ന്യൂദല്‍ഹി: വിശ്വഗുരുസ്ഥാനത്തേക്ക് ഉയരാന്‍ തയ്യാറെടുക്കുന്ന ഭാരതം. ലോകരാജ്യങ്ങള്‍ക്കിടയിലെ ഭാരതത്തിന്റെ സ്ഥാനം ഉയരുന്നതു വിവിധ രാഷ്ട്രങ്ങളിലെ ഹിന്ദുസമൂഹത്തിന്റെ ആത്മാഭിമാനം അക്ഷരാര്‍ത്ഥത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ട ബംഗ്ലാദേശില്‍ നിന്നും പാക്കിസ്ഥാനില്‍നിന്നും വന്നെത്തിയ സമ്മേളന പ്രതിനിധികള്‍ പ്രകടിപ്പിച്ച വികാരം ഇതാണ് വ്യക്തമാക്കുന്നത്. മൂന്നുദിവസമായ ദല്‍ഹിയില്‍ നടന്നുവന്ന വേള്‍ഡ് ഹിന്ദുകോണ്ഗ്രസിന് സമാപിക്കുമ്പോള്‍ ശരിയായ ദിശാബോധത്തോടെ മികച്ച സംഘടനാരൂപത്തിലേക്ക് മാറാന്‍ ആഗോള ഹിന്ദുസമൂഹം സജ്ജമാകുകയാണ്.
54 ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വരുന്ന പ്രതിനിധികളാണ് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹിയിലെ അശോക ഹോട്ടലില്‍ നടന്ന ഹിന്ദു കോണ്‍ഗ്രസില്‍ പങ്കെടുത്തത്. തിബറ്റന്‍ ആത്മീയാചാര്യന് ദലൈലാമയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ മുഴുവന്‍സമയം മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ഇതാദ്യമായാണ് ലോകരാജ്യങ്ങളിലെ ഹിന്ദുസമൂഹ പ്രതിനിധികളെ ഒരുമിച്ചുചേര്‍ത്ത് സമ്മേളനം സംഘടിപ്പിക്കുന്നത്.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച 7 ചര്‍ച്ചകളിലൂടെ ഹിന്ദുസമൂഹത്തിന്റെ ശാക്തീകരണവും ഹിന്ദുമതത്തിന്റെ വ്യാപനവും ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളും ഹിന്ദുസമൂഹത്തിന്റെ സാമ്പത്തിക ഉന്നതിക്കാവശ്യമായ മാര്‍ഗ്ഗങ്ങളുമെല്ലാം ചര്‍ച്ചാവിഷയമായി. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഹിന്ദുവ്യാവസായിക ഗ്രൂപ്പുകളെ യുവസംരംഭകരുമായി ബന്ധപ്പെടുത്തി സമൂഹത്തെ കൂടുതല്‍ ബലവത്താക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഹിന്ദുകോണ്‍ഗ്രസ് തുടക്കമിട്ടു.
ഹിന്ദുവനിതാ സമ്മേളനത്തില്‍ വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും കിരണ്‍ ബേദിയും മുഖ്യപ്രാസംഗികരായി. മാധ്യമ ഫോറത്തില്‍ സംവിധായകന് പ്രിയദര്ശന്, മേജര്‍ രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദുരാഷ്ട്രീയ സമ്മേളനത്തില്‍ ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി ജസ്റ്റിസ് സി.വി. വിഘ്നേശ്വരന് പ്രസംഗിച്ചു.
വിദേശരാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ വ്യവസായ സമൂഹം ഭാരതപാരമ്പര്യം മറന്നുജീവിക്കുന്നതാണ് ഹിന്ദുസമൂഹത്തിന്റെ സാമ്പത്തികപിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് ഹിന്ദുസ്വയംസേവകസംഘം സംഘചാലക് രവീന്ദ്ര ദേവ് പറഞ്ഞു. അവരുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ തിരിച്ചറിഞ്ഞ് നാടിന്റെ കീര്‍ത്തി തിരികെ പിടിക്കാനുള്ള ഉചിതമായ സമയമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദുസമൂഹത്തിന് യഥാര്‍ത്ഥ ഹിന്ദുവാണെന്ന ബോധം വളരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, നരേന്ദ്രസിങ് തോമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിര നിര്‍മ്മാണത്തിനാവശ്യമായ പതിനഞ്ചു കോടി രൂപ അഞ്ചു മിനുറ്റിനകം സമാഹരിക്കാനായതും കൂടുതല്‍ സാമ്പത്തിക-വ്യാവസായിക സഹകരണം ഹിന്ദുസമൂഹത്തിന്റെയിടയില് വളര്‍ത്തിയെടുക്കാനുള്ള തീരുമാനത്തിന് സമ്മേളനത്തില്‍ തന്നെ ഫലം കണ്ടുതുടങ്ങിയതും പുതിയ തുടക്കമായി കണക്കാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: