ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം സിപിഎം പ്രവര്‍ത്തകര്‍ പൗരസമിതിയുടെ പേരില്‍ പ്രദേശത്ത് യോഗം ചേര്‍ന്നു. സ്ത്രീകളടക്കം നൂറിലേറെ പേര് യോഗത്തില്‍ പങ്കെടുത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തത്.
സ്മാരകം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരപരാധികളാണെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
സ്മാരകം കത്തിച്ചതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയവരെ പിന്തുണച്ച് സിപിഎമ്മുകാര്‍ തന്നെ രംഗത്തെത്തിയത് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് പരസ്യമായി യോഗം ചേര്‍ന്നത്. പാര്‍ട്ടി ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താതെ എങ്ങനെ കുറ്റക്കാരെ കണ്ടെത്തിയെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നടപടികളെ എന്നുമുതലാണ് പാര്‍ട്ടി നേതൃത്വം അംഗീകരിച്ചു തുടങ്ങിയതെന്നും അണികള്‍ ചോദിക്കുന്നു. ടിപി വധക്കേസിലടക്കം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പോലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്ത നേതൃത്വം ഇവിടെ മുന്‍വിധിയോടെ നടപടിയെടുത്തതില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: