കൊച്ചി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുസ്ലിം തീവ്രവാദസംഘടനയായ എസ്ഡിപിഐയുമായുള്ള രഹസ്യധാരണയ്ക്ക് സിപിഎം സാധ്യതകളാരായുന്നു. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ നേതാക്കളും എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ ബിജെപിയുടെ പ്രാദേശികതലത്തിലെ വന്‍മുന്നേറ്റം തടയാന്‍ ഏതുമാര്‍ഗ്ഗവും സ്വീകരിക്കുകയെന്ന നയമാണ് ഇരുകൂട്ടരേയും ഒരുമിപ്പിക്കുന്നത്.
ഇരുപാര്‍ട്ടികളുടെയും രഹസ്യപിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള സാധ്യതകളെക്കുറിച്ചാണ് ചര്‍ച്ചകള്‍.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ ഇതുസംബന്ധിച്ച പ്രാഥമികയോഗങ്ങള് നടന്നുകഴിഞ്ഞു.
മദനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കണമെന്നും ഇതിനായി പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ ലഘുലേഖകള്‍ ഇറക്കണമെന്നുമാണ് എസ്ഡിപിഐയോട് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം പരിശീലനങ്ങളും വിവിധ സഹായങ്ങളും നല്‍കാനും സിപിഎം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനതലത്തില്‍ എസ്ഡിപിഐപോലുള്ള സംഘടനകളുമായി സിപിഎം ചര്‍ച്ച നടത്തുകയോ സഹകരണം തേടുകയോ ചെയ്തിട്ടില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ പ്രാദേശികതലത്തില്‍തന്നെ കൈകാര്യം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.
ബിജെപിയേയും കോണ്‍ഗ്രസിനേയും തോല്‍പ്പിക്കാന്‍ ആരുടെ ചങ്ങാത്തവുംതേടുക എന്ന പൊതുനിര്‍ദ്ദേശം നല്‍കുകയേ ചെയ്തിട്ടുള്ളൂ. പരസ്യമായ സഖ്യം പാര്‍ട്ടിക്ക് കൂടുതല്‍ ദോഷമേ ഉണ്ടാക്കൂ എന്ന ചിന്തയാണ് സിപിഎമ്മിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: