ശബരിമല: തീര്‍ത്ഥാടകരെ മര്‍ദ്ദിക്കുന്നത് ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. കാട്ടാക്കട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബൈജുവിനെയാണ് തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണവിധേയമായി സസ്പെന്‍ഡ്ചെയ്തത്.
ഇന്നലെ രാവിലെ 8.40 ഓടെയാണ് സംഭവം. ജീവന് ടിവിചാനലിലെ റിപ്പോര്‍ട്ടറായ ശ്യാമപ്രസാദും, പിആര്‍ഡി ജീവനക്കാരനായ ജിബി സദാശിവനും സോപാനത്ത് എത്തിയപ്പേള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു അയ്യപ്പഭക്തരെ മര്‍ദ്ദിക്കുന്നത് കണ്ടു. ചോദ്യം ചെയ്തതോടെ ഉദ്യോഗസ്ഥന് ഇവര്‍ക്ക് നേരെ തിരിയുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും, അസഭ്യം വിളിച്ച് ഇരുവരെയും മര്‍ദ്ദിക്കുകയുമായിരുന്നു.മാധ്യമപ്രവര്‍ത്തകരാണെന്ന് അറിയിച്ചിട്ടും ഇയാള്‍ ചെവിക്കൊണ്ടില്ല. ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് ഇയാള്‍ പിന്മാറിയത്.
ആദ്യം സ്പെഷ്യല്‍ ഓഫീസറോട് മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സന്നിധാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും എസ്ഒയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ഓഫീസിന് മുന്പില് കുത്തിയിരുന്ന് പ്രതിഷേധമറിയിച്ചു. പ്രതിഷേധം ശക്തമായതോടെ സംഭവമറിഞ്ഞ എഡിജിപി എ.പത്മകുമാര്‍ എസ്ഒയെ ഫോണില്‍ ബന്ധപ്പെടുകയും അന്വേഷണം നടത്തി അടിയന്തരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: