തിരുവനന്തപുരം: പ്രശസ്ത നടനും ഫോട്ടോഗ്രാഫറുമായ എന്‍.എല്‍. ബാലകൃഷ്ണന്(72) അന്ത്യാഞ്ജലി. വ്യാഴാഴ്ച രാത്രി 11.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ രോഗബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. അടുത്തിടെ ഇരുകാലുകളിലും ശസ്ത്രക്രിയ നടത്തിയിരുന്നു. മൃതദേഹം സംസ്കരിച്ചു. ഭാര്യ: നളിനി, മക്കള്‍: ജയകൃഷ്ണന് (ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍), ജയബാലന്‍, ലക്ഷ്മി. മരുമക്കള്‍: മധുസൂദനന്, സാബുകുമാര്‍.
അരനൂറ്റാണ്ട്കാലത്തെ സിനിമ ജീവിതത്തിനാണ് തിരശീല വീണത്. 1967ല്‍ പുറത്തിറങ്ങിയ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ സ്റ്റില്ഫോട്ടോഗ്രാഫറായാണ് നാരായണന് ലക്ഷ്്മി ബാലകൃഷ്ണന് എന്ന എന്‍.എല്‍. ബാലകൃഷ്ണന് സിനിമയിലെത്തിയത്. 1986ല്‍ രാജീവ് അഞ്ചലിന്റെ അമ്മാനംകിളി മുതല്‍ പട്ടണപ്രവേശം, മൂക്കില്ലാരാജ്യത്ത്, ഓര്‍ക്കാപുറത്ത്, വര്‍ണം, ജോക്കര്‍, സാന്ദ്രം, ഡാ തടിയാ, ഡോക്ടര്‍ പശുപതി, വൃദ്ധന്മാരെ സൂക്ഷിക്കുക, കൗതുകവാര്‍ത്തകള്‍ തുടങ്ങി, അവസാനം 2013ല്‍ മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വരെ 163 ചലചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഒട്ടുമിക്ക വേഷങ്ങളും ശ്രദ്ധേയമായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്, ജി.അരവിന്ദന്, ജോണ്‍ എബ്രഹാം, പി. പത്മരാജന്, ഭരതന്, കെ.ജി. ജോര്‍ജ് തുടങ്ങിയ സിനിമാ പ്രതിഭകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ഹാസ്യവേഷങ്ങളിലൂടെ അഭിനേതാവ് എന്നനിലയില്‍ തന്റേതുമാത്രമായൊരു ഇടം സിനിമയില്‍ കണ്ടെത്താനായി. വ്യത്യസ്തമായ അഭിനയശൈലിയില്അദ്ദേഹംചെയ്ത ചെറിയവേഷങ്ങള്പോലും മലയാളികള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നതായിരുന്നു.
സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ 300ല്‍പരം സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. കള്ളിച്ചെല്ലമ്മ മുതല്‍ കൊടിയേറ്റം, എലിപ്പത്തായം, അഭയം, പുജയ്ക്കെടുക്കാത്ത പുക്കള്‍, സ്ഫടികം, ഗന്ധര്‍വം, പവിത്രം, കളിപ്പാട്ടം, അയിത്തം, പാദമുദ്ര, സ്വയംവരം, ചിദംബരം, കാഞ്ചനസീത തുടങ്ങീ ശ്രദ്ധേയമായ ഒട്ടേറെ ചലചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫി ചെയ്തു. മുഖ്യധാരാചിത്രങ്ങള്ക്കൊപ്പം സമാന്തരസിനിമയുടെയും ഭാഗമായശേഷമാണ് നടനെന്ന നിലയില്‍ ബാലകൃഷ്ണന് ചിരപരിചിതനായത്. സിനിമയിലേക്കുകടക്കുംമുമ്പ് 1968 മുതല്‍ 1979 വരെ 11 വര്‍ഷം കേരള കൗമുദി ദിനപത്രത്തില്‍ തിരുവനന്തപുരം ഓഫീസില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു.
1943ല്‍ തീരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്തു ജനിച്ച ബാലകൃഷ്ണന്, 1965ല്‍ മഹാരാജാസ് സ്കൂള്‍ ഔഫ് ആര്‍ട്സില്‍നിന്ന് ഡ്രോയിങ് ആന്‍ഡ് പെയിന്റിങ് ഡിപ്ലോമ കരസ്ഥമാക്കി. തലസ്ഥാനത്തെ മെട്രോ സ്റ്റുഡിയോ, ശിവന്‍സ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. 2014ല്‍ കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠകലാകാരന്മാര്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പൗഡിക്കോണത്തെ വീട്ടിലെത്തി എന്‍.എല്‍. ബാലകൃഷ്ണന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന്, മന്ത്രി വി.എസ്. ശിവകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, മേയര്‍ കെ.ചന്ദ്രിക, സംവിധായകരായ ഷാജി എന്‍. കരുണ്‍, രഞ്ജിത്, നടന് പ്രേംകുമാര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: