ബെംഗളൂരു: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്ത കേസില്‍ അറസ്റ്റിലായ മെഹ്ദി മസ്രൂര്‍ ബിശ്വാസിന്റെ ‘ഷാമി വിറ്റ്നസ്’ട്വിറ്റര്‍ അക്കൗണ്ടിന്റെ പരിശോധനച്ചുമതല പോലീസ് ബെംഗളൂരുവിലെ ഒരു ഐ.ടി കമ്പനിക്ക് പുറം കരാറിന് നല്കി.
‘ഷാമി വിറ്റ്നസ്’അക്കൗണ്ടുമായി ബന്ധപ്പെട്ട 1.29 ലക്ഷം ട്വീറ്റുകള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണിത്. പരിശോധനയ്ക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം പോലീസിന് ഇല്ലാത്തതിനാലാണ് ഐ.ടി കമ്പനിക്ക് പുറംകരാര്‍ നല്‍കിയതെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു. സാധാരണ കുറ്റകൃത്യമല്ലാത്തതിനാലാണ് പുറമേ നിന്ന് സാങ്കേതിക സഹായം തേടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുറംകരാര്‍ ഏല്പിച്ച കമ്പനിയുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഐ.ടി കമ്പനിയുടെ സഹായത്തോടെ, മെഹ്ദിയുടെ ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉദ്ഭവം, ട്വീറ്റുകളുടെ സ്വഭാവം, എവിടെ നിന്നുള്ള ട്വീറ്റുകളാണ് സ്വീകരിച്ചിരുന്നത് തുടങ്ങി, അക്കൗണ്ടുകള്‍ വഴി ആരെല്ലാമാണ് മെഹ്ദിയുമായി ബന്ധപ്പെട്ടിരുന്നത് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനാവുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: