തൊട്ടതൊക്കെ പൊന്നാക്കി”, ശൂന്യതയില്‍നിന്ന് സാമ്രാജ്യം, എന്നൊക്കെയുള്ള ചൊല്ലുകള്‍ ടി.എസ്. രവീന്ദ്രനാഥിനെ സംബന്ധിച്ചിടത്തോളം സത്യമായിരുന്നു. നാല് പതിറ്റാണ്ടത്തെ പൊതുരംഗത്തെ പ്രവര്‍ത്തനം, അതില്‍ അന്ത്യനാളുകളില്‍ വയ്യാതാവുന്നതുവരെ. സാധാരണക്കാരനും കമ്പനി തൊഴിലാളിയുമായിരുന്ന രവിച്ചേട്ടന് സ്വന്തം കര്‍മ്മംകൊണ്ട്, തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി തിളങ്ങി. ആയിരക്കണക്കിന് ആളുകളില്‍ നിറഞ്ഞുനില്ക്കുന്ന മങ്ങാത്ത ദീപമായി അവസാനം പൊലിഞ്ഞിരിക്കുന്നു.
ആദ്യം മുതല്‍ക്കെ, രവീന്ദ്രനാഥ് ബിജെപിയുടെ പര്യായമായിരുന്നു. പോലീസിന്റെ ബലിഷ്ഠങ്ങളായ കരങ്ങള്‍ നിരപരാധികളെ വേട്ടയാടിയിരുന്ന കാലം. സ്റ്റേഷനുകളില്‍ ഭരണകക്ഷി നേതാക്കളുടെ കൂടെ മാത്രം പോയിരുന്ന കാലം. അക്കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനക്കാര്‍ക്ക് ഏക ആശ്രയം ടി.എസ്. രവീന്ദ്രനാഥ് ആയിരുന്നു.
ഗര്‍ജ്ജിക്കുന്ന പോലീസ് മേലാളന്മാര് രവീന്ദ്രനാഥിനെ കണ്ടാല്‍ കലി അടക്കുമായിരുന്നു. ഏത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനേയും നിമിഷനേരംകൊണ്ട് ഫോണിലോ നേരിട്ടോ ബന്ധപ്പെടുവാനുള്ള അസാധാരണ വൈഭവം രവിച്ചേട്ടനില്‍ മാത്രമാണ് ദര്‍ശിക്കുവാന്‍ കഴിയുക. പാര്‍ട്ടിക്ക് പണമില്ലാത്ത കാലം. പക്ഷേ പൊതുജനങ്ങളുടെ കീശയിലുള്ള പണം, ഇത്ര തന്മയത്തത്തോടെ പാര്‍ട്ടിക്കുവേണ്ടി വാങ്ങുന്ന പ്രവര്‍ത്തകര്‍ കുറവാണ്. എറണാകുളം ജില്ലയിലെ പല ധനികരേയും പാര്‍ട്ടി സംഭാവനയിലൂടെ പ്രസ്ഥാനത്തോട് ബന്ധിപ്പിച്ചതിലെ പ്രധാന കണ്ണി രവിച്ചേട്ടനാണ്. പാര്‍ട്ടി പരിപാടികള്‍ അടിക്കടി വരുമ്പോള്‍, എങ്ങനെ അത് നടത്തുമെന്ന് ചിന്തിക്കുന്ന കാലഘട്ടം. രവിച്ചേട്ടനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പരിപാടികള്‍ ഹരമായിരുന്നു. വലിയ സ്റ്റേജുകളും പരിപാടികളുമാണ് മുഖമുദ്ര.
കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ 1984 പെരുമ്പാവൂരിലും 1991ല്‍ മൂവാറ്റുപുഴയിലും 1987ല്‍ കുന്നത്തുനാട്ടിലും മത്സരിക്കുമ്പോള്‍ എംഎല്‍എ ആവാനായിരുന്നില്ല, ബിജെപിയെ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
റയോണ്‍സിലെ ജോലി കഴിഞ്ഞിറങ്ങിയാല്‍ നേരെ പോയിരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അടുത്തേക്കായിരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനുമായിരുന്നു പിന്നീടുള്ള സമയം ചെലവഴിച്ചത്.
ബിജെപി രാഷ്ട്രീയത്തിലെ ത്രിമൂര്ത്തികളായിട്ടുള്ള രാജഗോപാല്‍, രാമന്‍പിള്ള, കെ.ജി. മാരാര്‍ എന്നിവരോടുണ്ടായിരുന്ന അടുപ്പം, പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് രവിച്ചേട്ടന് കരുത്ത് നല്കി. എറണാകുളം ജില്ലയില്‍, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പഠനക്യാമ്പുകള്‍ നടത്തിയിരുന്നത് ആ കാലഘട്ടത്തിലാണ്. പഠനക്യാമ്പ് നടത്തുക, പാര്‍ട്ടി കമ്മറ്റി രൂപീകരിക്കുക, പൊതുയോഗം നടത്തുക, പ്രവര്‍ത്തകരുടെ വീടുകളില്‍ പോകുക തുടങ്ങിയ അടിസ്ഥാന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടതായ ഗുണങ്ങള്‍ രവിച്ചേട്ടനില്‍ കാണാമായിരുന്നു. പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയെ, ദേശീയ പ്രതിപക്ഷമാണെന്ന് പറഞ്ഞാല്‍ വിശ്വാസം വരാത്ത കാലത്ത് പാര്‍ട്ടിയെ ജനങ്ങളിലെത്തിക്കുന്ന ഭാരമുള്ള പ്രവര്‍ത്തനമാണ് തോളിലേറ്റിയത്. ഫോണ്‍ പോലുമില്ലാത്ത കാലം, പ്രവര്‍ത്തകര്‍ താമസിക്കുന്ന സ്ഥലത്ത് ബസ്സില്‍ എത്തി കിലോമീറ്ററുകള്‍ നടന്ന് വീടുകളിലെത്തി ആളുകളെ കാണുന്ന കാലഘട്ടം.
ഘനഗംഭീരമായ ശബ്ദവും എവിടെയും കയറിച്ചെല്ലുവാനുള്ള ആര്‍ജ്ജവവും രവിച്ചേട്ടനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി. ഏതു കാര്യത്തെപ്പറ്റി പറഞ്ഞാലും എത്തിച്ചേരുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയിലായിരിക്കും. ജ്ഞാനപ്പാനയിലെ വരികള്‍ എത്തിച്ചേരുന്നത് സാക്ഷാല്‍ മഹാവിഷ്ണുവിലാണെങ്കില് രവിച്ചേട്ടന് അത് ബിജെപിയായിരുന്നു.
കഠോരങ്ങളായ മുള്‍പ്പാതകള്‍ ചവിട്ടി ക്ഷതമേറ്റ പാദങ്ങളുമായി ഒടുവില്‍ ആ ഏകാന്തപഥികന് മനോഹരമായ ഉദ്യാനത്തില്‍ എത്തിയപ്പോള്‍ വിവിധങ്ങളായ സുന്ദര കുസുമങ്ങള്‍ കാണുവാന്‍ കണ്ണുകളില്ല. ഇന്നിപ്പോള്‍ ദേഹവും ചേതനയറ്റ് ധൂളിയിലാണ്ടു. ഈ പരിശുദ്ധാത്മാവിന് അത് സ്വര്‍ഗത്തില്‍ സാക്ഷാത്കരിക്കട്ടെ!
(ബിജെപി സംസ്ഥാന
കൗണ്‍സില്‍ മെമ്പറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: