ആലപ്പുഴ: നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം ആറുവര്‍ഷം പിന്നിടുമ്പോഴും പ്രഖ്യാപനത്തിലൊതുങ്ങുന്നു. ഡാറ്റാബാങ്ക് രൂപീകരണം ചുവപ്പുനാടയില്‍ ഒതുങ്ങിയതാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം നോക്കുകുത്തിയാകാന്‍ കാരണം. കൃഷി റവന്യു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കേണ്ട നിയമത്തിനാണ് ഈ ഗതികേട്. സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പദ്ധതി സര്‍ക്കാരിന്റെ അനാസ്ഥമൂലം തന്നെ അനാഥമാകുകയാണ്.
അനധികൃത നിലംനികത്തിലൂടെ പരിസ്ഥിതിയെ തകര്‍ക്കുന്നത് വ്യാപകമായതോടെയാണ് 2008 ആഗസ്റ്റ് 12ന് നീര്‍ത്തട വയല്‍ സംരക്ഷണ നിയമം ഇടതുസര്‍ക്കാര്‍ പാസാക്കിയത്.അതേവര്‍ഷം ഡിസംബര്‍ 24നു തന്നെ നിയമം നടപ്പില്‍ വരുത്താനുള്ള ചട്ടങ്ങളും പാസാക്കി. ചട്ടങ്ങള്‍ നടപ്പിലാക്കി തുടര്‍ന്നുള്ള മൂന്നുമാസത്തിനുള്ളില്‍ ഡാറ്റാബാങ്ക് നടപ്പില്‍ വരുത്തുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ പ്രദേശത്തേയും കൃഷിയോഗ്യമായ നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും വിവരങ്ങള്‍ ശേഖരിച്ച് സര്‍വേ നമ്പരും വ്യാപ്തിയും ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ അടങ്ങിയ ഡാറ്റാ തയാറാക്കാനായിരുന്നു നിര്‍ദേശം. നിയമം പാസാക്കി ആറുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ നാമമാത്ര പ്രദേശങ്ങളില്‍ മാത്രമാണു ഡാറ്റാ ശേഖരിച്ചത്.
നിലവിലുള്ള റവന്യു റെക്കോര്‍ഡ് പ്രകാരം കൃഷിയോഗ്യമായ നെല്‍വയലുകളുടെ വിശദാംശങ്ങള്‍ സ്ഥലം വില്ലേജ് ഓഫീസര്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്കു സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷിഓഫീസര്‍ ഓരോസ്ഥലവും പരിശോധിച്ച് പ്രസ്തുത സ്ഥലം കൃഷിക്ക് അനുയോജ്യമാണോ എന്നു പരിശോധിക്കണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വില്ലേജോഫീസറും കൃഷിഓഫീസറും ചേര്‍ന്ന് കരട് ഡാറ്റാ തയാറാക്കി പ്രാദേശിക നിരീക്ഷണ സമിതിയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കണം. പിന്നീട് പൊതുജനങ്ങള്‍ക്ക് ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം നല്‍കണം. തുടര്‍ നടപടികള്‍ ക്ക് ശേഷം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കണമെന്നായാരുന്നു വ്യവസ്ഥ.
നിയമം നിലവില്‍ വന്ന് ആറുവര്‍ഷത്തിനു ശേഷവും 2008നു മുമ്പുള്ള വിവരങ്ങള്‍ മാത്രമേ ഓഫീസുകളില്‍ ഉള്ളു. പുതിയ സ്ഥിതി വിവരക്കണക്കുകള്‍ ലഭ്യമല്ല. ഡാറ്റാ തയാറായിട്ടുണ്ടെന്നും ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണമെന്നും ചിലയിടങ്ങളില്‍ അധികൃതര്‍ പത്രവാര്‍ത്തകള്‍ വരെ നല്‍കിയിരുന്നു. ഇതനുസരിച്ച് ഓഫീസുകള്‍ കയറിയിറങ്ങിയ നില ഉടമകള്‍ വെറും കൈയോടെ മടങ്ങേണ്ടിവന്ന സാഹചര്യവുമുണ്ട്. ഡാറ്റാ ബാങ്ക് തയാറാകാത്തതു മൂലം സംസ്ഥാനത്ത് വ്യാപകമായി ഇപ്പോഴും നിലംനികത്തല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: