തിരുവനന്തപുരം: ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തന്നെ കത്തിച്ച സംഭവം സിപിഎമ്മിനെ ബാധിച്ച ജീര്‍ണ്ണതയുടെയും അപചയത്തിന്റെയും ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. സിപിഎമ്മിനുള്ളില്‍ നടന്നു കൊണ്ടിരിക്കുന്ന കലാപത്തിന്റെ പ്രതിഫലനമാണ് സ്മാരകം കത്തിക്കലിലെത്തിയത്.
ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ നേതാക്കളുടെ പ്രതിമകള്‍ തകര്‍ത്തും ആചാര്യന്മാരുടെ സ്മാരകങ്ങള്‍ തീയിട്ടുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ലെനിനിന്റെ പ്രതിമക്കു പോലും ഈ ദുര്‍ഗ്ഗതിയുണ്ടായി. സമാനമായ സംഭവമാണ് ആലപ്പുഴയിലുമുണ്ടായിരിക്കുന്നതെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിനുള്ളിലെ ചേരിപ്പോരിന് ഇരയാകേണ്ടിവരുന്നത് ഒരുകാലത്ത് അവര്‍ തന്നെ പവിത്രമായി കരുതിയിരുന്ന സ്മാരകങ്ങളാണ്. പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും തമ്മിലുള്ള ഭിന്നതയുടെ ഫലമാണ് കൃഷ്ണപിള്ള സ്മാരകം തീകത്തിച്ച സംഭവം. ഇപ്പോള്‍ സിപിഎമ്മില്‍ നിന്ന് വ്യാപകമായി അണികള്‍ കൊഴിഞ്ഞു പോകുന്ന കാലമാണ്. ബിജെപിയെയാണ് സിപിഎം അണികള്‍ ഇപ്പോള്‍ പ്രതീക്ഷയോടെ കാണുന്നത്, മുരളീധരന് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: