ന്യൂദല്‍ഹി: നിലവിലുള്ള സാമ്പത്തിക വളര്‍ച്ചാനിരക്കിന്റെ തോത് നോക്കുമ്പോള്‍ ഏഴ്-എട്ടു ശതമാനം വളര്‍ച്ചാനിരക്കെന്ന ലക്ഷ്യം സാധ്യമാണെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു.66-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ തലേന്ന് ആശംസകള്‍ അര്‍പ്പിച്ച് രാഷ്ട്രത്തിനു സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി.
ഐകമത്യം ശക്തിയാണെന്നും ആധിപത്യം ദൗര്‍ബല്യമാണെന്നും ആര്‍ഷഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നുവെന്നുപറഞ്ഞ രാഷ്ട്രപതി മതം ഒരുമയ്ക്കായുള്ള ശക്തിയാണെന്നും അതിനെ സംഘട്ടനത്തിനുള്ള കാരണമാക്കി മാറ്റരുതെന്നും അഭ്യര്‍ത്ഥിച്ചു.
അതിര്‍ത്തിയില്‍ നിയന്ത്രണരേഖയിലുടനീളം നടക്കുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും മൂര്‍ച്ചയുള്ള നയതന്ത്രം വഴിയും അപ്രതിരോധ്യമായ സുരക്ഷാസംവിധാനങ്ങളൊരുക്കിയും മറുപടി നല്‍കണം. ഭീകരതയെന്ന വിപത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഭാരതത്തോടൊപ്പം ചേരണം, അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ സ്ത്രീകളുടെ അഭിമാനത്തെ സംരക്ഷിക്കുമെന്ന് എല്ലാ ഭാരതീയരും പ്രതിജ്ഞചെയ്യണമെന്നു പറഞ്ഞ രാഷ്ട്രപതി സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാഷ്ട്രങ്ങള്‍ മാത്രമേ ലോകശക്തികളായി മാറിയിട്ടുള്ളൂവെന്ന് ഓര്‍മ്മിപ്പിച്ചു. സമഗ്ര വികസനത്തിലൂടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം നടത്തുന്നതിനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യം ഉണ്ടാവണം, രാഷ്ട്രപതി പറഞ്ഞു.
ചര്‍ച്ചകൂടാതെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണ പദവിയെ ബാധിക്കും. പാര്‍ലമെന്റില്‍ ജനങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ അത് തകര്‍ക്കും. ഇത് ജനാധിപത്യത്തിനോ, അത്തരം നിയമങ്ങളുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കോ ഗുണകരമല്ല, അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാര്‍ അവരുടെ ചുമതല നിര്‍വഹിച്ചു; ഇനി അവരുടെ വിശ്വാസത്തെ ആദരിക്കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കടമയാണെന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.പരിശുദ്ധവും കാര്യക്ഷമവും ഫലപ്രദവും ലിംഗ സംവേദനാത്മകവും സുതാര്യവും ഉത്തരവാദപൂര്‍ണ്ണവും പൗരസൗഹൃദവുമായ ഭരണത്തിനുള്ള വോട്ടായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: