തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂര്‍ രാജാവിന്റെ കീഴിലുണ്ടായിരുന്ന ഇടവകകള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്കി സര്‍ക്കാര്‍ ഏറ്റെടുത്ത ഏക്കര്‍ കണക്കിനു ഭൂമി ഹാരിസണ്‍ സ്വന്തമാക്കുകയും മറിച്ചു വില്‍ക്കുകയും ചെയ്തു. 1955ലെ ‘ഇടവക റൈറ്റ്സ് അക്വിസിഷന്‍ ആക്ട്’ പ്രകാരം അക്കാലത്ത് ഇരുപതു ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത ഭൂമിയില്‍ നല്ലൊരു ഭാഗം ഹാരിസണ്‍ കൈവശപ്പെടുത്തിയതില്‍ പെടുന്നു.
തിരുവിതാംകൂര്‍ രാജാവിന്റെ കീഴില്‍ നാട്ടുരാജാക്കന്മാരെ പോലെ വിവിധ ഇടവകകളുണ്ടായിരുന്നു.
കിളിമാനൂര്‍ കൊട്ടാരം, ഇടപ്പള്ളി സ്വരൂപം, വഞ്ഞിപ്പുഴ മഠം, പൂഞ്ഞാര്‍ കോയിക്കല്‍ എന്നിവയായിരുന്നു പ്രധാന ഇടവകകള്‍. ഇടവകകളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി തിരുവിതാംകൂര്‍ രാജാവ് രാജവിളംബരത്തിലൂടെ ഏറ്റെടുത്തിരുന്നു. 1877, 1879 വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഭൂമി ഏറ്റെടുത്തിരുന്നു. പൂഞ്ഞാര്‍ കോയിക്കല്‍ ഇടവകയുടെ കൈവശം ഉണ്ടായിരുന്ന കണ്ണന്‍ദേവന്‍ ഹില്‍സും മറ്റും ഇങ്ങനെ ഏറ്റെടുത്തവയായിരുന്നു. പിന്നീട് രാജകുടുംബം ഇടവകകള്‍ക്ക് സ്വതന്ത്ര കൈവശാവകാശം(ഫ്രീ ഹോള്‍ഡ്) നല്കി ഭൂമി വിട്ടുകൊടുത്തിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇടവകകളുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ ക്ഷേത്രങ്ങളും കൊട്ടാരം വകകളും നിലനിര്‍ത്തിയശേഷം ബാക്കി ഭൂമി സര്‍ക്കാര്‍ വില നല്കി ഏറ്റെടുക്കുകയായിരുന്നു.
കിളിമാനൂര്‍ കൊട്ടാരത്തിന് 2,56,475 രൂപയും ഇടപ്പള്ളി സ്വരൂപത്തിന് 7,45,000 രൂപയും വഞ്ഞിപ്പുഴ മഠത്തിന് 4,16,358 രൂപയും പൂഞ്ഞാര്‍ കോയിക്കല്‍ ഇടവകയ്ക്ക് 5,47,864 രൂപയുമാണ് സര്‍ക്കാര്‍ 1955ല്‍ നഷ്ടപ്രതിഫലമായി നല്‍കിയത്. ഇതില്‍ പൂഞ്ഞാര്‍ കോയിക്കല്‍ ഇടവകയില്‍ പെട്ട നല്ലൊരു ശതമാനം ഭൂമികള്‍ 1971ലെ കണ്ണന്‍ദേവന്‍ ഹില്‍സ് ഭൂമിയേറ്റെടുക്കല്‍ ആക്ട് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. 1,27,908 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള 1697.46 ഏക്കര്‍ വരുന്ന ലോക്ഹാര്‍ട്ട് മണലി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.
വഞ്ഞിപ്പുഴ മഠത്തിന്റെ കൈവശം ഉണ്ടായിരുന്ന പീരുമേട് താലൂക്കിലെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ വിലനല്‍കി ഏറ്റെടുത്തിരുന്നു. പീരുമേട് താലൂക്കിലെ അന്നത്തെ പെരുവന്താനം വില്ലേജില്‍ പെട്ട 1666.04 ഏക്കര്‍ ബോയ്സ് എസ്റ്റേറ്റ് വഞ്ഞിപ്പുഴ മഠത്തിനു കീഴിലുണ്ടായിരുന്നതാണെന്നും സര്‍ക്കാര്‍ വില നല്കി ഏറ്റെടുത്തതാണെന്നും രേഖകളുണ്ട്. 1955ലെ ആക്ട് പാസ്സാക്കുന്നതിനു മുമ്പ് തിരുവിതാംകൂര്‍ രാജപ്രമുഖനും അന്ന് വഞ്ഞിപ്പുഴ മഠം മേധാവിയായിരുന്ന ഉരുത്തിരരും 4581/1955-10-ാം നമ്പര്‍ ആധാരപ്രകാരം കരാര്‍ ഉടമ്പടിയും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് വ്യക്തമായ 1666 ഏക്കര്‍ ആണ് കോഴിക്കോട് സ്വദേശി എന്‍.കെ.മുഹമ്മദാലിയുടെ പാരിസണ്‍ കമ്പനിക്ക് 33 കോടിക്ക് 2004ല്‍ ഹാരിസണ്‍ മറിച്ചു വിറ്റത്.
ബിഷപ് യോഹന്നാന് കൈവശപ്പെടുത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഭൂമിയും വഞ്ഞിപ്പുഴ മഠത്തിനു കീഴില്‍ വരും. 63 കോടി രൂപയ്ക്കാണ് 2005ല്‍ ഹാരിസണ്‍ ബിഷപ് യോഹന്നാന് ഭൂമി വിറ്റത്.
കൊല്ലം ജില്ലയില്‍ 1912ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ തോട്ടം നടത്തുന്നതിനായി വിദേശികള്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം കൈമാറിയ 6016 ഏക്കര്‍ ഗ്രാന്റ് ഭൂമിയില്‍ ഉള്‍പ്പെട്ട 2699 ഏക്കര്‍ വരുന്ന അമ്പനാട്ട് എസ്റ്റേറ്റ് വെറും 85 ലക്ഷം രൂപയ്ക്കാണ് ട്രാവന്‍കൂര്‍ പിആന്റ് കമ്പനിക്ക് മറിച്ചു വിറ്റത്. ഇതേ കമ്പനിയുടെ സഹോദര കമ്പനിയായ പെനിന്‍സുലാര്‍ പ്ലാന്റേഷന് ശാന്തംപാറ വില്ലേജിലെ 592 ഏക്കര്‍ വരുന്ന ഗൂഢം പാറ എസ്റ്റേറ്റ് വെറുതെ നല്കി. ഹാരിസണ്‍ പൂര്‍വ്വ കമ്പനിയെന്ന് അവകാശപ്പെടുന്ന മലയാളം പ്ലാന്റേഷന്(യുകെ) ലിമിറ്റഡിന്റെ അവകാശവാദം ഉന്നയിച്ച് ട്രാവന്‍കൂര്‍ ടീ കമ്പനി ഹര്‍ജി നല്‍കിയിരുന്നു.
ഈ കേസ് ഒത്തു തീര്‍ക്കാന്‍ നല്കിയ പ്രതിഫലമാണെന്നു വേണം കോടികള്‍ വിലയുള്ള അമ്പനാട്ട് എസ്റ്റേറ്റിന്റെയും ഗൂഢമ്പാറ എസ്റ്റേറ്റിന്റെയും കൈമാറ്റത്തെ കരുതാന്‍.
2005ല്‍ മുംബൈ ആസ്ഥാനമായുള്ള റിയ റിസോര്‍ട്സ് ആന്റ് പ്രോപ്പര്‍ട്ടീസിന് 9.49 കോടിക്ക് കൈമാറിയ തെന്മലയിലെ 206 ഏക്കര്‍ ഭൂമിയും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രാന്റായും വിദേശ കമ്പനികള്‍ക്ക് നല്കിയ ഭൂമിയാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രാന്റായി നല്കിയ ഭൂമികളെല്ലാം തന്നെ സര്‍ക്കാര്‍ ഭൂമികളാണെന്ന് 1972 ഏപ്രില്‍ 27ന് ഡബ്ല്യുപി(സി)-44/1971 നമ്പര്‍ കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രധാനമായ ഈ വിധി നിലനില്‍ക്കേയാണ് ഹാരിസണ്‍ ഈ ഭൂമികളെല്ലാം കൈവശപ്പെടുത്തിയതും മറിച്ചു വിറ്റതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: