തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റീജ്യണല്‍ ഓഫീസുകള്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ റീജിണല്‍ ഓഫീസ് ഉദ്ഘാടനവും വായ്പാ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതിന്റെ ഭാഗമായി എറണാകുളത്ത് ന്യൂനപക്ഷ ധനകാര്യകോര്പറേഷന്റെ റീജ്യണല്‍ ഓഫീസ് ഈമാസം 30 ന് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് നിലവില്‍ വന്നതോടെ 100 കോടി രൂപ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 10.30 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യാന്‍ സാധിച്ചത്. ന്യൂനപക്ഷക്ഷേമ പ്രമോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക വിതരണം ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസപരമായ വികസനത്തിനും ദുര്‍ബല വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിനാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നത്. തൊഴില്‍ മേഖലയില്‍ നൈപുണ്യം നേടുന്നതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.അഞ്ച് ജില്ലകളിലെ അപേക്ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി 1.20 കോടി രൂപയുടെ ചെക്കുകള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.
കെഎസ്എംഡിഎഫ്സി ഡയറക്ടര്‍ അഡ്വ. പി. സിയാവുദ്ദീന് അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ.മോഹന്‍കുമാര്‍, ലീഗ് പ്രസിഡന്റ് ബീമാപള്ളി റഷീദ്, ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി നസീര്‍, വനിത വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ അഡ്വ.പി കുല്‍സുടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഹനീഫാ പെരിഞ്ചീരി സ്വാഗതവും ഡയറക്ടര്‍ ജെ.എല്‍.ജസ്റ്റിന് വില്‍സ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: