കോയമ്പത്തൂര്‍: ഊട്ടിയില്‍ ഒരാഴ്ചയ്ക്കിടെ സിസേറിയനു വിധേയരായ എട്ട് ഗര്‍ഭിണികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 24നും 30നും ഇടയ്ക്കാണ് ഭൂരിഭാഗം മരണവും സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായ ചിലരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സിസേറിയനു ശേഷം ഉണ്ടായ അമിത രക്തസ്രാവം തടയാന്‍ കഴിയാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആശുപത്രിയിലെത്തിക്കും വരെ തന്റെ ഭാര്യ സരസ്വതിക്ക് കുഴപ്പമൊന്നുമില്ലായിരുന്നെന്ന് അവരുടെ ഭര്‍ത്താവ് ആനന്ദരാജ് പറഞ്ഞു. രാത്രി 10 വരെ അവര്‍ക്ക് കുഴപ്പമൊന്നുമില്ലായിരുന്നു. ഒരു മണിയോടെയാണ് സിസേറിയന് ചെയ്തത്. തുടര്‍ന്ന് മൂന്നു മണിക്ക് സരസ്വതിയെ വാര്‍ഡിലേക്ക് കൊണ്ടുവരുമ്പോള്‍ ബോധം തെളിഞ്ഞിരുന്നില്ല. സ്ഥിതി മോശമായതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റിയത്. പക്ഷേ ഫലമുണ്ടായില്ല. രാവിലെ 10ന് അവര്‍ മരിച്ചെന്നും ആനന്ദരാജ് പറഞ്ഞു.
ശസ്ത്രക്രിയ നടന്ന സമയത്ത് വിദഗ്ധരായ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. ഒരു ഡോക്ടറാണോ അതോ നഴ്സുമാരാരെങ്കിലുമാണോ സിസേറിയന് നടത്തിയതെന്നു പോലും അറിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ പേരുവിവരം പോലും വെളിപ്പെടുത്തുന്നില്ല. 24-ാം തീയതി മുതല്‍ ഇന്നുവരെ എട്ടുപേര്‍ മരിച്ചിട്ടുണ്ട്. എട്ട് നവജാത ശിശുക്കള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മരിച്ച മറ്റൊരു സ്ത്രീയുടെ സഹോദരന് സെല്‍വകുമാര്‍ പറഞ്ഞു.
അതേസമയം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സംഭവം അന്വേഷിക്കാനായി ഒരു മെഡിക്കല്‍ ടീം ഊട്ടിയിലേക്ക് പോയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: