തിരുവനന്തപുരം: 58-ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് വര്‍ണാഭമായ തുടക്കം. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ഒന്നാമത്. ഏഴ് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 53 പോയിന്റാണ് എറണാകുളം നേടിയിട്ടുള്ളത്. മുന്‍ ജേതാക്കളായ പാലക്കാട് രണ്ടാംസ്ഥാനത്തുണ്ട്. മൂന്നുവീതം സ്വര്‍ണ്ണവും വെങ്കലവും നാല് വെള്ളിയുമടക്കം 30 പോയിന്റ് പാലക്കാടിന്റെ അക്കൗണ്ടിലെത്തി. മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ 28 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാമന്. ആതിഥേയരായ തിരുവനന്തപുരം നാലാമതും.
നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയുമടക്കം 26 പോയിന്റ് നേടിയ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസാണ് സ്കൂളുകളില്‍ പ്രഥമ സ്ഥാനത്ത്. രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമടക്കം 18 പോയിന്റുമായി പാലക്കാട് പറളി എച്ച്എസ് തൊട്ടുപിന്നില്‍. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെങ്കലവുമടക്കം 13 പോയിന്റുമായി മൂന്നാമത് നിലയുറപ്പിച്ചു.
സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കമായത്. ആദ്യ ദിനത്തില്‍ അഞ്ച് പുതിയ റെക്കോര്‍ഡുകള്‍ കുറിക്കപ്പെട്ടു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ജിസ്ന മാത്യു, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളത്തിന്റെ ബിബിന്‍ ജോര്‍ജ്, ഇതേ വിഭാഗം ജാവലിന്‍ ത്രോയില്‍ തൃശൂരിന്റെ കിരണ്‍ നാഥ്, സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ് ജംപില്‍ എറണാകുളത്തിന്റെ ജോഫിന്കെ.ജെ., ഡിസ്കസ് ത്രോയില്‍ എറണാകുളത്തിന്റെ ഷിജോ മാത്യു എന്നിവര്‍ നിലവിലെ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരും നിലവിലെ ദേശീയ റെക്കോര്‍ഡ് മറികടന്ന തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോഴിക്കോട് നെല്ലിപ്പൊയിലിലെ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ ആതിര കെ.ആര്. സ്വര്‍ണ്ണം നേടുകയും ചെയ്തു. രണ്ടാം ദിവസമായ ഇന്ന് മേളയിലെ ഏറ്റവും ആകര്‍ഷകമായ 100 മീറ്റര്‍ ഫൈനല്‍ ഉള്‍പ്പെടെ 22 കലാശപ്പോരുകള്‍ നടക്കും.
ഇന്നലെ വൈകിട്ട് 3.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. താരങ്ങളുടെ മാര്‍ച്ച് പാസ്റ്റിന് പുറമെ വിവിധ കലാപരിപാടികളും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: