
മുന്നു മാസം കൂടുമ്പോള്‍ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി സംബന്ധിച്ച് അതാത് മന്ത്രാലയങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇത് സംബന്ധിച്ച ഫയലുകള്‍ക്ക് വേഗം കൂട്ടാന്‍ വേണ്ടത്ര ജിവനക്കാര്‍ ജില്ലാകേന്ദ്രങ്ങളില്‍ ഇല്ലാത്തത് തടസമാകുന്നതായി എം.പിമാര്‍ പറയുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംബന്ധിച്ച് അതാത് സമയങ്ങളില്‍ പ്രധാനമന്ത്രിയടക്കുള്ളവര് റിപ്പോര്‍ട്ട് തേടുന്നതിനാല്‍ എം.പിമാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട അവസ്ഥയിലാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുന്നതായാണ് അറിയുന്നത്. എം.പിമാര്‍ വേണ്ടത്ര ജിവനക്കാരെ ബന്ധപ്പെട്ട തസ്തികകളില്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നതില്‍ ബോധപൂര്‍വ്വമായ വീഴ്ച്ച വരുന്നതായും ആരോപണമുണ്ട്.
നിലവില്‍ പൊതുവായ കമ്മിറ്റിയാണ് എം.പി നേതൃത്വത്തില്‍ രൂപീകരിച്ചത്. എന്നാല്‍ വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും ഇത്തരത്തില്‍ കമ്മിറ്റികള്‍ രൂപികരിക്കാന്‍ നിര്‍ദ്ദേശം എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മുതല്‍ മുകളിലുള്ളവരാണ് എം.പി. ഫണ്ടിനെ കുറിച്ചുള്ള അവലോകന യോഗങ്ങളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ വികസനം നടക്കേണ്ടത് താഴെ തട്ടിലായതിനാല്‍ ഇത്തരം യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും വിളിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
മുന്‍കാലങ്ങളില്‍ എംപിഫണ്ട് ശരിയായ രീതിയില്‍ വിനിയോഗിക്കാതിരുന്നതു മൂലം ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടിരുന്നത്. ഇത് ഒഴിവാക്കാനാണ് കമ്മിറ്റികള്‍ക്ക് രൂപം നല്കി മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: