തിരുവനന്തപുരം: റോഡപകടങ്ങള്‍ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരും കേരള പോലീസും സംയുക്തമായി ‘ശുഭയാത്ര -2015’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുക, ട്രാഫിക് പ്രവൃത്തികള്‍ ചെയ്യുക, ട്രാഫിക് ബോധവത്ക്കരണം നടത്തുക എന്നിവ സംയുക്തമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്ര കര്‍മ്മ പരിപാടിയാണ് ശുഭയാത്രയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ റോഡപകടങ്ങളില്‍ പ്രതിവര്‍ഷം 4000 ത്തോളം പേര് മരിക്കുന്നുവെന്നാണ് കണക്ക്. 35,000 പേര്‍ക്കാണ് പരിക്കേല്‍ക്കുന്നത്. റോഡപകടങ്ങളില്‍ കേരളം മൂന്നാംസ്ഥാനത്താണ്.
അമിതവേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍, സാഹസികമായും അലക്ഷ്യമായും വാഹനമോടിക്കല്‍ എന്നിവയാണ് കേരളത്തില്‍ പ്രധാനമായും റോഡപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമം നടപ്പാക്കും. ഇതിനായി എല്ലാ പ്രധാന റോഡുകളിലും അമിത വേഗത കണ്ടുപിടിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും വേഗത പരിശോധന ഉപകരണവും ആല്‍ക്കോമീറ്ററും ലഭ്യമാക്കും. സംസ്ഥാനത്തൊട്ടാകെ ബാങ്കുകള്‍ വഴി ട്രാഫിക് പിഴ സ്വീകരിക്കും. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ വഴി പിഴയൊടുക്കുന്നതിന് അവസരം നല്‍കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ഹെല്‍മെറ്റ് നിയമം കര്‍ശനമാക്കും.
ഫലപ്രദമായ റോഡ് ഗതാഗത നിയന്ത്രണവും ഇതോടൊപ്പം നടപ്പാക്കും. ട്രാഫിക് ബോധവത്ക്കരണത്തിന് പ്രത്യേക വെബ് പോര്‍ട്ടല്‍ ഉണ്ടാക്കും. ട്രാഫിക് സംബന്ധിച്ച പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഇ-മെയില്‍, വാട്സ് ആപ്, ഫെയ്സ് ബുക്ക് എന്നിവ ഉപയോഗപ്പെടുത്തും. ട്രാഫിക് പരാതി, ചിത്രങ്ങള്‍, വീഡിയോ എന്നിവ അയക്കാന്‍ വാട്സ് ആപ്പ് നമ്പര്‍ നല്‍കും. 1099 എന്ന ഹെല്പ്ലൈന് നമ്പര്‍ പ്രശ്നപരിഹാരത്തിന് ഉപയോഗിക്കും. ഗതാഗതക്കുരുക്ക് സംബന്ധിച്ച് ജനങ്ങളെ അറിയിക്കാന്‍ എഫ്.എം റേഡിയോ സംവിധാനം ഉണ്ടാക്കും.
ട്രാഫിക് നിയമം കുട്ടികളെ പഠിപ്പിക്കാന്‍ എല്ലാ ജില്ലകളിലും ട്രാഫിക് പാര്‍ക്കുകള്‍ സ്ഥാപിക്കും. സ്കൂളുകളില്‍ ട്രാഫിക് ക്ലബുകള്‍ രൂപീകരിക്കും. ഗതാഗത സുരക്ഷയ്ക്കുള്ള നല്ല സേവനത്തിന് ബാഡ്ജസ് ഓഫ് ഹോണര്‍ സമ്മാനിക്കും. അപകടത്തില്‍ ഇരയാകുന്ന ആളുകളെ സഹായിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കും.
അപകടത്തില്‍പ്പെടുന്നവരുടെ കുടുംബാംഗങ്ങളെ സഹായിക്കാന്‍ പുനരധിവാസ പദ്ധതിയും നടപ്പാക്കും. ഗതാഗത നിയമം നടപ്പിലാക്കുന്നതിന് ബ്രാന്‍ഡ് അംബാസിഡര്‍മാരെ നിയമിക്കും. വാഹനങ്ങളില്‍ ട്രാഫിക് നിര്‍ദ്ദേശ സ്റ്റിക്കറുകള്‍ പതിപ്പിക്കും.ഗതാഗതസുരക്ഷാദിവസമാചരിക്കും.റോഡുകളുടെ നിലവാരമടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുമിച്ചിരിക്കും. ട്രാഫിക് ചുമതല എഡിജിപി അരുണ്‍കുമാര്‍ സിന്‍ഹ നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: