ന്യൂദല്‍ഹി: പ്രവാസി ഭാരതീയരുടെ ആശങ്കകള്‍ക്കും താല്പ്പര്യങ്ങള്ക്കുംമുന്തിയ പരിഗണനയാണ് രാജ്യം നല്‍കുന്നതെന്ന് ഉപരാഷ്പ്രതി ഹാമിദ് അന്‍സാരി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രവാസി ഭാരതീയ ദിവസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം ഇന്ന് അതിന്റെ വിപുലമായ ജനസംഖ്യയുടെ പ്രതീക്ഷയ്ക്കൊത്തവിധം നല്ലൊരുജീവിതം പ്രദാനം ചെയ്യാനുള്ള പ്രക്രിയയുടെ നിര്‍ണ്ണായക മുഹൂര്‍ത്തത്തിലാണ്. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ടൊരു സ്ഥാനം ഭാരതം പ്രതീക്ഷിക്കുന്നു. ഇവ രണ്ടും കൈവരിക്കുന്നതിന് ത്വരിത സാമ്പത്തികവികസനവും ഒപ്പം മെച്ചപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ഘടകങ്ങളും, എല്ലാവിഭാഗം ജനങ്ങളുടെ കൂട്ടായ ശ്രമവും അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
പ്രവാസി ഭാരതീയര്‍ക്ക് ഈ ഉദ്യമത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. കാതലായ മേഖലകളില്‍ പ്രവാസി ഇന്ത്യാക്കാര്‍ ആര്‍ജ്ജിച്ചിട്ടുള്ള അറിവും വിജ്ഞാനവും പരിചയവും ഇതിലേക്കായി വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ഭാരതീയരുടെ പുത്തന്‍ തലമുറയും ഭാരതത്തിലെ പുതുതലമുറയും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു. ഇക്കൊല്ലം സംഘടിപ്പിച്ച യുവപ്രവാസി ഭാരതീയ ദിവസ് ഈ ദിശയിലുള്ള നല്ലൊരു ചുവടുവെയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്കാരങ്ങളും ഉപരാഷ്ട്രപതി സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: