കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കിഴക്കെ കതിരൂരിലെ എളംതോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ സിബിഐ സംഘം കണ്ടെടുത്തു. അഞ്ച് കൊടുവാള്, ഒരു സ്റ്റീല്‍ കഠാര എന്നിവയാണ് കണ്ടെടുത്തത്. ഉക്കാസ് മൊട്ടയിലെ പുഴക്കരയിലുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
സിബിഐ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളായ ഷിബിന്‍, ജോര്‍ജ്ജ് കുട്ടി എന്ന വിജേഷ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ആയുധങ്ങള്‍ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കി. ഇവയില്‍ ചോരക്കറയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസിലെ ഒന്നാം സാക്ഷി ആയുധം തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
നേരത്തെ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആയുധങ്ങള്‍ക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അറസ്റ്റിലായ മുഖ്യപ്രതി വിക്രമന്റെ മൊഴിയനുസരിച്ചാണ് നേരത്തെ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ ചാടാല പുഴയില്‍ ആയുധങ്ങള്‍ വലിച്ചെറിഞ്ഞുവെന്നായിരുന്നു വിക്രമന്റെ മൊഴി.
തുടര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടെത്താനായില്ല. പ്രതികള്‍ അന്വേഷണ സംഘത്തിന് തെറ്റായ വിവരം നല്‍കിയെന്ന നിഗമനത്തിലാണ് സിബിഐ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: