തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണത്തിനായി പുതിയ ഏജന്‍സി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനം നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളായ മഴക്കാലത്തെ പകര്‍ച്ച വ്യാധികള്‍, വര്‍ധിച്ചുവരുന്ന ജീവിത ശൈലീ രോഗങ്ങള്‍ തുടങ്ങിയവ ഫലപ്രദമായി നേരിടുവാന്‍ സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ പുതിയ ഏജന്‍സി രൂപീകരിക്കും.
ആരോഗ്യവകുപ്പിന്റെയും മറ്റു ഡയറക്ടറേറ്റുകളുടെയും പ്രവര്‍ത്തനത്തിനാവശ്യമായ സഹായം നല്‍കുക, വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുക എന്നതാണ് ഏജന്‍സിയുടെ പ്രധാന ലക്ഷ്യം. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യമന്ത്രി വൈസ്ചെയര്‍മാനും മറ്റു ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അംഗങ്ങളുമായ ഉന്നതസമിതിക്കായിരിക്കും ഏജന്‍സിയുടെ പ്രവര്‍ത്തന ചുമതല. ബന്ധപ്പെട്ട വകുപ്പു മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന സമിതിക്കും ആരോഗ്യവുമായി ബന്ധപ്പെട്ട വകുപ്പുകള്ക്കുമാണു പ്രവര്‍ത്തനങ്ങളുടെ നേതൃത്വം.
പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടിക്കാണുക, അവയെ നിയന്ത്രിക്കാനാവശ്യമായ നിര്‍ദേശം നല്കുന്ന ആരോഗ്യ നിരീക്ഷണ വിഭാഗം, വിവിധ വിഭാഗം ജീവനക്കാര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ പ്ലാന്‍ ചെയ്യാനായി ട്രെയിനിങ് ഡിവിഷന്, ഫലപ്രദമായ പ്രൊജക്റ്റുകള്‍ തയ്യാറാക്കുന്നതിനായി പ്രൊജക്റ്റ് ഫോര്മേഷന് ഡിവിഷന് എന്നിവയാണ് ഏജന്‍സിയുടെ മൂന്നു പ്രധാന പ്രവര്‍ത്തക വിഭാഗങ്ങള്‍. ദേശീയ തലത്തിലുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുള്ള വിദഗ്ധോപദേശക സമിതി ഏജന്‍സിയുടെ ഭാഗമായി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു സ്വകാര്യ സ്കാനിങ് സെന്ററുകള്‍ ഒരേതരം സ്കാനിങ്ങിന് വ്യത്യസ്ത ഫീസിടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് ഏകീകൃത ഫീസേര്പ്പെടുത്തുന്നതിന് നിലവില്‍ ചട്ടങ്ങളൊന്നുമില്ല. സ്വകാര്യ ആശുപത്രികള്‍, മറ്റു ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്, നഴ്സിങ് ഹോമുകള്‍ എന്നിവയുടെ നിയന്ത്രണം, രജിസ്ട്രേഷന്, ഫീസ് ഏകീകരണം എന്നിവയ്ക്കുവേണ്ടി കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ബില്‍ നിയമസഭയുടെ 230-ാം നമ്പര്‍ ബില്ലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു നിയമമാകുന്നതോടെ ഇത്തരം പ്രശ്നങ്ങളെ നിയന്ത്രിക്കാനാകും. സംസ്ഥാനത്ത് തൈറോയ്ഡ് രോഗം നിയന്ത്രണാതീതമായി വര്‍ധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: