ന്യൂദല്‍ഹി: പ്ലാനിംഗ് കമ്മീഷന് പകരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തമുള്ള പുതിയ സംവിധാനത്തോട് കേരളത്തിന് ഇരട്ട നിലപാട്. പുതിയ സംവിധാനത്തിന്റെ മേന്മകള് ചൂണ്ടിക്കാട്ടാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മത്സരിച്ച ഉമ്മന്‍ചാണ്ടി, പ്ലാനിംഗ് കമ്മീഷന് പിരിച്ചു വിടുന്ന നടപടിയെ രാഷ്ട്രീയകാരണങ്ങളാല്‍ പരസ്യമായി എതിര്‍ക്കുകയും ചെയ്യുന്നു.
പ്ലാനിംഗ് കമ്മീഷന് യോഗങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യവുമായി കയറിയിറങ്ങി വിഷമിച്ച മുന്‍ അനുഭവങ്ങളുള്ള മുഖ്യമന്ത്രിമാര്‍ സ്വാഭാവികമായും പുതിയ സംവിധാനത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. പുതിയ സംവിധാനത്തില്‍ പ്രധാനമന്ത്രിക്കൊപ്പമാണ് മുഖ്യമന്ത്രിമാരുടെ സ്ഥാനം. കേന്ദ്രമന്ത്രിസഭയും ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം ഇതിന്റെ താഴെയും. കേരളവും കര്ണ്ണാടകവുമടക്കമുള്ള എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇക്കാര്യത്തില്‍ നൂറുവട്ടം സമ്മതമാണ്.
രാഷ്ട്രീയമായി പ്ലാനിംഗ് കമ്മീഷനെ പിരിച്ചുവിടുന്ന നിലപാടിനെതിരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇക്കാരണത്താല്‍ത്തന്നെ യോഗശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ പ്ലാനിംഗ് കമ്മീഷന് നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നു. എന്നാല്‍ പ്ലാനിംഗ് കമ്മീഷന്റെ പരാജയം അക്കമിട്ടു നിരത്തുന്നുമുണ്ട് കേരളമുഖ്യമന്ത്രി.
പ്ലാനിംഗ് കമ്മീഷന്റെ നിലവിലെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തണം. പഞ്ചവത്സര പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വലിയ പരാജയം കമ്മീഷന് കാണിച്ചിട്ടുണ്ട്. പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്രമന്ത്രാലയങ്ങള്‍ കയറിയിറങ്ങേണ്ട അവസ്ഥയ്ക്ക് പകരം ഏകജാലക സംവിധാനം നിലവില്‍ വരേണ്ടതാണ്. അതാതു സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിന് അനുവദിക്കണം, ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളെക്കൂടി സഹകരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള തീരുമാനമെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. പ്ലാനിംഗ് കമ്മീഷന്റെ പുതിയ സംവിധാനം എങ്ങനെവേണമെന്ന് നമുക്കൊരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. നമ്മുടെ മഹത്തായ രാജ്യത്തിന്റെ ത്വരിതഗതിയിലുള്ള വികസനത്തിനായി ദേശീയതലത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: