കൊല്‍ക്കത്ത: പ്രധാനമന്ത്രി മോദിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കണ്ണടച്ച് എതിര്‍ത്തു പോന്നിരുന്ന മമത പ്രധാനമന്ത്രി മോദിക്കെതിരേ ബദ്ധ ശത്രുവായ ഇടതുപക്ഷെത്തെ പോലും കൂട്ടുപിടിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുണ്ടയിരിക്കുന്ന ഈ മലക്കം മറിച്ചിലില്‍ രാഷ്ട്രീയ വൃത്തങ്ങളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നിര്മ്മാണാത്മകമായതും സര്‍വര്‍ക്കും ഗുണകരമായതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരണം നല്‍കുമെന്ന് മമത സാമുദായൈക്യ സമ്മേളനത്തില്‍ പ്രസംഗിക്കവേ പറഞ്ഞു. സര്‍ക്കാരിനെ നല്ല നിലയ്ക്കു നയിച്ചാല്‍, നിര്‍മ്മാണാത്മകമായി പ്രവര്‍ത്തിച്ചാല്‍, എല്ലാവിഭാഗം ജനങ്ങള്‍ക്കും ഗുണകരമായി അവരുടെ ക്ഷേമത്തിനു പ്രവര്‍ത്തിച്ചാല്‍, താങ്കള്‍ക്ക് ഞങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്, മുഖ്യമന്ത്രി മമത പറഞ്ഞു. എന്നാല്‍ ബിജെപി ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു.
നരേന്ദ്ര മോദിക്കെതിരേയുണ്ടായിരുന്ന കടുത്ത രാഷ്ട്രീയ വിരോധം ഫലിക്കുന്നില്ലെന്നു കണ്ടാണ് ബിജെപിയെ എതിര്‍ത്ത് മോദിയോടുള്ള എതിര്‍പ്പു കുറയ്ക്കുന്നതെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. ടിഎംസിയില്പോലും കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടുമുള്ള പരസ്യഎതിര്പ്പുമായി മുന്നോട്ടു പോകുന്നതിനോട് അഭിപ്രായ ഭിന്നതയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തന്ത്രം.
വിഭാഗീയ രാഷ്ട്രീയവഴി നാം ഉപേക്ഷിക്കണം. അത് നമ്മുടെ സംസ്കാരത്തിനെതിരാണ്. ഭരണവും രാഷ്ട്രീയവും വ്യത്യസ്തമാണ്. രണ്ടും കൂട്ടിക്കുഴയ്ക്കരുത്, മമത പറഞ്ഞു. മമതയുടെ പ്രസംഗം ബോധോദയമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഇതിനകംതന്നെ വന്‍ പ്രചാരമായി.
ഞാനെന്തെങ്കിലും പിഴവു ചെയ്താല്‍ എന്നെയും വെറുതേ വിടരുത്. പക്ഷേ, സാമുദായിക കലഹം ഉണ്ടാക്കുന്ന നുണപ്രചാരണങ്ങള്‍ ആരും നടത്തരുത്. ഞങ്ങള്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
ശാരദാ ചിട്ടിത്തട്ടിപ്പ് അന്വേഷണത്തില്‍ സിബിഐ പിടികൂടിയ നേതാക്കളുടെ കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉദ്ദേശിച്ച് മമത ഇങ്ങനെ പറഞ്ഞു, ഞങ്ങളെ ജയിലില്‍ അടയ്ക്കുമെന്ന് ആരും പേടിപ്പിക്കണ്ട. ഞങ്ങള്‍ ഒട്ടേറെ സമരം കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ രാഷ്ട്രീയത്തില്‍ മര്യാദകള്‍ പാലിക്കണം, അവര്‍ പറഞ്ഞു.
സിബിഐയെ ഇടിച്ചു താഴ്ത്തിക്കാണിക്കാന്‍ പ്രസംഗത്തിലുടനീളം ശ്രമിച്ച മമത സിബിഐയെ ഏല്‍പ്പിച്ച മുന്കേസുകളൊന്നും തെളിഞ്ഞിട്ടില്ലെന്നു പറഞ്ഞു.
എന്നാല്‍ പ്രസംഗത്തിനൊടുവില്‍ മമത അനുകമ്പ തേടുന്ന പ്രഖ്യാപനങ്ങളും വിവരണങ്ങളും നടത്തി വികാരഭരിതയായി. താന്‍ ബംഗാളിനുവേണ്ടിയാണ് ജീവിക്കുന്നത്, ബംഗാളികളെ ഉപദ്രവിക്കുന്നതിനു മുമ്പ് എന്നെ മുറിപ്പെടുത്തേണ്ടിവരും. എനിക്ക് കുടുംബമില്ല, നിങ്ങളാണ് എന്റെ കുടുംബം, മമത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: