ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സജീവ നേതൃത്വം നല്‍കുകയും ദീര്‍ഘകാലം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ ഖജാന്‍ജി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ ചുമതലകള്‍ വഹിക്കുകയും ചെയ്തിട്ടുള്ള പി.ടി. റാവുജി നമ്മെ വിട്ടുപിരിഞ്ഞുപോയിട്ട് ഇന്ന് ഒരുവര്‍ഷം തികയുകയാണ്.
ബിഎംഎസിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് എല്ലാ പ്രദേശങ്ങളിലും എല്ലാ മേഖലകളിലും പ്രവര്‍ത്തനം എത്തിക്കുന്നതിന് അഹോരാത്രം വിശ്രമമില്ലാത്ത യാത്രകളിലൂടെ സംഘടനയുടെ ഊടും പാവും നെയ്യുന്നതില്‍ സമര്‍പ്പിത ജീവിതം കാഴ്ചവച്ച സാധാരണക്കാരില്‍ അസാധാരണമായ വ്യക്തിത്വമായിരുന്നു പി.ടി. റാവുജി. ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനല്ലെങ്കിലും മുഴുവന്‍സമയ പ്രവര്‍ത്തകനെപ്പോലെ, അതിലൊരുപടി മുന്നിലായി അദ്ദേഹം പ്രവര്‍ത്തിച്ചു.
ചെറുപ്രായത്തില്‍തന്നെ യൂകോ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുകയുണ്ടായി. ബാങ്ക്ജോലിയും ബിഎംഎസ് പ്രവര്‍ത്തനവും തടസമില്ലാതെ അദ്ദേഹത്തിന് കൊണ്ടുപോകാന്‍ കഴിഞ്ഞു. തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സ്ഥാപനങ്ങളില്‍ പല സൗകര്യങ്ങളും ലഭ്യമാകുമെങ്കിലും അതൊന്നും റാവുജി സ്വീകരിച്ചിരുന്നില്ല. ബാങ്ക് തന്നില്‍ ഏല്പിച്ചിരിക്കുന്ന എല്ലാ ജോലികളും ചെയ്തശേഷമേ മറ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാറുള്ളൂ.
ഇതിനായി ബാങ്ക് മാനേജര്‍ ബാങ്കിന്റെ ഒരു താക്കോല്‍ റാവുജിയെ ഏല്‍പ്പിച്ചിരുന്നു. അതിരാവിലെ ബാങ്ക് തുറന്ന് അദ്ദേഹത്തിനെ ഏല്‍പ്പിച്ചിട്ടുള്ള എല്ലാ ജോലികളും ഉച്ചയോടെ തീര്‍ത്ത് കേരളത്തിലെ വിവിധ ജില്ലകളില്‍ നടക്കുന്ന സംഘടനാ യോഗങ്ങളിലേക്കുള്ള നിരന്തരമായ യാത്രയാണ്. നാല്പത് വര്‍ഷത്തെ ബാങ്ക്ജോലിയില്‍ റാവുജിയുടെ പതിവ് പരിപാടികള്‍ അങ്ങനെയായിരുന്നു. ബാങ്കില്‍നിന്ന് റിട്ടയര്‍ ചെയ്തശേഷം പൂര്‍ണസമയവും സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുകി. തിരക്കേറിയതും സങ്കീര്‍ണവുമായ സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം ജീവിതംതന്നെ റാവുജി മറന്നുപോയി. അവിവാഹിതനായി ജീവിക്കുകയായിരുന്നു. ആദര്‍ശത്തിലും വ്യക്തിജീവിതത്തിലും സംഘടനാ പ്രതിബദ്ധതയിലും എല്ലാവര്ക്കും മാതൃകയായിരുന്നു റാവുജി. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു റാവുജിയുടെ ജീവിതം.
ഭാരതത്തിലെ സുശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനമാണ് കേരളം. അത്തരമൊരു സംവിധാനത്തിലേക്ക് സംഘടനയെ എത്തിക്കുന്നതില്‍ റാവുജിയുടെ സംഭാവന സമാനതകളില്ലാത്തതാണ്. തൊഴിലാളിസംഘടനകള്ക്കിടയില് സാമ്പത്തിക സംവിധാനത്തിന് എഴുതപ്പെട്ട മാര്ഗ്ഗരേഖയുള്ള ഏക സംഘടന ബിഎംഎസ് മാത്രമാണ്. ആ എഴുതപ്പെട്ട പുസ്തകം ബിഎംഎസിന്റെ എല്ലാ സംഘടനാ സംവിധാനങ്ങളും പാലിച്ചുവരുന്നു. പി.ടി. റാവുജിയുടെ അശ്രാന്തപരിശ്രമം ഇതിനുപിന്നിലുണ്ട്.
സംഘടനാരംഗത്ത് നൂതനമായ ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അതിതീവ്രമായ ഇച്ഛാശക്തി റാവുജി കാണിച്ചിരുന്നു. തൊഴിലാളികളുടെ സമഗ്രമായ ക്ഷേമത്തിനുവേണ്ടി തൊഴിലാളി പഠനപരിശീലന ഗവേഷണ കേന്ദ്രമെന്ന ആശയം റാവുജിയുടെ ചിന്തയില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. പി.ടി. റാവുജിയുടെ സ്വപ്നപദ്ധതിയായിരുന്നു എറണാകുളം കേന്ദ്രമായിട്ടുള്ള പഠനപരിശീലന ഗവേഷണകേന്ദ്രം. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് രാജ്യത്ത് പല സ്ഥലത്തും തുടക്കംകുറിച്ചിട്ടുണ്ട്.
പുതിയ തലമുറയെ സംഘടനയുടെ മുഖ്യചുമതലകളിലേക്ക് നയിക്കുന്നതിന് സംഘടനയുടെ ചുമതലകള്‍ വഹിക്കുന്നവര്‍ രണ്ട് ടേം (ആറുവര്‍ഷം) കഴിഞ്ഞാല്‍ മാറണമെന്ന റാവുജിയുടെ ആശയം സംഘടനാ തീരുമാനമാകുകയും ക്രമേണ ദേശീയതലത്തില്‍ പ്രഖ്യാപിതനയമായി മാറുകയും ചെയ്തു. അതോടൊപ്പം എഴുപത് വയസ് പൂര്‍ത്തീകരിച്ചവര്‍ പ്രധാന ചുമതലകളില്‍നിന്ന് മാറി മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുവാന്‍ തയ്യാറാകണമെന്ന ആശയം റാവുജി സ്വമേധയാ പാലിക്കുകയും പിന്നീട് സംഘടനയുടെ നയരൂപീകരണമായി മാറുകയും ചെയ്തു. ചുമതലകള്‍ ഒന്നുംതന്നെ ഇല്ലെങ്കിലും സജീവമായി സംഘടനാ പ്രവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചുകാണിച്ചു.
അസംഖ്യം പ്രവര്‍ത്തകരുടെ മാര്‍ഗ്ഗദര്‍ശിയും ആവേശവും ആത്മവിശ്വാസവുമായിരുന്ന അതുല്യ സംഘാടകനായിരുന്നു റാവുജി. ഒരു ഉത്തമ സ്വയംസേവകനുവേണ്ട എല്ലാ ഗുണഗണങ്ങളും റാവുജിയില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ജീവിതത്തിലെ അവസാന ശ്വാസംവരെയും അതുപാലിക്കാന്‍ കഴിഞ്ഞുവെന്നത് മഹത്തരമായ കാര്യമാണ്. ”ദീനമില്ലാത്ത ജീവിതം അനായാസേന മരണം” എന്ന് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. സംഘബന്ധുവിന്റെ കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുക്കാന്‍ മട്ടാഞ്ചേരിയില്‍ പോകുന്ന അവസരത്തില്‍ തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രദക്ഷിണം വയ്ക്കുന്ന അവസരത്തിലാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തത്.
ഒരു പുരുഷായുസ് മുഴുവന്‍ താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആശയത്തിനുവേണ്ടി ആത്മസമര്‍പ്പണം നടത്തുകയായിരുന്നു റാവുജി. ഒരു പൊതുപ്രവര്ത്തകനുവേണ്ട എല്ലാ സവിശേഷ ഗുണങ്ങളുടെയും ഉറവിടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും റാവുജിയെ പരിചയപ്പെട്ടവര്‍ക്ക് പിന്നീട് അദ്ദേഹത്തെ മറക്കുവാന്‍ സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ പേരില്‍വരുന്ന എല്ലാ കത്തുകള്‍ക്കും മറുപടി കൃത്യമായി അദ്ദേഹം അയയ്ക്കുമായിരുന്നു. നിരവധി സത്ഗുണങ്ങളുണ്ടായിരുന്ന റാവുജിയുടെ ഭൗതികശരീരം പഞ്ചഭൂതങ്ങളില്‍ ലയിച്ചെങ്കിലും അദ്ദേഹം ഉയര്‍ത്തിവിട്ട ആദര്‍ശതീവ്രത അദ്ദേഹം വളര്‍ത്തിയെടുത്ത അസംഖ്യം പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ കെടാവിളക്കായിരിക്കും.
(ബിഎംഎസ് സംസ്ഥാന
ഖജാന്‍ജിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: