ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്ക്കര്‍ ഇ-തോയ്ബ കമാന്‍ഡറുമായ സഖി ഉര് റഹ്മാന് ലഖ്വിക്ക് ജാമ്യം അനുവദിച്ചതിലുള്ള പ്രതിഷേധം കടുത്ത ഭാഷയില്‍ തന്നെ പാക്കിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.
അംഗങ്ങളുടെ വികാരം കണക്കിലെടുത്തുള്ളതാകും സര്‍ക്കാരിന്റെ ഇനിയുള്ള നടപടിയെന്നും തിങ്കളാഴ്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സഭയെ ഇത് അറിയിക്കുമെന്നും പ്രധാനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
സഭയിലെ അംഗങ്ങള്‍ ഒറ്റകെട്ടായി പാക്ക് കോടതി വിധിയെ അപലപിച്ചു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ലോകസഭയില്‍ പാക്ക് കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ടത്. പാക്ക് കോടതിയുടെ നടപടിക്കു പ്രധാനമന്ത്രി നവാസ് ഷെരീഫ് എന്ത് വിശദീകരണമാണ് നല്‍കിയതെന്ന് മോദി സഭയെ അറിയിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ ഒന്നടങ്കം പാക്ക് കോടതിയുടെ നടപടിയെ അപലപിച്ചു.
പാര്‍ലമെന്റ് ഇതിനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യം സര്‍ക്കാരും സ്പീക്കറും അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് സഭയിലെത്തി പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വിശദീകരിച്ചത്. കടുത്ത ഭാഷയില്‍ തന്നെ രാജ്യത്തിന്റെ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
പെഷാവറില്‍ നിഷ്കളങ്കരായ സ്കൂള്‍ കുട്ടികള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ലഖ് വിക്ക് ജാമ്യം നല്കിയ കോടതി ഉത്തരവ് അപലപനീയമാണ്. പാകിസ്താനില്‍ നടക്കുന്ന സംഭവങ്ങള്‍ ഉത്കണ്ഠപ്പെടുത്തുന്നു. പെഷാവറിലെ കുട്ടികളെ ഓര്‍ത്ത് ഭാരതത്തിലെ ഓരോ കുട്ടിയുടെയും കണ്ണുനിറഞ്ഞുവെന്നും മോദി പറഞ്ഞു.
പാക്കിസ്ഥാന് കോടതി വിധിയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും അപലപിച്ചു. ജാമ്യത്തെ ഇന്ത്യ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ആക്രമണത്തില്‍ ലഖ്വിയുടെ പങ്ക് കണ്ടെത്തിയിട്ടില്ലെന്ന വാദത്തെ തള്ളിക്കളയുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.
പാകിസ്ഥാന്റെ നീക്കങ്ങള്‍ ഭാരതം സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണ്. ലഖ്വിയുടെ ജാമ്യം റദ്ദാക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: