ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെ സ്വാധീനിക്കാന്‍ ശ്രമിച്ച പാക് ചാരവനിതയാണ് മെഹര്‍ തെരാറെന്ന സുനന്ദ പുഷ്ക്കറിന്റെ ട്വിറ്റര്‍ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യത്തിലേക്ക് ദല്‍ഹി പോലീസ് അടുക്കുന്നു. തരൂരും മെഹര്‍ തെരാറും 2013 ജൂണ്‍ മാസം ദുബായില്‍ മൂന്നു പകലും മൂന്നു രാത്രിയും ഒരുമിച്ചു താമിസിച്ചെന്ന് സുനന്ദ പുഷ്ക്കര്‍ പറഞ്ഞതായി സുനന്ദയുടെ സുഹൃത്തായ മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്റെ മൊഴി ശരിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ശശി തരൂരും മെഹര്‍ തെരാറും ദുബായില്‍ ഒരുമിച്ചു താമസിച്ചതിന്റെ തെളിവുകളും സുനന്ദ തന്നെ കാണിച്ചിരുന്നു, നളിനി സിങ്ങിന്റെ മൊഴിയില്‍ പറയുന്നു. ശശി തരൂരും മെഹര്‍ തെരാറും തമ്മില്‍ ദല്‍ഹിയില്‍ വെച്ചും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി.
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകയാണ് മെഹര്‍ തെരാറെന്നാണ് സുനന്ദ ആരോപിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഡെയ്ലി ടൈംസ് പത്രത്തിന്റെ മുന്‍ എഡിറ്ററായ മെഹര്‍ തെരാറുമായി ശശി തരൂരിന് അവിഹിത ബന്ധമുണ്ടായിരുന്നെന്ന് സുനന്ദ പുഷ്ക്കര്‍ വെളിപ്പെടുത്തിയിരുന്നതായി നളിനി സിങ് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തരൂര്‍ സുനന്ദയെ വിവാഹമോചനം ചെയ്യുമെന്ന് അവര്‍ പറഞ്ഞിരുന്നതായും നളിനി സിങിന്റെ മൊഴിയിലുണ്ട്. ശശി തരൂരിന്റെ കുടുംബാംഗങ്ങള്‍ മെഹര്‍ തെരാറുമായുള്ള ബന്ധത്തിന് അനുകൂലമായിരുന്നതായും സുനന്ദ പറഞ്ഞിരുന്നു. സുനന്ദ പുഷ്ക്കര്‍ കൊല്ലപ്പെട്ടശേഷം അന്വേഷണത്തിന്റെ ഭാഗമായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മ്മയ്ക്ക് മുന്നില്‍ നല്കിയ നളിനി സിങ്ങിന്റെ മൊഴികളാണ് പുറത്തുവന്നത്.
സുനന്ദ കൊല്ലപ്പെടുന്നതിന്റെ തലേരാത്രിയില്‍ തരൂരും മെഹര്‍ തെരാറും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ വായിച്ച സുനന്ദ രാത്രി 12.10ന് തന്നെ വിളിച്ചിരുന്നു. ഇരുവരും പ്രണയസന്ദേശങ്ങള്‍ കൈമാറിയത് കണ്ടെത്തിയെന്നും തരൂരില്ലാതെ ഇനി ജീവിക്കാനാവില്ലെന്ന് മെഹര്‍ അയച്ച സന്ദേശത്തിലുണ്ടെന്നും സുനന്ദ ഫോണില്‍ പറഞ്ഞു, നളിനി സിങ്ങിന്റെ മൊഴിയില്‍ പറയുന്നു.
സുനന്ദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജനുവരി 17ന് വൈകുന്നേരം 4.30 മുതല്‍ വിളിച്ചുണര്‍ത്താന്‍ പലരും ശ്രമിച്ചിട്ടും സുനന്ദ ഉണര്‍ന്നില്ലെന്നും ഒടുവില്‍ 8.20ന് ശശി തരൂരെത്തി വിളിച്ചപ്പോഴാണ് സുനന്ദ മരിച്ചതായി കണ്ടെത്തിയതെന്നുമുള്ള മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പോലീസിനെ സംശയത്തിലാക്കുന്നുണ്ട്. 4.30ന് ജോലിക്കാരന് നാരായണ്‍ സിങ്ങും 5.50ന് കുടുംബ സുഹൃത്ത് ഡോ.സഞ്ജയ് ധവാനും സുനന്ദയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്ന മൊഴികളാണ് സംശയകരമായിരിക്കുന്നത്. രാത്രി 7മണിക്ക് എഐസിസി സമ്മേളനം കഴിഞ്ഞ് മുറിയിലെത്തിയ തരൂര്‍ 8.20 വരെ സുനന്ദയുടെ മുറിയില്‍ പോകാതിരുന്നതും സംശയകകരമാണ്.
ശശി തരൂരും സുനന്ദ പുഷ്ക്കറും തമ്മില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എന്നും വഴക്കായിരുന്നെന്ന നാരായണ്‍ സിങ്ങിന്റെ മൊഴിയും ശശി തരൂരിനെതിരായ നിര്‍ണ്ണായക തെളിവുകളായി മാറിയിട്ടുണ്ട്. മൃതദേഹത്തിലെ മുറിപ്പാടുകളും അസ്വാഭാവിക മരണത്തിന് തരൂരിനെ കസ്റ്റഡിയിലെടുക്കാന്‍ ഒരുവര്‍ഷം വൈകിയതുമെല്ലാം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: