കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട കെ.എം. മാണി മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മാണിയെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാമോയില്‍ കേസില്‍ പെട്ടപ്പോള്‍ കെ. കരുണാകരന് രാജിവച്ചത് ധാര്‍മ്മികതയുടെ ഭാഗമായാണ്. ഇരിക്കുന്നിടത്തോളം മന്ത്രിയായി കഴിയട്ടെയെന്നാണ് മാണിയുടെ ഭാവം. ബാര്‍ കോഴവിവാദം യുഡിഎഫിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി.എം സുധീരന് മൗനം വെടിയണമെന്നും എം.എം ജേക്കബ് പറഞ്ഞു.
അതിനിടെ പാലായില്‍ പങ്കെടുക്കേണ്ട പരിപാടികളില്‍ നിന്ന് കെ.എം. മാണി വിട്ടു നിന്നു. ഞായറാഴ്ച ദിവസങ്ങളില്‍ പാലായിലെത്തി പരിപാടികളില്‍ പങ്കെടുക്കുന്നതാണ് ഇതുവരെയുള്ള കെ.എം. മാണിയുടെ പതിവ്. കടനാട് പുതിയ പള്ളിയുടെ വെഞ്ചെരിപ്പ്, തലപ്പലം സഹകരണബാങ്ക് ആസ്ഥാനമന്ദിരം ഉദ്ഘാടനം, പ്ലാശനാല്‍ ഗ്രാമഫോണ്‍ മ്യൂസിയം ഉദ്ഘാടനം എന്നീ പരിപാടികളിലാണ് കെ.എം. മാണി പങ്കെടുക്കാതിരുന്നത്. മാണി പങ്കെടുത്താല്‍ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിപാടി റദ്ദ് ചെയ്തതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: