വാരാണസി: റോബോട്ടുകളെ ഉണ്ടാക്കുന്നതിനല്ല മറിച്ച് സമഗ്രവ്യക്തിത്വ വികസനത്തിനുതകുന്നതാകണം നമ്മുടെ വിദ്യാഭ്യാസമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ആറുമാസത്തെ അനുഭവം പഠിപ്പിച്ചത് ലോകം ഭാരതത്തെ ഉറ്റുനോക്കുന്നുവെന്നാണ്. അതിനാല്‍ ലോകത്തിനുവേണ്ടിയും ഭാരതത്തിന് ഒട്ടേറെ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തൊന്നാം നൂറ്റാണ്ട് വിജ്ഞാനത്തിന്റെതാണ്. ലോകത്തിനും നേട്ടമുണ്ടാക്കുന്ന ചില സംഭാവനകള്‍ നമ്മുടേതായി ഉണ്ടാവേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി, റോബോട്ടുകളെ ലബോറട്ടറികളിലുണ്ടാക്കാം, അതുമാത്രമാകരുത് നമ്മുടെ ലക്ഷ്യമെന്ന് വിവരിച്ചു. വ്യക്തികളുടെ സമഗ്രവികസനത്തിനുതകുന്നതാകണം വിദ്യാഭ്യാസം. ഇന്ന് ലോകമെമ്പാടും വേണ്ടത് മികച്ച അധ്യാപകരിലൂടെയേ സംഭവിക്കൂ. എങ്ങനെ ഏറ്റവും മികച്ച അധ്യാപകരുണ്ടാകുമെന്ന കാര്യത്തെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്, പ്രധാനമന്ത്രി പറഞ്ഞു.
ആറുമാസത്തെ എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് പറയട്ടെ, ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. വാരാണസിയിലെ ഓരോ വിദ്യാലയങ്ങള്‍ക്കും ഒരു പ്രത്യേക വിഷയത്തില്‍ മികവു നേടാനാവും. അതുവഴി കാശിയെ ലോകത്തിനുമുന്നില്‍ മാതൃകയാക്കി മാറ്റാനാവും, പ്രധാനമന്ത്രി മോദി പറഞ്ഞു.
പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍, അദ്ദേഹത്തിന്റെ 153-ാം ജന്മദിനമായിരുന്ന വ്യാഴാഴ്ച വിപുലമായ ആഘോഷപരിപാടികള്‍ ഉണ്ടായിരുന്നു. വിദ്യാഭ്യാസ സെമിനാറുകളും മറ്റു പരിപാടികളും നടത്തി. ക്രിസ്തുമസ് അവധി ദിനമായിട്ടും ഒട്ടേറെ പേര് പരിപാടികളില്‍ പങ്കെടുത്തു. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: