ന്യൂദല്‍ഹി: കേന്ദ്രവില്‍പ്പന നികുതിയിനത്തിലെ നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് 11000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 1996 മുതലുള്ള കുടിശികയിനത്തിലാണ് തുക അനുവദിച്ചത്. ആകെയുള്ള കുടിശികയുടെ മൂന്നിലൊന്ന് തുകയാണ് അനുവദിച്ചിരിക്കുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ നടന്ന ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കി. ഉപധനാഭ്യര്‍ത്ഥന സഭ ശബ്ദവോട്ടോടെ പാസാക്കി.
രാജ്യം നടപ്പു സാമ്പത്തിക വര്‍ഷം 4.5 മുതല്‍ 4.9 വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 6മുതല്‍ 6.5 വരെ ഉയരും. ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കണമെന്ന ആഗ്രഹമാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും പ്രകടിപ്പിച്ചത്. എത്രയും വേഗം ആസൂത്രണ കമ്മീഷന് പിരിച്ചുവിടണമെന്നാണ് മുഖ്യമന്ത്രിമാരുടെ ആവശ്യം. കേന്ദ്രനിലപാടിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വരെ ആസൂത്രണ കമ്മീഷന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്, ജയ്റ്റ്ലി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചെന്ന പ്രചാരണം തെറ്റാണ്. ഇതുവരെയുള്ള കുടിശിക 34000 കോടി രൂപയാണ്. ഇതില്‍ 25856.6 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തുകഴിഞ്ഞു. പണം കിട്ടാനുള്ളവര്‍ സംസ്ഥാനസര്ക്കാരുകളോടാണ് ഇനി ചോദിക്കേണ്ടത്. ഔഷധങ്ങളുടെ വില കൂട്ടിയെന്ന പ്രചാരണവും പേറ്റന്റുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്നതായും ജെയ്റ്റ്ലി പറഞ്ഞു. സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ഇന്ന് ദല്‍ഹിയില്‍ നടക്കുന്നുണ്ടെന്നും ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്രധനമന്ത്രി പറഞ്ഞു.
മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷ കക്ഷികളിലെ 22 പേര് സംസാരിച്ചു. കേരളത്തില്‍ നിന്ന് എന്‍.കെ പ്രേമചന്ദ്രന്, പി.കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു. കല്‍ക്കരിപ്പാടം പുനര്‍ലേലം സംബന്ധിച്ച ഓര്‍ഡിനന്‍സ് ബില്‍ കേന്ദ്രകല്‍ക്കരി വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഇന്നലെ ലോക്സഭയില്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: