കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുമായി ബന്ധമുള്ളവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ ഒരു ലക്ഷത്തിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളിലും തൊഴിലിടങ്ങളിലും പോലീസ് വ്യാപക തെരച്ചില്‍ നടത്തി.
വയനാട്ടിലെ കുഞ്ഞോം വനത്തില്‍ മാവോയിസ്റ്റുകള്‍ പോലീസിനുനേരെ വെടിയുതിര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ സംസ്ഥാന വ്യാപകമായി തുടരുന്നുണ്ട്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ അന്യസംസ്ഥാനക്കാര്‍ പണിയെടുക്കുന്നത് എറണാകുളം ജില്ലയിലാണ് .പെരുമ്പാവൂരില്‍ മാത്രം അരലക്ഷത്തോളം അന്യസംസ്ഥാനക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് വിനീര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് പെരുമ്പാവൂര്‍ മേഖലയിലാണ്. 365 ഓളം പ്ലൈവുഡ് കമ്പനികളാണ് പെരുമ്പാവൂര്‍ മേഖലയിലുള്ളത്. കൂടാതെ കരിങ്കല്ക്വാറികളകളിലും അരിമില്ലുകളിലും അന്യസംസ്ഥാനക്കാരാണ് ജോലിയെടുക്കുന്നത്.
ആന്ധ്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപ തലയ്ക്ക് വില നിശ്ചയിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡി 2009ല്‍ പെരുമ്പാവൂരിലാണ് ഒളിവില്‍ താമസിച്ചിരുന്നത്. ആന്ധ്രയിലെ ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെ കുഴിബോംബില്‍ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു. കുഴിബോംബ് തയ്യാറാക്കുന്നതില്‍ മാവോയിസ്റ്റുകള്‍ക്ക് പരിശീലനം കൊടുത്തിരുന്നത് മല്ലരാജ റെഡ്ഡിയായിരുന്നു. ഒരുവര്‍ഷത്തോളം പെരുമ്പാവൂര്‍ കാഞ്ഞിരക്കാടില് വാടകവീട്ടില്‍ താമസിച്ചിരുന്ന ഇയാളെ അങ്കമാലിയില്‍ വച്ചാണ് ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയാണ് അന്ന് മല്ലരാജ റെഡ്ഡിക്ക് ഒളിവില്‍ കഴിയുന്നതിന് പെരുമ്പാവൂരില്‍ സങ്കേതം ഒരുക്കിയിരുന്നത്. യാതൊരു രേഖകളുമില്ലാതെ ആയിരക്കണക്കിന് അന്യസംസ്ഥാനക്കാരാണ് പെരുമ്പാവൂരില്‍ താമസിക്കുന്നത്. ഇവരില്‍ മുസ്ലിം തീവ്രവാദ ബന്ധമുള്ളവരുമുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ചില തീവ്രവാദ സംഘടനകളുടെ സഹായവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. നേരത്തെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ തടയിന്റവിട നസീര്‍ കുറച്ചുനാള്‍ ഒളിവില്‍ കഴിഞ്ഞത് പെരുമ്പാവൂരിലായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍കാര്‍ഡ് തയ്യാറാക്കാന്‍ നേരത്തെ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും പ്ലൈവുഡ് ഉടമകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇത് മാവോയിസ്റ്റുകള്‍ക്ക് സഹായകരമായിത്തീര്‍ന്നു. ഇതിനിടെ കഴിഞ്ഞദിവസം പെരുമ്പാവൂര്‍ മേഖലയില്‍ പോലീസ് നടത്തിയ റെയ്ഡ് നേരത്തെതന്നെ ചോര്‍ന്നതായും പറയുന്നു. ഇത് മാവോയിസ്റ്റുകള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതായി രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. കൂടാതെ റെയ്ഡ് വിവരം ഫോണിലൂടെ കമ്പനി ഉടമകള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയതും വിനയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: