കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും കേസന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് വിസ്തരിക്കും. സാക്ഷിപ്പട്ടികയിലെ ഒന്നാംപേരുകാരനാണ് ഉമ്മന്‍ചാണ്ടി.
സോളാര്‍ തട്ടിപ്പിന് ഒത്താശചെയ്ത മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ്, സരിതയുടെ മൊബൈല്‍ ഫോണ്‍ ലിസ്റ്റിലുള്‍പ്പെട്ട രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും, സരിതയുടെ മൊഴി അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജഡ്ജി, കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് പണംനല്‍കി എന്ന ആരോപണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിസ്തരിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. 127 പേരുടെ സാക്ഷിപ്പട്ടികയാണ് കമ്മീഷന് ഇന്നലെ തയ്യാറാക്കിയത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, രമേശ് ചെന്നിത്തല, ആര്യാടന് മുഹമ്മദ്, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, കെ.ബാബു, എ.പി. അനില്‍കുമാര്‍, പി.ജെ. ജോസഫ്, കെ.പി. മോഹനന്, ഷിബു ബേബി ജോണ്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എംഎല്‍എമാരായ ഹൈബി ഈഡന്, ബെന്നി ബഹനാന്, എ. പി. അബ്ദുള്ളക്കുട്ടി, മോന്‍സ് ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ.ബി. ഗണേഷ്കുമാര്, ആര്. ശെല്‍വരാജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധിഖ്, മുന്‍. മന്ത്രി ആര്. ബാലകൃഷ്ണപിള്ള, കേസില്‍ സരിതയുടെ മൊഴി അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം നേരിടുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി. രാജു, ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാര്‍, സരിതയുടെ അഭിഭാഷകന് ഫെന്നി ബാലകൃഷ്ണന്, അട്ടക്കുളങ്ങര സബ്ജയിലിലെയും പത്തനംതിട്ട സബ് ജയിലിലെയും സൂപ്രണ്ടുമാര്‍, സോളാര്‍ കേസന്വേഷണത്തിന്റെ ചുമതലക്കാരായിരുന്ന എഡിജിപിമാരായ കെ. പത്മകുമാര്‍, എ. ഹേമചന്ദ്രന്, ടി.പി. സെന്‍കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരികൃഷ്ണന്, അന്വേഷണ സംഘാംഗങ്ങള്‍ എന്നിവരെയും വിസ്തരിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ടെന്നി ജോപ്പന്, ജിക്കുമോന്, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ്, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിനോക്കിയിരുന്ന ഷീജാ ദാസ്, നസീമ ബീഗം തുടങ്ങിയവര്‍ക്ക് പുറമേ സിനിമാ-സീരിയല്‍ നടി ശാലു എസ്. മേനോന്, കലാദേവി എന്ന കലാ വേണുഗോപാല്‍, പി.ഇന്ദിര, ടീം സോളാറിലെ ഒമ്പത് ജീവനക്കാര്‍ എന്നിവരും വിസ്തരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ആരോപണങ്ങളുന്നയിച്ച പി.സി. ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്ക്, പിണറായി വിജയന്, പന്ന്യന്‍ രവീന്ദ്രന്, സി. ദിവാകരന്, വി.എസ്. സുനില്‍കുമാര്‍, ദൃശ്യ, പത്ര മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍, മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച എം.കെ. കുരുവിള, രണ്ട് മൊബൈല്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരെയും കമ്മീഷന് വിസ്തരിക്കും. ആറ് പരാതിക്കാരും കമ്മീഷന് അഭിഭാഷകനും നല്കിയ പട്ടികയില്‍ നിന്നാണ് 127 സാക്ഷികളുടെ ലിസ്റ്റ് ഇന്നലെ കമ്മീഷന് തയ്യാറാക്കിയത്. 20ന് കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ പ്രസക്തമല്ലാത്ത ചിലരുടെ പേരുകള്‍ ഒഴിവാക്കിയാകും അന്തിമപട്ടിക തയ്യാറാക്കുക. വിസ്താരത്തിന്റെ സമയക്രമം അടക്കമുള്ള കാര്യങ്ങളും കമ്മീഷന് ശനിയാഴ്ച തീരുമാനിക്കും.
സോളാര്‍ തട്ടിപ്പിലെ പരാതിക്കാരെയാകും ആദ്യം വിസ്തരിക്കുക. മുഖ്യമന്ത്രിയുടെ വിസ്താരം ഏറ്റവും അവസാനമാണ് നടക്കാനിടയുള്ളത്. വിസ്താരം സംബന്ധിച്ച സ്ഥലവും തീയതിയും കമ്മീഷന് പിന്നീട് നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: