ചുവപ്പുനാട, പണിയെടുക്കാതെ ശമ്പളംവാങ്ങുകയും ശമ്പളവര്‍ധനക്കായി സമരംചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഇതെല്ലാം മഹാബലിയുടെ കാലത്തോളം പഴക്കമുള്ളതാണെന്ന് തോന്നിപ്പോകും.
കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം ചുവപ്പുനാടയില്‍ കുരുങ്ങി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത മലയാളിയുണ്ടോ? ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥവീഴ്ച ഭരണനിര്‍വ്വഹണത്തെ ചുവപ്പുനാടയില്‍ കുടുക്കുന്നുവെന്ന് ആരോപിക്കുന്ന ഹൈക്കോടതി, നടപടിക്രമങ്ങളുടെ പേരില്‍ അനാവശ്യമായി സമരം ചെലവഴിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പറഞ്ഞിരിക്കുന്നു.
വളരെ സ്വാഗതാര്‍ഹമാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഈ വിധി. അവകാശങ്ങളെപ്പറ്റി അമിതബോധവും ചുമതലയെപ്പറ്റി തികഞ്ഞ അവഗണനയുമാണ് ചുവപ്പുനാട ചുഴറ്റുന്ന ഉദ്യോഗസ്ഥവൃന്ദം പുലര്‍ത്തുന്നത്.
സര്‍ക്കാര്‍ ഓഫീസില്‍നിന്നും ഏത് ഫയല്‍ നീങ്ങണമെങ്കിലും ഏത് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിനും കൈമടക്കോ ഉന്നതതല സമ്മര്‍ദ്ദമോ അത്യാവശ്യമാണ്. നടപടിക്രമങ്ങളുടെ പേരിലാണ് ഈ അനാസ്ഥ ന്യായീകരിക്കപ്പെടുന്നത്. ഈ ഉദ്യോഗസ്ഥ നിലപാടിനെതിരെയാണ് ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ നിശിതവിമര്‍ശനം.
ചുവപ്പുനാടക്കുരുക്കില്‍ അകപ്പെടുന്ന നിര്ഭാഗ്യവാന്മാര് എണ്ണമറ്റതാണ്. പലപ്പോഴും അവരുടെ ജീവിതകാലത്ത് കുരുക്കഴിക്കാന്‍ സാധിക്കാതെ അത് അടുത്തതലമുറയില് വീഴുന്നതും അപൂര്‍വമല്ല. കെട്ടിടനികുതി ഇളവുനല്‍കാന്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനുണ്ടെങ്കില്‍ അദ്ദേഹത്തിന്റെയും കെട്ടിട നികുതി ഇളവു നല്കാന് സ്വീകരിക്കുന്ന മാനദണ്ഡങ്ങളുടെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ഒരു ചാരിറ്റി ആശുപത്രിക്ക് നികുതി ഇളവ് നല്‍കണമെന്ന ആവശ്യം പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആരാഞ്ഞത്. സര്‍ക്കാര്‍ എന്നാല്‍ സെക്രട്ടറിയേറ്റ് ആണല്ലൊ. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അലസത കുപ്രസിദ്ധവുമാണ്. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്കാന് ചുവപ്പുനാടയുടെ വക്താക്കള്‍.
സ്വാഭാവികമായും കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഹൈക്കോടതിയെ രോഷംകൊള്ളിച്ചത്. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പ്രമാണം സര്‍ക്കാര്‍ ജീവനക്കാരുടെ വേദപുസ്തകത്തിലുണ്ട്. നികുതി ഇളവിനുള്ള നിര്‍ദ്ദേശം നവംബര്‍ ആറിന് നികുതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് അയച്ചെങ്കിലും നവംബര്‍ 11 നാണ് ലഭിച്ചതെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. അതിനാലാണ് 12 ന് മുമ്പ് വിശദാംശങ്ങള്‍ നല്കാന് സാധ്യമല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കിയതത്രെ.
ഭരണനിര്‍വഹണത്തിന്റെ യഥാര്‍ത്ഥ നെടുതൂണുകള്‍ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരാണ്. അവരാണ് ചുവപ്പുനാടയില്‍ കുരുക്കിയും അനാവശ്യമായി താമസിപ്പിച്ചും ഭരണനിര്‍വഹണ പ്രക്രിയയെ തകര്‍ക്കുന്നതെന്ന നഗ്നസത്യം വ്യക്തമാക്കിയ കോടതി, ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കാണ് ഇവര്‍ തുരങ്കം വയ്ക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
ഉന്നത ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിനുകൂടി തടസ്സമാണ് എന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാകുന്നതെന്നും അതിനാല്‍ കേസ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നും കോടതി പറഞ്ഞു.
സാധാരണ ജനങ്ങളുടെ ഹൃദയം കുളിര്‍പ്പിക്കുന്ന വാക്കുകളാണ് കോടതിയുടേത്. സമ്പന്നരും രാഷ്ട്രീയ സ്വാധീനമുള്ളവരും എളുപ്പം കാര്യം നേടിയെടുക്കുമ്പോള്‍ സാധാരണക്കാരന്റെ സങ്കീര്‍ണമല്ലാത്ത പ്രശ്നങ്ങള്‍പോലും ഈ നിരുത്തരവാദികള്‍ ചുവപ്പുനാടയില്‍ കുരുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്.
ഒരു പാവപ്പെട്ടവന്റെ നിത്യവൃത്തിയുടെ കേസോ, കിടപ്പാടത്തിന്റെ കേസോ മറ്റോ ചുവപ്പുനാടയില്‍ കുരുക്കി അനന്തമായി നീട്ടിക്കൊണ്ടുപോയാല്‍ സ്ഥലം കയ്യേറുന്നവന് സ്ഥലം കയ്യേറി സ്വന്തമാക്കി അഭിവൃദ്ധിപ്പെടുത്തി ഉടമസ്ഥാവകാശം സ്ഥാപിച്ചേക്കാം.
വഴി കൊട്ടിയടയ്ക്കപ്പെട്ട സാധുക്കള്‍ക്ക് മതില്‍ചാടി പുറത്തുപോകേണ്ട അവസ്ഥയെപ്പറ്റി പരാതിപ്പെട്ടാലും അവനുമുമ്പില്‍ വഴി തുറക്കപ്പെടുകയില്ല.
മാധ്യമ ഇടപെടല്‍ ചിലപ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സഹായകരമാകുന്നു എങ്കിലും എല്ലാ ശ്രേണിയിലും പെട്ടവര്‍ക്ക് ഇത് സാധ്യമായി എന്നുവരില്ല. അതുകൊണ്ട് കോടതിയുടെ നിര്‍ദ്ദേശം ഗൗരവത്തിലെടുത്ത് ചുവപ്പുനാട അറുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എല്ലാവര്ക്കും കോടതിയെ സമീപിക്കാന്‍ കഴിവുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: