ആലപ്പുഴ: കയര്‍മേഖലയുടെ സമഗ്രവികസനത്തിനുള്ള ദേശീയ കയര്നയവും ‘വിഷന്‍ 2025’ ഉം ഒരു മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വകുപ്പു മന്ത്രി കല്‍രാജ് മിശ്ര. പത്തുവര്‍ഷത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുള്ള നടപടികളെടുക്കാന്‍ കയര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കലവൂര്‍ കയര്‍ ബോര്‍ഡ് കോംപ്ലക്സില്‍ പുതിയ കയര്‍ യന്ത്രങ്ങളുടെയും ഉത്പന്നങ്ങളുടെയും സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കയര്‍ സാങ്കേതിക വിദ്യകളെക്കുറിച്ചും ഗവേഷണ പദ്ധതികളെക്കുറിച്ചുമുള്ള പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു.
കയര്‍ ബോര്‍ഡ് തയ്യാറാക്കിയ കയര്‍ നയത്തിന്റെ കരട് മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, തൊഴിലാളി യൂണിയനുകള്‍, വ്യവസായികള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായും. തൊണ്ടിന്റെ ഫലപ്രദമായ വിനിയോഗം, അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി, ചകിരി, കയര്‍ ഉത്പന്നങ്ങളുടെ വികസനവും വൈവിധ്യവത്ക്കരണവും, തൊഴില്‍ സൃഷ്ടിക്കല്‍, തൊഴിലാളി ക്ഷേമം, മേഖലയുടെ സുസ്ഥിരമായ നിലനില്‍പ്പ് എന്നിവയൊക്കെ പ്രതിപാദിക്കുന്നതായിരിക്കും നയം.
കയര്‍ വ്യവസായ മേഖലയുടെ സര്വതോന്മുഖ വികസനമാണ് ലക്ഷ്യം. വൈദഗ്ധ്യ നിലവാരമുയര്‍ത്തല്‍, അടിസ്ഥാന സൗകര്യവികസനം, ഉത്പന്ന വൈവിധ്യവത്ക്കരണം എന്നിവയിലൂടെ അടുത്ത ഒരു ദശകത്തിനുള്ളില്‍ പത്തുലക്ഷം തൊഴിലവസരം സൃഷ്ടിക്കും. ഇതിനുള്ള നടപടികളെടുക്കാന്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് കേരളം നേരിടുന്ന പ്രശ്നം. ഇവ ഇറക്കുമതി ചെയ്യേണ്ടിവരുന്നു.
സംസ്ഥാനത്ത് വിളയിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം തൊണ്ടു മാത്രമാണ് സംഭരിക്കാന്‍ സാധിക്കുന്നത്. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെട്ടു. നാളികേരം കൂടുതലായി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ 60 ശതമാനം തൊണ്ട് സംഭരിച്ച് വിനിയോഗിക്കുകയാണ് ഉന്നം. നവീനയന്ത്രങ്ങള്‍ വാങ്ങുന്നതിന് രണ്ടു മുതല്‍ അഞ്ചു കോടി രൂപ വരെ റിമോട്ട് സ്കീമിലൂടെ സബ്സിഡി നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.സി. വേണുഗോപാല്‍ എംപി അദ്ധ്യക്ഷത വഹിച്ചു. കയര്‍ബോര്‍ഡ് ചെയര്മാന് സുരേന്ദ്ര നാഥ് ത്രിപാഠി, ദേശീയ കയര്‍ ട്രെയ്നിങ്-ഡിസൈനിങ് കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ എ. രാധാകൃഷ്ണന്, എഫ്ഐസിഇഎ ചെയര്മാന് ജോണ്‍ ചാക്കോ, ബോര്‍ഡ് സെക്രട്ടറി എം. കുമാര രാജ, ഡോ. അനിത ദാസ്, വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: