ഭാരതം റിപ്പബ്ലിക്കായതിന്റെ ആറര പതിറ്റാണ്ട് പിന്നിട്ടു. അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷത്തിമിര്‍പ്പിലാണ് രാജ്യം. ഈ ആഘോഷദിനം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ഭാരതീയനേയും രോമാഞ്ചമണിയിക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. അറുപത്തിയഞ്ച് വര്‍ഷം മുമ്പ് ആദ്യ ആഘോഷവേളയെപ്പോലെയോ പിന്നിട്ട മറ്റ് റിപ്പബ്ലിക്ദിനാഘോഷങ്ങള് പോലെയോ അല്ല ഇന്നത്തേത്. രാജ്യം ഇന്ന് നവഭാരതമായി മാറി. അലഗ് മാത്രമല്ല പിടിയും ഒരുമിച്ചുമാറി.
പരിഷ്ക്കരണത്തിന്റെയും പരീക്ഷണത്തിന്റെയും പേരില്‍ രാജ്യത്തേയും ജനങ്ങളേയും പിന്നോട്ടുകൊണ്ടുപോയ ചതിയും ചരിത്രവും മാറിയിരിക്കുന്നു. ചരിത്രത്തില്‍ സമാനതകളില്ലാത്ത സമ്പൂര്‍ണ മാറ്റത്തിന്റെ അകമ്പടിയോടെയാണ് ആഘോഷങ്ങളുടെ കുളമ്പടി രാജ്പഥില്‍ മുഴങ്ങുന്നത്. 1950 ജനുവരി 26ന് ഭരണഘടന നിലവില്‍ വന്ന് പരമോന്നത രാജ്യമായി ഭാരതം മാറി.
തൊട്ടടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ 1952 ഫിബ്രുവരി വരെ നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു. അന്നാകെ ഉണ്ടായിരുന്ന 489 ലോക്സഭാ സീറ്റില്‍ 364ലും നേടി കോണ്‍ഗ്രസ് ഭരണത്തിലെത്തി. ദേശീയ പ്രസ്ഥാനത്തിന്റെ കീര്‍ത്തിയും നെഹ്രുവിന്റെ വ്യക്തിപ്രഭാവവുമൊക്കെയാണ് ആ വിജയത്തിനാധാരം എന്ന് വിശേഷിപ്പിക്കപ്പെട്ടു. തുടര്‍ന്നിങ്ങോട്ട് വിജയചരിത്രം മാത്രമേ കോണ്‍ഗ്രസിന് നിരത്താനുണ്ടായിരുന്നുള്ളൂ.
1977ല്‍ മാത്രമാണ് ആദ്യമായി കോണ്‍ഗ്രസിന് തിരിച്ചടിനേരിടേണ്ടിവന്നുള്ളു. ഹ്രസ്വകാലത്തിനുശേഷം ജനസ്വാധീനം വീണ്ടെടുക്കാനും അധികാരത്തില്‍ തിരച്ചെത്താനും അവര്‍ക്ക് സാധിച്ചു.
ആദ്യതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്ട്ടിക്കാര് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പതിനാറ് സീറ്റ് അവര്‍ക്ക് നേടാനായി. രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവര്‍ക്ക് ശക്തിവര്‍ദ്ധിച്ചു. സീറ്റ് 22 ആയി ഉയര്‍ന്നു. പ
ലപ്പോഴും കയറിയും ഇറങ്ങിയും ഭാരത പാര്‍ലമെന്റില്‍ ശക്തമായ സാന്നിധ്യം കമ്മ്യൂണിസ്റ്റു കക്ഷികള്‍ക്കുണ്ടായി. വര്‍ഷങ്ങളോളം ഭരണത്തിലും പ്രതിപക്ഷത്തും മേല്‍ക്കൈ നേടുകയും നിലനിര്‍ത്തുകയും ചെയ്ത കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും അതിദയനീയമായി ക്ഷീണിച്ചു. ഇനി ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശക്തിയോ സ്വാധീനമോ സമീപകാലത്തൊന്നും പ്രതീക്ഷിക്കാവുന്ന അവസ്ഥയല്ല ഇന്നുള്ളത്.
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഒറ്റയ്ക്കൊറ്റയ്ക്കും പലപ്പോഴും ഒറ്റക്കെട്ടായും കുഴിച്ചുമൂടാന്‍ ശ്രമിച്ച കക്ഷിയായ ബിജെപി ഇന്ന് ഏറ്റവും വലിയ പാര്‍ട്ടിയായി. മുപ്പത് വര്‍ഷത്തിനുശേഷം ഏകകക്ഷി ഭരണത്തിന് ഭാരതത്തില്‍ സാഹചര്യം കൈവന്നു.
എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് തോല്‍പ്പിക്കാന്‍ ശ്രമിച്ച ബിജെപിയെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ത്ത് വിജയിപ്പിച്ചു എന്നു പറയുന്നതാവും ശരി. നവീന കാഴ്ചപ്പാടും ഇച്ഛാശക്തിയും ജനങ്ങളോടും രാജ്യത്തോടും കൂറും പ്രതിബദ്ധതയുമുള്ള നരേന്ദ്രമോദി പ്രധാനമന്ത്രിയുമായി. ‘നല്ലകാലം വരാന്‍ പോകുന്നു’ എന്ന മോദിയുടെ വാക്കുകള്‍ അന്വര്‍ത്ഥമാക്കാന്‍ ഫലപ്രദമായ ഭരണനടപടികളും ആരംഭിച്ചു. ലോകരാജ്യങ്ങളില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്തുന്ന നടപടികളുമായി നരേന്ദ്രമോദി വെറും ഏഴുമാസം പിന്നിടുമ്പോഴേക്കും ഭാരതീയരുടെ ആത്മാഭിമാനം മാനംമുട്ടെ എത്തിയിരിക്കുകയാണ്.
ലോകത്തിന്റെ ഒന്നാംനിരയിലേക്ക് ഭാരതം ഉയര്‍ന്നു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ അടയാളെപ്പെടുത്തലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യം. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് ആദ്യമായി പങ്കെടുക്കുന്നത് ഇപ്പോഴാണ്. ക്ഷണിക്കപ്പെട്ടാലും ഭാരതത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കത്തക്ക മതിപ്പ് നമുക്ക് ഇതുവരെ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
അമേരിക്കയ്ക്കും അവഗണിക്കാനോ ഒഴിവാക്കാനോ കഴിയാത്ത രാജ്യമായി ഭാരതം മാറി. നയതന്ത്രരംഗത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ സൃഷ്ടിച്ച വിജയത്തിന്റെ ഏറ്റവും വലിയ അംഗീകാരമാണ് ബരാക്ക് ഒബാമയുടെ ഇപ്പോഴത്തെ വരവെന്ന കാര്യത്തില്‍ സംശയമില്ല. ആചാരപരമായ വരവേല്‍പ്പ് മാത്രമല്ല പ്രോട്ടോക്കോള്‍ മറികടന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ ചെന്നത്.
അമേരിക്കയില്‍ നരേന്ദ്രമോദിക്ക് ഒബാമ നല്കിയ ആദരവും പ്രോട്ടോക്കോള്‍ മറികടന്നുകൊണ്ടായിരുന്നല്ലൊ. ഹസ്തദാനം മാത്രമല്ല നെഞ്ചോടുനെഞ്ച് ചേര്‍ത്തുള്ള സ്വീകരണം പുതിയൊരു സൂര്യോദയത്തിന്റെ തെളിവായി കണക്കാക്കേണ്ടതാണ്. ഏഴുമാസം മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങോടെതന്നെ ലോക സൗഹൃദത്തിന്റെ സന്ദര്‍ഭം നരേന്ദ്രമോദി ഒരുക്കിയതാണ്.
സാര്‍ക്ക് രാജ്യങ്ങളുടെ മുഴുവന്‍ തലവന്മാരും ഭാരത തലസ്ഥാനത്തെത്തി ഭരണമാറ്റത്തിന് മനസ്സാ ആലവട്ടവും വെഞ്ചാമരവും വീശി, ചന്ദനംപൂശി. ഇപ്പോഴിതാ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പൊലിമ കൂട്ടാന്‍ അമേരിക്കന്‍ പ്രസിഡന്റുമെത്തി. ലോക പോലീസെന്ന് അഹങ്കരിക്കുകയും അതനുസരിച്ച ഇടപെടലുകളും നടത്തിപ്പോന്ന അമേരിക്കയുടെ പ്രസിഡന്റിനും ബോധ്യപ്പെടട്ടെ ഭാരതത്തിന്റെ കരുത്തും കാര്യക്ഷമതയും. അതിനവസരമൊരുക്കിയ മുഴുവന്‍ ഭാരതീയരും ഹൃദയംഗമമായ അഭിനന്ദനത്തിന് അര്‍ഹരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: