മലപ്പുറം: ലക്ഷണമൊത്ത ആദ്യ മലയാളനോവല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ശതോത്തര രജത ജൂബിലിയാഘോഷം വിപുലമായ പരിപാടികളോടെ ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ചുവരെ മലപ്പുറം പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പരപ്പനങ്ങാടിയിലെ കോടതിയില്‍ മുന്‍സിഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഒ. ചന്തുമേനോന്‍ ഇന്ദുലേഖ രചിച്ചത്. 1889 ഡിസംബര്‍ ഒന്‍പതിന് ആണ് ആദ്യമായി ഇന്ദുലേഖ വായനക്കാരിലേക്ക് എത്തിയത്. പിന്നീട് നിരവധി പതിപ്പുകള്‍ ഇറങ്ങി. സാഹിത്യ ചരിത്രത്തില്‍ അതുല്യ സ്ഥാനമാണ് ഇന്ദുലേഖക്കും പരപ്പനങ്ങാടിക്കുമുള്ളത്. വിദേശഭാഷകളടക്കം നിരവധി ഭാഷകളിലേക്ക് ഇന്ദുലേഖ വിവര്‍ത്തനം ചെയ്യപ്പെട്ടു.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സഹകരണ വകുപ്പ്, കേരള സാഹിത്യ അക്കാദമി, പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. 30ന് രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവന് എംപി, സാഹിത്യകാരന് ഡോ.എം.എന്‍. കാരശേരി അഡ്വ.കെ.കെ സൈതലവി എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് ഒറ്റയാള്‍ നാടകം അരങ്ങേറും. 31ന് രാവിലെ മണിക്ക് കോളജ് ആര്‍ട്സ് ഫെസ്റ്റ് സ്പെക്ട്രം പരിപാടികള്‍ നടക്കും. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യും. സനൂഫ മുഖ്യാതിഥിയായിരിക്കും. ജനുവരി ഒന്നിന് നിയമ സെമിനാര്‍ ജസ്റ്റീസ് പി ഉബൈദ് ഉദ്ഘാടനം ചെയ്യും. അഡ്വ കെ.എന്‍.എ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ അഡ്വ.കെ.കെ.സൈതലവി, റഷീദ് പരപ്പനങ്ങാടി. സി.അബ്ദുറിഹിമാന്കട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഡോ.വി.പി.ഹാറൂണ്‍ റഷീദ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: