പറച്ചലിനും പ്രവൃത്തിക്കും തമ്മില്‍ ബന്ധമുണ്ടാകണം. അങ്ങനെ നിര്‍ബന്ധം പിടിക്കുന്നവരും നിഷ്ഠ പുലര്‍ത്തുന്നവരും കുറവാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയായിരിക്കെയാണ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയത്. അന്ന് അതു വിവാദമാക്കിയവര്‍ സംഭവത്തോടൊപ്പം മാളവ്യയെയും മറന്നു. പക്ഷേ, പ്രധാനമന്ത്രിയായപ്പോള്‍ മോദി മറന്നില്ല. അന്ന് മാലയണിയിച്ചു, ഇന്ന് അദ്ദേഹം മാളവ്യയെ രത്നം അണിയിച്ചു, ഭാരത രത്നമായി സമ്മാനിച്ചു.
ബഹുമാനിക്കാന്‍ അറിയാത്തവരാണ് അന്ധമായി എതിര്‍ക്കുന്നവരില്‍ പലരും.
ബഹുമാനിക്കുന്നവരെ അപമാനിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. അതുകൊണ്ടാണ് നരേന്ദ്ര മോദി ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയപ്പോള്‍ ചിലര്‍ പിറ്റേന്ന് പ്രതിമ കഴുകി ‘ശുദ്ധി വരുത്താന്‍’ തയ്യാറായത്. അവരെത്തന്നെ കൂടുതല്‍ നാണം കെടുത്തിയ ആ നടപടി ഒരുപക്ഷേ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ വാശികൊണ്ടാണെന്നു വാദിക്കാം. പക്ഷേ, ഇനിയിപ്പോള്‍ എന്തുചെയ്യും, ഭാരത രത്നയെന്ന സമ്മാനത്തെ അവര്‍ അവമതിക്കുമോ എന്നറിയില്ല, കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്ക്കാരിന്റേതാണല്ലോ തീരുമാനം.
എന്നാല്‍ ആരായിരുന്നു എം.എം. മാളവ്യയെന്നറിയാത്തവരാണധികം. ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിചക്ഷണനായിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകന്‍. ഭാരത സ്വാതന്ത്ര്യ സമരകാലത്തെ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട സമര നേതാക്കളെ ഒന്നിപ്പിച്ചുകൊണ്ടുപോയിരുന്ന സംഘാടകന്‍.
തികഞ്ഞ ഹിന്ദു ദേശീയവാദിയായിരുന്നു അദ്ദേഹം. ഹിന്ദു മഹാസഭയുടെ ആദ്യകാല നേതാവായി, പരിഷ്കരണ വാദിയായി, മികച്ച പാര്‍ലമെന്റേറിയനായി അദ്ദേഹം തിളങ്ങി. കോണ്‍ഗ്രസ് (അന്നത്തെ കോണ്‍ഗ്രസ്) പാര്‍ട്ടിയുടെ കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനത്തില്‍, 25-ാം വയസ്സില്‍ (1886) നടത്തിയ പ്രഭാഷണം മാളവ്യയെ നേതാക്കളുടെ ശ്രദ്ധേയ പാത്രമാക്കി.
തുടര്‍ന്ന് അര നൂറ്റാണ്ട് അദ്ദേഹം കോണ്‍ഗ്രസിന്റെ സക്രിയ പ്രവര്‍ത്തകനായി. പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി, നാലു തവണ- 1909 (ലാഹോറില്‍), 1918 (ദല്‍ഹി), 1930 (ദല്‍ഹി), 1932 (കൊല്‍ക്കത്ത).
മദന്‍ മോഹന്‍ മാളവ്യ ജനിച്ചത് അലഹബാദിലെ ഒരു പരമ്പരാഗത ഹിന്ദു കുടുംബത്തിലാണ്, 1861-ല്‍. സ്കൂള്‍ വിദ്യാഭ്യാസം നാട്ടില്‍ കഴിഞ്ഞ് എല്‍എല്‍ബി പാസായി. അലഹബാദ് ജില്ലാ കോടതിയിലും ഹൈക്കോടതിയിലും വക്കീല്പ്പണിയെടുത്തു. അമ്പതാം വയസ്സില്‍ പൂര്‍ണ്ണമായി വക്കീല്‍ പണി നിര്‍ത്തി.
പ്രമുഖ സ്വാതന്ത്ര്യ സമരപ്പോരാളി ഗോപാലകൃഷ്ണ ഗോഖലെ ഒരിക്കല്‍ മാളവ്യയെക്കുറിച്ചു പറഞ്ഞു,”മാളവ്യജിയുടെ ത്യാഗം മാതൃകാപരമാണ്. അത്ര സമ്പന്നമല്ലാത്ത കുടുംബത്തില്‍ ജനിച്ച അദ്ദേഹം ആയിരങ്ങള്‍ സമ്പാദിക്കുന്ന കാലം വന്നു. ആഡംബര ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്ന ആ കാലത്താണ് രാഷ്ട്രത്തിന്റെ വിളി അദ്ദേഹം കേട്ടത്. എല്ലാം ഇട്ടെറിഞ്ഞിറങ്ങി അദ്ദേഹം വീണ്ടും ദാരിദ്ര്യത്തെ പുല്കി.”
മദന്‍ മോഹന്‍ മാളവ്യ വായനക്കാരെ ഏറെ സ്വാധീനിച്ചിരുന്ന ‘ദ ലീഡര്‍ ‘ എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സ്ഥാപകനായിരുന്നു. 1909-ല്‍ അലഹബാദില്നിന്നിറങ്ങിയ പത്രം വലിയ സാമൂഹ്യ ദൗത്യം തന്നെയാണ് നിര്‍വഹിച്ചത്.
അദ്ദേഹം അലഹബാദ് മുനിസിപ്പല്‍ ബോര്‍ഡില്‍ സക്രിയനായിരുന്നു, 1903-1918 കാലത്ത് പ്രൊവിന്‍ഷ്യല്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. 1910-1920 കാലത്ത് കേന്ദ്ര കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ലജിസ്ലേറ്റീവ് അസംബ്ലിയിലെ 1916-18 കാലത്തെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. 1931-ല്‍ സ്വാതന്ത്ര്യ ലബ്ദിക്കു വേണ്ടിയുള്ള ചര്‍ച്ചകളില്‍ രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത മാളവ്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശ്രദ്ധേയനായിരുന്നു.
രാഷ്ട്രീയത്തില്‍ ഏറെ തിളങ്ങിനിന്ന കാലത്ത് 1937-ല്‍ സക്രിയ രാഷ്ട്രീയം വിട്ട് സാമൂഹ്യപ്രവര്ത്തനങ്ങളിലേക്കു തിരിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വത്തിനു മാറ്റുകൂട്ടുന്ന സംഭവം. വനിതാ വിദ്യാഭ്യാസത്തിനുവേണ്ടിയും ശൈശവ വിവാഹത്തിനെതിരായും പ്രവര്‍ത്തിച്ച മദന്‍ മോഹന്‍ മാളവ്യ 85-ാം വയസ്സില്‍ (1946) സ്വാതന്ത്ര്യ ലബ്ദിക്കു തൊട്ടു മുമ്പാണ് അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: