കൊച്ചി: ബെംഗളൂരു സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും കോണ്‍ഗ്രസ് നിലപാട് തടസ്സമാകുന്നു. ഇരുസംസ്ഥാനങ്ങളിലെയും പോലീസ് ഇക്കാര്യത്തില്‍ സമ്മര്‍ദ്ദത്തിലാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്ഫോടനത്തിനു മുന്‍പ് പ്രതികള്‍ കേരളത്തില്‍ എത്തിയതായും ഗൂഡാലോചന നടത്തിയതായും സൂചനകളുണ്ട്.
സ്ഫോടകവസ്തു നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയത് പറവൂര്‍ സ്വദേശിയാണെന്നും സംശയിക്കുന്നു. ഇയാള്‍ മുന്‍പും ഭീകരവാദകേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. കേരളസര്‍ക്കാരും പോലീസും താത്പര്യമെടുക്കാത്തതിനാല്‍ ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താനാവുന്നില്ല. സ്ഫോടനത്തിനു ശേഷവും പ്രതികളില്‍ ചിലര്‍ കേരളത്തിലേക്ക് കടന്നതായും ഇപ്പോഴും ഒളിവില്‍ കഴിയുന്നുവെന്നും സൂചനയുണ്ട്.
അന്വേഷണത്തിന്റെ പൂര്‍ണ്ണമായ ചുമതല ഇപ്പോഴും എന്‍ഐഎക്ക് കൈമാറാന്‍ കര്‍ണ്ണാടക സര്‍ക്കാരും പോലീസും തയ്യാറായിട്ടില്ല. എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. അന്വേഷണത്തെ സഹായിക്കുന്ന ചുമതല മാത്രമാണ് ഇപ്പോള്‍ എന്ഐഎക്കുള്ളത്. ദക്ഷിണേന്ത്യയില്‍ നാലുസംസ്ഥാനങ്ങളിലും വേരുകളുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് ഇപ്പോഴത്തെ സൂചന.
അന്തര്‍സംസ്ഥാന അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്.
ബെംഗളൂരുവില്‍ മുന്‍പ് നടന്ന സ്ഫോടനങ്ങളുടെയെല്ലാം പിന്നില്‍ കേരളത്തില്‍നിന്നുള്ള പ്രതികള്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴത്തെ സംഭവത്തിലും എറണാകുളം ജില്ലക്കാരായ രണ്ടുപേരുടെ പങ്ക് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ എന്‍ഐഎ കേരള പോലീസിനെ അറിയിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ കേരളം തയ്യാറായിട്ടില്ല. കര്‍ണ്ണാടക പോലീസിന് കേരളത്തില്‍വന്ന് അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്.
കേസ് പൂര്ണ്ണമായും് കൈമാറാത്തതുകൊണ്ട് എന്‍ഐഎക്കും ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. കേരള പോലീസും സര്‍ക്കാരും ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലുമാണ്. ഇതോടെ ഫലത്തില്‍ സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പലരും രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ഭീകരവാദ സംഘടനകള്‍ക്കെതിരെയുള്ള അന്വേഷണം മുസ്ലീം വോട്ട് ബാങ്ക് നഷ്ടപ്പെടുത്തുമെന്ന ഭയമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്.
കര്‍ണ്ണാടക-കേരള സര്‍ക്കാരുകള്‍ ആവശ്യപ്പെടാതെയും സഹകരിക്കാതെയും കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ മുസ്ലീംഭീകരവാദത്തിന്റെ കേന്ദ്രം ഇപ്പോള്‍ കേരളത്തിലാണ്. ഭീകരസംഘടനകള്‍ക്ക് നേതൃത്വം നല്കുന്നവര് അധികവും ഒളിവില്‍ കഴിയുന്നത് ഹൈദരാബാദിലെ ചില മതസ്ഥാപനങ്ങളിലാണെങ്കിലും ആസൂത്രണവും പ്രവര്‍ത്തനവും അധികവും കേരളം കേന്ദ്രീകരിച്ചാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യമാണ് അവര്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നത്.
തടിയന്റവിട നസീറും കൂട്ടാളികളും നടത്തിവന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചതന്നെയാണ് ഇപ്പോഴത്തേതുമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥരുടെ നിഗമനം. അന്ന് കേസ് അന്വേഷിച്ച എന്‍ഐഎ- പോലീസ് ഉദ്യോഗസ്ഥര്‍ പലരും ഇന്ന് മറ്റു മേഖലകളിലാണ്. ഇവരുടെ സേവനം ഇപ്പോഴത്തെ കേസില്‍ ഉപയോഗപ്പെടുത്തണം. 2005 ലെ ബാംഗഌര് സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്ന് കണ്ടെത്തിയത് എന്‍ഐഎ ആയിരുന്നു. അന്നും കേരള പോലീസ് അന്വേഷണവുമായി സഹകരിച്ചിരുന്നില്ല. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: