അയോധ്യ ! വിശ്വാസികള്‍ക്ക് അതൊരു വികാരമാണ്. അതുകൊണ്ടാണ് സങ്കല്‍പ്പത്തിലുള്ള ക്ഷേത്രമില്ലെങ്കിലും ഭക്ത്യാദരപൂര്‍വ്വം ജനങ്ങളവിടേക്ക് ഒഴുകിയെത്തുന്നത്. അയോധ്യയില്‍ വദേശാക്രമി ബാബര്‍ ക്ഷേത്രം തകര്‍ത്ത് അതിന് മുകളിലാണ് ഒരു മകുടം കെട്ടിപ്പൊക്കിയത്. 1992 ഡിസംബര്‍ ആറിന് ആ ജീര്‍ണിച്ച കെട്ടിടം നിലംപൊത്തി. ആ കെട്ടിടത്തിനകത്തുണ്ടായിരുന്ന ശ്രീരാമവിഗ്രഹം താല്‍ക്കാലിക പീഠത്തില്‍ പ്രതിഷ്ഠിച്ച് നിത്യപൂജ ചെയ്യുകയാണ്. 22 വര്‍ഷം പിന്നിട്ടപ്പോള്‍ ലഭിച്ച വരുമാനം പുറത്തുവന്നിരിക്കുന്നു.300 കോടി രൂപയാണത്.
ക്ഷേത്രനിര്‍മ്മാണം അനുവദിക്കില്ലെന്ന വാശിയില്‍ നില്ക്കുന്ന മുലായംസിംഗിന്റെ പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശ് ഭരിക്കുന്നത്. യുപി സര്‍ക്കാര്‍ ഖജനാവിലേക്കാണ് ഈ തകയത്രയും പോയത്. ശ്രീരാമന് വേണ്ട. പക്ഷേ രാമന്റെ പേരിലെത്തുന്ന പണം വേണം. അമ്പലങ്ങള്‍ വിഴുങ്ങിയ പാരമ്പര്യമാണ് മുഗളന്മാര്ക്കുണ്ടായിരുന്നത്.
മുലായന്മാര്ക്കും അതേ ശൈലി.
അയോധ്യയിലെ ക്ഷേത്രം വീണ്ടെടുക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് ഏതാണ്ട് 500 ഓളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. ആദ്യകാലത്ത് സമരങ്ങളും യുദ്ധതന്ത്രങ്ങളുമാണ് അതിനായി നടത്തിയത്. പിന്നീടത് നിയമത്തിന്റെ വഴിയിലെത്തി. എന്നിട്ടും അന്തിമലക്ഷ്യം എപ്പോള്‍ എന്ന ചോദ്യമാണ് ഉയരുന്നത്.
രാമജന്മഭൂമി വീണ്ടെടുക്കാനായി 1528നും 1707നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ നടത്തിയ സംഘടിത സൈനിക നീക്കങ്ങള്‍ അലിഖിതമായ ഒരു പാരമ്പര്യമായിത്തന്നെ തീര്‍ന്നിട്ടുണ്ട്. രാമജന്മസ്ഥാനം വീണ്ടെടുക്കുന്നതിനും രാമക്ഷേത്രം പുനര്നിര്മ്മിക്കുന്നതിനുംവേണ്ടി കുറഞ്ഞത് 1735 മുതല്‍ക്കെങ്കിലും അവിരാമമായി ശ്രമിച്ചു എന്നകാര്യം ചരിത്രരേഖകളില്‍ നിന്നും വ്യക്തമാണ്.
എഡി 1735-ല്‍ നിലവിലിരുന്ന ഫൈസാബാദിലെ ക്വാസിയുടെ മുദ്രപതിപ്പിച്ച് 1855 ആഗസ്റ്റ് 12ന് ഔധിലെ രാജാവായ വ്വാസിദ് അലിഷാ ബ്രിട്ടീഷ് റസിഡന്റ് മേജര്‍ ജെയിംസ് ഔട്ട്റമിന് അയച്ച കത്തില്‍ ദല്‍ഹിയിലെ ചക്രവര്‍ത്തി പണികഴിപ്പിച്ച പള്ളിയുടെ നേരെ അതിഭയങ്കരമായ ഒരു പോരാട്ടം ഉണ്ടായതായി പറഞ്ഞിട്ടുണ്ട്. (1855ല്‍ ഇത്തരമൊരു പോരാട്ടം നടന്നുവെന്നത് വ്യക്തമാണ്). ഔധിലെ ഒന്നാമത്തെ നവാബായ ബുര്‍ഹന്‍-ഉള്-മുല്‍ക്ക് സാദത്ത് അലിഖാന്റെ കാലത്ത് (1707-1736) ഈ കെട്ടിടം അദ്ദേഹം കയ്യടക്കിയിരുന്നു.
വടക്കേ ഇന്ത്യയില്‍ മറാഠ നടപടിയുടെയും നയത്തിന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് പുണ്യനഗരങ്ങളായ അയോധ്യയേയും കാശിയേയും പ്രയാഗിനേയും മോചിപ്പിക്കുക എന്നതാണെന്ന് മറാഠ പ്രമാണങ്ങള്‍ കാണിക്കുന്നു. 1751-ല്‍ ഔധിലെ രണ്ടാമത്തെ നവാബായ സഫ്ദര്ജുംഗിന്റെ ക്ഷണപ്രകാരം മാന്ഹര്റാവു ഹോള്‍ക്കറിന്റെ നേതൃത്വത്തില്‍ മറാഠ സൈന്യം ടോബില്‍ വെച്ച് പത്താന് പട്ടാളത്തെ കീഴടക്കുകയും ചെയ്തു. വിജയത്തെത്തുടര്‍ന്ന് ഉടന്‍തന്നെ മാന്‍ഹര്‍ റാവു ഹോള്‍ക്കര്‍ അയോധ്യയും കാശിയും പ്രയാഗും പേഷ്വായ്ക്ക് വിട്ടുകൊടുക്കാന്‍ സഫ്ദര്ജുംഗിനോട് അഭ്യര്‍ത്ഥിച്ചു.
വീണ്ടും 1756ല്‍ മൂന്നാമത്തെ നവാബായ ഷുജൗധൗള, സംഭവിച്ചേക്കാവുന്ന അഫ്ഗാന് കടന്നുകയറ്റത്തിനെതിരെ മറാഠയുടെ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഔധ് സഭയിലെത്തിയ മറാഠ പ്രതിനിധി അയോധ്യ ഉള്‍പ്പെടെ മുന്‍ സൂപിച്ചിച്ച മൂന്നു സ്ഥലങ്ങളുടെ കൈമാറ്റമാണ് പ്രത്യുപകാരമായി ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ തന്നെ സഹായ ഉടമ്പടി ഒരു വര്‍ഷത്തോളം മുന്നോട്ടു നീങ്ങാതെ നിന്നു. അവസാനം 1757 ജൂലായില്‍ ഷൂജൗ ധൗള പുണ്യസ്ഥലങ്ങളായ കാശിയും അയോധ്യയും മറാത്താ ഭരണാധികാരി രഖോബയ്ക്ക് കൈമാറാമെന്ന് സമ്മതിക്കുകയുണ്ടായി. പക്ഷേ എ.ഡി. 1761ലെ പാനിപ്പത്ത് യുദ്ധത്തിന് വഴിതെളിച്ച പഞ്ചാബികളുടെ ആക്രമണത്തില്‍ മറാഠ പട്ടാളം കുഴപ്പത്തിലാവുകയും ഈ കൈമാറ്റം നടപ്പിലാകാതെ പോവുകയും ചെയ്തു.
പക്ഷേ 1759 ഫെബ്രുവരി 23-ാം തീയതി പേഷ്വാബാജിറാവു വടക്കന്‍ മേഖലാ ജനറലായ ദത്താജി സിന്ധ്യയ്ക്ക് എഴുതിയ കത്തില്‍ അയോധ്യ നേടിയെടുക്കാനുള്ള അഭിവാഞ്ച പ്രകടമാക്കി. മേല്പറഞ്ഞ കത്തില്‍ മന്‍സൂര്‍ അലിയുടെ മകനായ ഷൂജ ധൗള, ദാദയ്ക്ക് (രഖോബയ്ക്ക്) ബനാറസും അയോധ്യയും വിട്ടുകൊടുക്കാമെന്ന് പ്രതിജ്ഞചെയ്തിട്ടുള്ളതായി സിന്ധ്യയെ പേഷ്വാ ഓര്‍മ്മിപ്പിക്കുകയും അതിനാല്‍ പ്രയാഗിനോടൊപ്പം മറ്റു രണ്ടു സ്ഥലങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
ചരിത്രത്തിന്റെ ഈ കാലഘട്ടത്തെക്കുറിച്ച് അത്യഗാധമായി പഠിച്ച ചരിത്രകാരന്മാരായ ഡോ. എ. എല്‍. ശ്രീവാസ്തവ, ജെ.എന്‍. സര്‍ക്കാര്‍, ജി.എസ്. സര്‍ദേശായി, ഡോ. ഹരിറാം ഗുപ്ത എന്നിവരുടെ നിഗമനം പാനിപ്പത്തില്‍നിന്ന് ഭാവു (സദാശിവ്) വിജയശ്രീലാളിതനായിരുന്നെങ്കില് ചുരുക്കം ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കാശിയും പ്രയാഗവും അയോധ്യയും സ്വതന്ത്രമാകുമായിരുന്നുവെന്നാണ്.
1767ല്‍ ഹിന്ദുക്കള്‍ മുഗളന്മാരെ അവഗണിച്ച് വീണ്ടും ക്ഷേത്രാങ്കണം കയ്യടക്കി. രാമചബൂത്ര ഉയര്‍ത്തിയും പള്ളിമകുടത്തിനു താഴെ ആരാധനയും രാമനവമി ആഘോഷങ്ങളും നടത്തിയതായി ജോസഫ് റ്റിഫൈന്ന്തലര് എന്ന ആസ്ത്രിയന്‍ ജെസ്യൂട്ട് സഞ്ചാരി തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. (ഹിസ്റ്ററി ഓഫ് ജ്യോഗ്രഫി ഓഫ് ഇന്ത്യ (ഫ്രഞ്ചില്‍ എഴുതിയത്) ജോസഫ് റ്റിഫൈന്ന്തലര് പേജ്. 253-54)
1854-ല്‍ ഒരു ബ്രിട്ടീഷ് പണ്ഡിതനായ എഡ്വേര്‍ഡ് തോണ്ടണ് തന്റെ ഗസറ്റിയറില്‍ റ്റിഫൈന്തലര് വിവരിച്ചതായ അതേ അവസ്ഥ വിവരിച്ചിട്ടുണ്ട്.
1885ല്‍ ഷാഗുലാം ഹുസൈന്റെ നേതൃത്വത്തില്‍ മുന്നൂറോളം പേര് നടത്തിയ ശക്തമായ സായുധ പോരാട്ടത്തില്‍ അവര്‍ ബാബറി കെട്ടിടം കയ്യടക്കുകയും അതില്‍ വാതിലുകള്‍ ഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹിന്ദുക്കളുടെ ചെറുത്തു നില്‍പ്പിനെത്തുടര്‍ന്ന് സായുധ സംഘട്ടനം ആരംഭിച്ചു. ഒരുകൂട്ടം ഹനുമാന് ഗാര്‍ഹി ആക്രമിച്ചു. ശക്തമായ ആക്രമണത്തില്‍ അവര്‍ക്ക് കനത്ത നഷ്ടങ്ങളോടെ പിന്തിരിയേണ്ടിവന്നു. തുടര്‍ന്ന് ഹിന്ദുക്കള്‍ ജന്മഭൂമിയില് ഇരച്ചുകയറികൊണ്ട് ശക്തമായ പ്രത്യാക്രമണം നടത്തി.
(1856-ല്‍ എഴുതിയ ഹാദികൈ്വഷാ ഹദാ എന്ന പുസ്തകത്തില്‍ മിര്സാജാന്-പേജ് 4-7) 1885ല്‍ നടന്ന ആക്രമണ സമയത്ത് രാമജന്മഭൂമി ഹിന്ദുക്കളുടെ ഉടമസ്ഥാവകാശത്തിലായിരുന്നുവെന്ന് ഫൈസാബാദ് ജില്ലാ ഗസറ്റിയര്‍ വെളിവാക്കുന്നു. ഗസറ്റിയര്‍ ഇങ്ങനെ പറയുന്നു: 1885ല്‍ മുസ്ലിംങ്ങള്‍ രാമജന്മഭൂമി ആക്രമിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഹനുമാന് ഗാര്‍ഹിയും ആക്രമിച്ചു. എങ്കിലും ഇവര്‍ തുരത്തിയോടിക്കപ്പെട്ടു. ഇക്കാര്യത്തില്‍ രാജസൈന്യത്തിന്റെ (നവാബ് വജീദ് അലിഷായുടെ സൈന്യം) സഹായമുണ്ടായിരുന്നു. ഹിന്ദുക്കള്‍ രാമജന്മഭൂമിയും മന്ദിരവും തിരിച്ചുപിടിച്ചു.
ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമനുസൃത ഭരണത്തിന് രൂപം നല്കിയപ്പോള് സംഘടിത സൈനിക ശ്രമങ്ങളും യുദ്ധതന്ത്രങ്ങളും തുടര്‍ന്നുക്കൊണ്ടിരുന്ന ഹിന്ദുക്കള്‍ തങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിച്ചുകിട്ടുന്നതിനും നിയമപരമായ ശ്രമങ്ങളാരംഭിച്ചു. 1885ലാണ് ഇത്തരത്തിലുള്ള ആദ്യശ്രമം നടന്നത്.
1885 മെയ് 25ന് ഫൈസാബാദ് ജില്ലാ ജഡ്ജിയ്ക്കുമുമ്പില് രാമജന്മഭൂമിയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുവാദം ലഭിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹന്ത് രഘുബര്‍ദാസ് ഒരു ഹര്‍ജി നല്കുകയുണ്ടായി. 1886 മാര്‍ച്ച് 18ന് ജില്ലാ ജഡ്ജിയായ ഇംഗ്ലീഷുകാരന് താഴെ പറയുംവിധത്തില്‍ കല്‍പ്പന പുറപ്പെടുവിച്ചു:
”എല്ലാ കക്ഷികളുടെയും സാന്നിധ്യത്തില്‍ ഞാന്‍ ഇന്നലെ വിവാദ ഭൂമി സന്ദര്‍ശിച്ചു. അയോദ്ധ്യയുടെ പടിഞ്ഞാറുതെക്ക് അതിര്‍ത്തിയിലായി ചക്രവര്‍ത്തി ബാബര്‍ ഒരു കെട്ടിടം പണിതിരിക്കുന്നതായിട്ടാണ് എനിക്കവിടെ കാണാന്‍ കഴിഞ്ഞത്. തമസക്കാരാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ തങ്ങളുടെ പുണ്യഭൂമിയായി ഉയര്‍ത്തിപ്പിടിച്ചിരുന്ന സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചതെന്ന കാര്യം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.
356 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ ഈ സംഭവത്തിന് ആശ്വാസകരമായ ഒരു പോംവഴി കണ്ടെത്താന്‍ ഇപ്പോള്‍ തന്നെ താമസിച്ചിരിക്കുന്നു. ഒന്നേ ഇക്കാര്യത്തില്‍ ചെയ്യാനുള്ളൂ. ഇതേ രീതിയില്‍ ഈ സ്ഥലം നിലനിര്‍ത്തുക എന്നതാണത്. ഈ പ്രശ്നത്തില്‍ ഇന്നത്തെ സാഹചര്യത്തില്‍ കൈക്കൊണ്ടിട്ടുള്ള പുതിയ നടപടികള്‍ നേട്ടത്തേക്കാള്‍ കൂടുതല്‍ ദോഷകരമായി തീരുകയും നിയമ സമാധാന ലംഘനത്തിന് വഴിതെളിയിക്കുകയും ചെയ്യും”.
1949 ഡിസംബര്‍ 29ന് ഫൈസാബാദ് ജില്ലാ ജഡ്ജി അന്നത്തെ മുന്‍സിപ്പല്‍ ചെയര്‍മാനെ റസീവറാക്കി നിയമിച്ചു. ശ്രീകോവിലിനു ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കാനും ഉത്തരവിട്ടു. ദിവസപൂജ ആരംഭിക്കുവാനും അനുമതി നല്കി. പൂജാരിയെ നിയമിക്കുന്നതും ശംബളം നല്‍കുന്നതും ഉത്തര്‍പ്രദേശ് സര്‍ക്കാറാണ്. ക്ഷേത്രത്തിനെതിരായ രാഷ്ട്രീയ നീക്കങ്ങളും സമരങ്ങളും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിലെത്തിച്ചു.
തുടര്‍ന്നുള്ള വ്യവഹാരങ്ങളില്‍ ഹൈക്കോടതിപോലും ഹിന്ദുക്കളുടെ ആവശ്യങ്ങളും അവകാശങ്ങളും പലപ്പോഴും അംഗീകരിച്ചതാണ്. എന്നിട്ടും പ്രശ്നം തീര്‍ക്കാനല്ല വഷളാക്കാനാണ് രാഷ്ട്രീയ-സാമുദായിക നേതൃത്വങ്ങള്‍ തയ്യാറായത്. അതിന്റെ ഫലമാണ് അര്ഹിക്കുംവിധമൊരു ക്ഷേത്രം അയോധ്യയില്‍ ഉയരാത്തത്.
അയോധ്യയെന്ന വികാരം വിശ്വാസത്തിന്റേതാണ്. അത് മായ്ക്കാനോ മറക്കാനോ ആര്‍ക്കും ഒരിക്കലും കഴിയില്ല. മര്യാദാപുരുഷോത്തമനായ ശ്രീരാമനില്‍ വിശ്വാസമര്‍പ്പിച്ചവരോട് മര്യാദകാട്ടാന് ഭരണാധികാരികള്‍ തയ്യാറാകണം. അതിനുള്ള സാഹചര്യമൊരുക്കാന്‍ മതമേതായാലും നല്ല മനുഷ്യര്‍ മുന്നോട്ടുവരണം. രാമന്റെ പണം വേണം, രാമന് ക്ഷേത്രം വേണ്ടെന്ന ന്യായം അമ്പലം വിഴുങ്ങികളുടേതാണ്. അത് ഇനി അനുവദിച്ചുകൂടാ. ഭക്തര്‍ നല്കിയ 300 കോടി ക്ഷേത്രനിര്‍മ്മാണത്തിന് നല്കി മാതൃകകാട്ടുകയാണ് യുപി സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: