കോഴിക്കോട്: പുതിയ മദ്യ നയത്തിലെ തിരുത്തലിനെതിരെ സര്‍ക്കാരും കേരള കത്തോലിക് ബിഷപ്പ് കൗണ്‍സിലും ഏറ്റുമുട്ടലിലേക്ക്. ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ അടച്ച ബാറുകള്‍ക്ക് പോലും ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്കാന് തീരുമാനിച്ചുകൊണ്ടും ഞായറാഴ്ചകളിലെ ഡ്രൈ ഡേ എടുത്തുകളഞ്ഞുകൊണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളൊഴികെയുള്ള മുഴുവന്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചും വര്‍ഷത്തില്‍ നിലവിലുള്ളതിന്റെ പത്തു ശതമാനം എന്ന തോതില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് അടയ്ക്കാനുമാണ് പുതിയ മദ്യ നയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനെ ഇരുത്താനുള്ള ഉമ്മന്‍ചാണ്ടിയുടെയും പിന്തുണക്കാരുടെയും പുതിയ മദ്യ നയത്തിന് വ്യാപക പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ബാര്‍ മുതലാളിമാരുടെ കീഴാളരായി യുഡിഎഫ് ഭരണ മുന്നണിയിലെ ബഹുഭൂരിപക്ഷത്തിനും പുതിയ മദ്യനയം ഇരുട്ടടിയാകുകായിരുന്നു. ഇതില്‍ നിന്നുള്ള താല്‍ക്കാലിക രക്ഷപ്പെടലിന്റെ ഭാഗമായിട്ടാണ് പുതിയ നയത്തില്‍ സര്‍ക്കാര്‍ വന്‍ തിരുത്തലുകള്‍ വരുത്തിയത്. തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പരസ്യമായും പ്രസ്താവനയിലൂടെ മാത്രം മുസ്ലിം ലീഗും രംഗത്ത് വരികയുണ്ടായി. ഇതിനെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ മാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി സ്വന്തം നില ഭദ്രമാക്കി.
എന്നാല്‍ കേരള കത്തോലിക്ക് ബിഷപ്പ് കൗണ്‍സിലിന്റെ കീഴിലുള്ള കെസിബിസി മദ്യവിരുദ്ധ സമിതി നില്‍പ്പ് സമരവുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. ഇന്നലെ കെസിബിസി കോഴിക്കോട്, താമരശ്ശേരി രൂപതകളുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ നില്‍പ്പ് സമരം നടത്തി. കോഴിക്കോട് രൂപത കെസിബിസി മദ്യ വിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ഡാനി ജോസഫിന്റെ നേതൃത്വത്തിലാണ് കന്യാസ്ത്രീകളടക്കമുള്ളവര്‍ നില്‍പ്പ് സമരം നടത്തിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി ഒന്നിന് എറണാകുളത്തും നില്‍പ്പ് സമരം നടക്കും.
സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കാനും മറ്റ് മദ്യവിരുദ്ധ സമിതികളുടെ സംയുക്തവേദി ഉണ്ടാക്കാനുമാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ തീരുമാനം. പുതിയ മദ്യനയത്തിലെ തിരുത്തലിനെതിരെ കെപിസിസി പ്രസിഡന്റ് തന്നെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടും അതിനെ ലാഘവത്തോടെ തള്ളിക്കളഞ്ഞ ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും കെസിബിസിയുടെ നില്‍പ്പ് സമരവും വെല്ലുവിളിയാകുമെന്നാണ് സൂചന.
പ്രത്യേകിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തില്‍. മാത്രമല്ല കെസിബിസി സ്വന്തം അണികളെ ബോധവല്‍ക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.സി ജോസഫ് ഇന്നലെ രംഗത്ത് വന്നത് ബിഷപ്പ് കൗണ്‍സിലിനെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: