തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഐഎഎസ് അസോസിയേഷന് പ്രസിഡന്റും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോള്‍ തൊഴില്‍വകുപ്പ് സെക്രട്ടറിയുമായ ടോം ജോസും അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി രേഖകള്‍. ടോം ജോസ് കേരളത്തിനകത്തും പുറത്തും കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി വാങ്ങിക്കൂട്ടിയതായി വിജിലന്‍സ് ഡയറക്ടര്‍ ഫെബ്രുവരി 1ന് ചീഫ് സെക്രട്ടറി ഭരത് ഭൂഷണ് നല്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടോം ജോസ് 2010 ആഗസ്റ്റ് 10ന് മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗാ ജില്ലയില്‍ ഗീറോഡ് വില്ലേജില്‍ ദോദ് മാര്‍ഗ്ഗ് താലൂക്കില്‍ 19.15 ഹെക്ടര്‍ കൃഷിഭൂമി 1.63 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് ആക്ഷേപം. സന്തോഷ് നകുല്ധമാസ്കര് എന്ന വ്യക്തിയില്‍ നിന്നാണ് സര്‍വ്വേ നമ്പര്‍ 46/27 എയില്‍പ്പെട്ട ഭൂമി വാങ്ങിയത്. ഇതിനായി തിരുവനന്തപുരം നീറമണ്‍കരയിലെ സ്റ്റേറ്റ് ഓഫ് ഇന്ത്യയില്‍ 1.32 കോടി വായ്പയെടുത്തെന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിക്കു നല്കിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനകം തന്നെ ഈ തുക തിരിച്ചടച്ചു. അമേരിക്കയിലെ ഡോ.അനിതാ ജോസ്, ഡോ. ജോസ്, ടോം ജോസിന്റെ ഭാര്യാ പിതാവ് പി.ജെ ഡേവിഡ് എന്നിവരില്‍ നിന്നും വായ്പ വാങ്ങിയാണ് തിരിച്ചടവ് നടത്തിയതെന്നും വിശദീകരണത്തില്‍ പറയുന്നു.
കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കില്‍ 2008ലും തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ 2010ലും ഭൂമി വാങ്ങിയതായും വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടോം ജോസ് നല്കിയ ആസ്തി ബാധ്യതാ വിവരങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് കാണിച്ച് ചീഫ് സെക്രട്ടറി കത്തുനല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നിയമസഭയില്‍ ടോം ജോസിനെ പതിവ് രീതിയില്‍ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ഇദ്ദേഹം അനധികൃത ഭൂമി വാങ്ങിയെന്നു പറയുന്ന സമയത്ത് എല്‍ഡിഎഫ് ഭരണമായിരുന്നുവെന്നും എളമരം കരീമിന്റെ കീഴിലാണ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നതെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. സര്‍ക്കാരിനെ സമയാസമയം എല്ലാ കാര്യങ്ങളും അറിയിച്ചുകൊണ്ടായിരുന്നു ടോം ജോസ് വസ്തുക്കള്‍ സമ്പാദിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: