കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്മഹിന്ദ രാജപക്ഷെയ്ക്ക് വന്‍തോല്‍വി. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മൈത്രീപാല സിരിസേന പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെഒരു പതിറ്റാണ്ട് നീണ്ട രാജപക്ഷെ ഭരണത്തിന് അന്ത്യമായി. വോട്ടെണ്ണല്‍ പുരോഗമിക്കവെ 51.62 ശതമാനം (18,25,014) വോട്ടുമായി 63കാരനായ സിരിസേന ബഹുദൂരം മുന്നിലാണ്. രാജപക്ഷെയ്ക്ക് 47.23 (16,76,242) ശതമാനം വോട്ടാണ് ഇതുവരെ ലഭിച്ചത്. മൂന്നാമതും അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് രാജപക്ഷെ ഭരണകാലാവധിയില്‍ ഒരുവര്‍ഷം ബാക്കിനില്‍ക്കെ തെരഞ്ഞെടുപ്പ് നടത്തിയതും കനത്തതിരിച്ചടി ഏറ്റുവാങ്ങിയതും.
ജനവിധി മാനിച്ച് രാജപക്ഷെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് ഒഴിഞ്ഞതായി മാധ്യമ സെക്രട്ടറി വിജയന്ത ഹെറാത്ത് പറഞ്ഞു. സിരിസേന ഇന്നലെത്തന്നെ സ്ഥാനമേറ്റു.
തമിഴരുടെയും ന്യൂനപക്ഷമായ മുസ്ലിങ്ങളുടെയും വോട്ടാണ് സിരിസേനയെ തകര്‍പ്പന്‍ വിജയത്തിലെത്തിച്ചത്. ഇവര്‍ക്ക് ശക്തിയുള്ള വടക്ക്, കിഴക്ക്, വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ സിരിസേനയ്ക്ക് നല്ല ജനപിന്തുണ ലഭിച്ചു. തമിഴര്‍ക്ക് മുന്‍തൂക്കമുള്ള ജാഫ്നയില്‍ സിരിസേന 2,53,574 വോട്ടു നേടിയപ്പോള്‍ രാജപക്ഷെയ്ക്ക് 74,454 വോട്ടാണ് കിട്ടിയത്. വന്നിയില്‍ 80.5 ശതമാനം വോട്ടും സിരിസേന സ്വന്തമാക്കി; രാജപക്ഷെയെ വെറും 19.5 ശതമാനംപേര്‍ മാത്രമേ പിന്തുണച്ചുള്ളു.
എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന് കൊല്ലപ്പെട്ട ശേഷം തമിഴര്‍ക്കെതിരെ രാജ്യമെമ്പാടും പട്ടാളം അഴിച്ചുവിട്ട കൊടുംക്രൂരതകളാണ് രാജപക്ഷെയ്ക്ക് വിനയായത്. വന്‍ ജനപിന്തുണ തനിക്കുണ്ടെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ വീണ്ടും അധികാരത്തിലേറാന്‍ കഴിയുമെന്നും കരുതി എടുത്തുചാടിയ രാജപക്ഷെയുടെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രാജപക്ഷെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈയാളിയ സഹപ്രവര്ത്തകന് സിരിസേന അപ്രതീക്ഷിത വിജയം സ്വന്തമാക്കി. ശക്തമെങ്കിലും രാജപക്ഷെയുടെ പല നടപടികളും തമിഴ്വിരുദ്ധമായിരുന്നു. എല്‍ടിടിഇക്കാരോടും തമിഴരോടും കാട്ടിയ ക്രൂരതകളും രാജപക്ഷെയ്ക്ക് വിനയായെന്നു വിലയിരുത്തപ്പെടുന്നു.
പ്രഭാകരനോടുള്ള ശത്രുത പ്രഭാകരന്റെ പത്തു വയസുകാരന് മകനോടും പട്ടാളം കാട്ടിയത് ലോകമെങ്ങും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സൈന്യത്തിന്റെ പിടിയിലായശേഷം ശാന്തനായി ബിസ്ക്കറ്റ് കഴിച്ചുകൊണ്ടിരിക്കവെയാണ് കണ്ണില്‍ച്ചോരയില്ലാത്ത ചില പട്ടാളക്കാര്‍ അവനെ വധിച്ചത്. പുലികള്‍ കീഴടങ്ങിയോടെ ലങ്കയിലെങ്ങും പട്ടാളം കിരാതമായ പീഡനങ്ങള്‍ അഴിച്ചുവിട്ടു.
തമിഴരെ തെരഞ്ഞുപിടിച്ച് വെടിവെച്ചുകൊന്നു. യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. വഴിയോരങ്ങളിലും വീടുകൡലും യുവതികളുടെ നഗ്ന മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ഭയാനകമായ ചിത്രങ്ങള്‍ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടിരുന്നു. രാജപക്ഷെയുടെ തോല്‍വി ഭാരതത്തിലെ തമിഴ് രാഷ്ട്രീയ രംഗത്ത് സ്വാധീനമുണ്ടാക്കും. ലങ്കയിലെ ജനവിധിയെ തമിഴ്നാട് അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കുകയാണ്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് തമിഴ് ജനത ഇത് ആഘോഷിച്ചത്.
സിരിസേനയെ മോദി അനുമോദിച്ചു
ന്യൂദല്‍ഹി: ലങ്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈത്രീപാല സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തിയതിന് മോദി ലങ്കന്‍ ജനതയെയും അഭിനന്ദിച്ചു. അയല്‍ക്കാരെന്നും അടുത്ത സുഹൃത്തെന്നുമുള്ള നിലയ്ക്ക് ശ്രീലങ്കയുടെ സമാധാനത്തിനും വികസനത്തിനും പുരോഗതിക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും നിയുക്ത ലങ്കന്‍ പ്രസിഡന്റിനെ മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: