ന്യൂദല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കം പരിഹരിച്ച് ആണവബാധ്യതാ നിയമ ഭേദഗതിയിലൂടെ ഭാരത-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യമായി. ആണവനിലയത്തില്‍ പരിശോധന നടത്തണമെന്ന നിലപാട് ഉപേക്ഷിച്ച അമേരിക്ക ഭാരതത്തില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണ്ണായക തീരുമാനങ്ങളുണ്ടായത്.
ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയ സിവില്‍ ആണവബാധ്യതാ നിയമത്തിലെ നഷ്ടപരിഹാര വ്യവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ആണവനിലയങ്ങളില്‍ ദുരന്തമുണ്ടാകുകയാണെങ്കില് ആണവസാമഗ്രികള്‍ നല്കുന്ന കമ്പനികള്‍ 1500 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവന്നു. നിലയങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതുവഴി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ ചേര്‍ന്ന് 750 കോടിയും ബാക്കി തുക കേന്ദ്രസര്‍ക്കാരും നഷ്ടപരിഹാരമായി നല്‍കുമെന്നതാണ് പുതിയ വ്യവസ്ഥ.
ആണവ ഇന്ധനം ആണവേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങളില്‍ പരിശോധന നടത്തണമെന്നുള്ള യുഎസ് സര്‍ക്കാരിന്റെ നിലപാട് പ്രസിഡന്റിന്റെ സവിശേഷാധികാരം ഉപയോഗിച്ച് ഒബാമ പിന്‍വലിച്ചു. ഭാരതത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന മോദിയുടെ ആവശ്യം ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഒഴിവാക്കി തീരുമാനമായത്.
പ്രതിരോധരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പത്തുവര്ഷത്തേക്കുകൂടി സഹകരണം നീട്ടാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അമേരിക്കയ്ക്കൊപ്പം ആഗോള ആയുധവ്യാപാര രംഗത്തേക്കുള്ള പ്രവേശനം ഇതുവഴി ഭാരതം സാധ്യമാക്കി. ആളില്ലാ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ഭാരതത്തിലേക്ക് മാറ്റിയ പുതിയ കരാര്‍ എയര്‍ക്രാഫ്റ്റ് സാങ്കേതികവിദ്യാ കൈമാറ്റവും സാധ്യമാക്കി.
ഇരുരാഷ്ട്രനേതാക്കള്ക്കുമിടയില് ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിക്കാനുള്ള തീരുമാനവുമുണ്ടായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റും ഭാരത പ്രധാനമന്ത്രിയും തമ്മിലും ഇരുരാജ്യങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുമാണ് ഹോട്ട്ലൈന്‍ നിലവില്‍ വരുന്നത്. ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിനു യോജിച്ചുമുന്നേറാന്‍ ഇത്തരം പുതിയ സംവിധാനങ്ങള്‍ സഹായിക്കും.
പ്രതിരോധ കരാറുകള്‍ പുതുക്കുന്നതിനും കൂടുതല്‍ സഹകരണം ആരംഭിക്കുന്നതിനും ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിക്ഷേപസാമ്പത്തിക സഹകരണ ചര്‍ച്ചകള്‍ തുടരും. സമുദ്രസുരക്ഷാ രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കും. യുപി,രാജസ്ഥാന്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മ്മാണത്തില്‍ അമേരിക്ക സഹകരിക്കും. അലഹബാദ്, അജ്മീര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു.
ഇന്നലെ രാവിലെ 9.40ന് പാലം സൈനികവിമാനത്താവളത്തിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെയും ഭാര്യ മിഷേലിനെയും പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി സ്വീകരിച്ചു. തുടര്‍ന്ന് ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഒബാമ 12മണിയോടെ രാഷ്ട്രപതിഭവനിലെത്തി ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. ഇവിടെനിന്നും രാജ്ഘട്ടിലെ സമാധിസ്ഥാനിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ഒബാമ തിരികെ ഹൈദ്രാബാദ് ഹൗസിലെത്തി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞ് 3മണിക്ക് ഹൈദ്രാബാദ് ഹൗസിലെ പുല്‍ത്തകിടിയില്‍ ഇരുരാഷ്ട്രനേതാക്കളും മാത്രമായി ചിലവഴിച്ച അരമണിക്കൂര്‍ നിര്‍ണ്ണായകമായ നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് അഞ്ചുമണിയോടെ ഇരുരാഷ്ട്രത്തലവന്മാരും ആണവകരാര്‍ യാഥാര്‍ത്ഥ്യമായി പ്രഖ്യാപിച്ചുകൊണ്ട് സംയുക്തപ്രസ്താവന നടത്തി. രാത്രി 7മണിക്ക് രാഷ്ട്രപതിഭവനില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ആതിഥ്യം സ്വീരിച്ച് അത്താഴവിരുന്നു നടന്നു.
ഇന്നുരാവിലെ 10മണിക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥിയായ ഒബാമയും ഭാര്യയും റിപ്പബ്ലിക്ദിന പരേഡ് കാണുന്നതിനായി രാജ്പഥിലെത്തും. നാളെ രാവിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ‘ഭാരതവും അമേരിക്കയും-ഭാവി നാം ഒരുമിച്ചു നിര്‍മ്മിക്കും’ എന്ന വിഷയത്തില്‍ നടത്തുന്ന പ്രസംഗത്തിനു ശേഷം ഒബാമയും സംഘവും സൗദിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: