കുണ്ടറ: ഭാര്യ എന്ന വ്യാജേന കൂടെ താമസിപ്പിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതിനുശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചുവന്ന പുനലൂര്‍ സ്വദേശിനി മിനി(40)യെയാണ് കുണ്ടറ കാക്കോലില്‍ വിഷ്ണുഭവനില്‍ വിജയരാജന്‍(50) കഴുത്തുഞെരിച്ച് കൊന്നത്. വിജയരാജനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കുണ്ടറ പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് സഹായികള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തനിച്ചാണ് വീട്ടമ്മയെ കഴുത്തുഞെരിച്ചുകൊന്നതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പോലീസിന് സംശയമുണ്ട്. ഇയളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുളളുവെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവാഴ്ച്ചയാണ് വിജയരാജന്‍ മിനിയെ കൊലപ്പെടുത്തിയ ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളിയത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: മിനിയും വിജയരാഘവനും വിവാഹം കഴിക്കാതെ കഴിഞ്ഞ എട്ടുമാസമായി കാക്കോലിലെ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു.
വിജയരാജന്‍ വീട്ടില്‍ തന്നെ സ്വന്തമായി കാര്‍ വര്‍ക്ക്ഷോപ്പ് നടത്തിവരുകയായിരുന്നു. ആദ്യഭാര്യയായ ഗീതയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിനായി കേസ് നിലനില്‍ക്കുന്ന അവസരത്തിലാണ് വിജയരാജന്‍ മിനിയുമായി അടുപ്പത്തിലാകുന്നത്. മിനിക്ക് ആദ്യവിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്.
ഒരുമിച്ചു താമസം തുടങ്ങിയ കാലം മുതല്‍ക്കെ വിജയരാജനും മിനിയും തമ്മില്‍ വഴക്കിടുന്നത് നിത്യ സംഭവമായിരുന്നു. സംഭവദിവസം വൈകുന്നേരം മുതല്‍ ഇരുവരും തമ്മില്‍ വഴക്ക് ആരംഭിച്ചു. രണ്ടുപേരുടെയും ആദ്യവിവാഹത്തിലെ മക്കള്‍ കൂടെയില്ലാത്തതിനാല്‍ തടസം പിടിക്കുന്നതിന് ആരുമുണ്ടായിരുന്നില്ല. വഴക്കിന്റെ മൂര്‍ധന്യത്തില്‍ മദ്യലഹരിയിലായിരുന്ന വിജയരാജന്‍ മിനിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വെളുപ്പിനെ പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീടിന്റെ പുറകുവശത്തെ സെപ്റ്റിക് ടാങ്കിന്റെ മൂടി തുറന്ന് മിനിയുടെ ശവശരീരം ടാങ്കിലേക്ക് തള്ളി. അടുത്തദിവസം രാവിലെ മുതല്‍ വര്‍ക്ഷോപ്പില്‍ സാധാരണപോലെ ജോലിചെയ്തിരുന്ന വിജയരാജന്‍ വ്യാഴാഴ്ചയാണ് മിനിയെ കാണാനില്ല എന്ന് കുണ്ടറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അമ്മയെ കാണാനില്ലെന്നു കാട്ടി മിനിയുടെ മകളും കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിജയരാജന്റെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ രഹസ്യന്വേഷണത്തിലണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറംലോകമറിയുന്നത്. കൊല്ലം റൂറല്‍ എസ്പി സുരേന്ദ്രന്റെ നിര്‍ദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈഎസ്പി സുള്‍ഫീക്കര്‍, കുണ്ടറ പോലീസ് ഇന്‍സ്പെക്ടര്‍ ജെ.ഉമേഷ്കുമാര്‍, എസ്ഐ എന്‍.സുനീഷ്, സൈബര്‍സെല്‍ എസ്സിപിഒ ബിനു, എസ്സിപിഒമാരായ അരവിന്ദാക്ഷന്, ഷാജഹാന്, സ്റ്റാലിന്, നിക്സണ് ചാള്‍സ്, ഗിരിജാകുമാര്‍ എന്നിവരടങ്ങിയ സ്പെഷ്യല്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മിനിയെ കൊലപ്പെടുത്തിയശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും കൂടുതല്‍ ആള്ക്കാര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളതും അന്വേഷണ വിധേയമാക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നും കൊല്ലം റൂറല്‍ ജില്ലാപോലീസ് മേധാവി എസ്.സുരേന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: