ഭാരതീയ നീതിക്രമത്തിന്റെയും അഭിഭാഷകവൃത്തിയുടെയും അടിവേരുകള്‍ ആഴ്ന്നിറങ്ങിയിട്ടുള്ള പൈതൃകം ഏതെന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരം വികര്ണപൈതൃകം എന്നാണ്.
ആരായിരുന്നു വികര്ണന്? കൗരവസഭയില്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുമ്പോള്‍ അരുതെന്നു പറയാന്‍ ആരുമുണ്ടായിരുന്നില്ല. എതിര്‍ക്കേണ്ടവര്‍ പണയപ്പെടുത്തപ്പെട്ട അവസ്ഥയില്‍ നിസ്സഹായരായി കേവലം കാഴ്ചപ്പണ്ടങ്ങളെപ്പോലെ വീര്‍പ്പുമുട്ടുകയായിരുന്നു. നീതിയും ധര്‍മവും ഉച്ചൈസ്തരം ഘോഷിക്കേണ്ടവര്‍ കുറ്റകരമായ മൗനത്തിലാണ്ടുപോയ നിമിഷങ്ങള്‍. ഇത്തരമൊരു അപകടസന്ധിയില്‍ കൗരവപക്ഷത്തുനിന്നുതന്നെ നീതിക്കുവേണ്ടിയുള്ള മുറവിളി ഉയര്‍ന്നുവന്നിരുന്നു. അരുത്, അധര്‍മവും അന്യായവും ചെയ്യരുത്. സ്വയം പണയപ്പെടുത്തപ്പെട്ട ധര്മപുത്രര്ക്ക് മറ്റൊരാളെ പണയപ്പെടുത്താനവകാശമില്ല എന്നതായിരുന്നു വികര്ണനുയര്ത്തിയ വാദത്തിന്റെ പൊരുള്‍. നീതിയുടെ മഹത്തായ ഈ പൈതൃകം അഭംഗുരം ഉയര്‍ത്തിപ്പിടിക്കുന്ന ഒരാളെ വര്‍ത്തമാന ഭാരതത്തില്‍ കണ്ടെത്തേണ്ടി വന്നാല്‍ പ്രാതഃസ്മരണീയ നാമധേയമായി കടന്നുവരിക ജസ്റ്റിസ്.വി.ആര്.കൃഷ്ണയ്യര്‍ എന്ന വിസ്മയ വ്യക്തിത്വമായിരിക്കും.
സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ഒരേപോലെ തന്റേതായ ഇടപെടല്‍ നടത്താനും എങ്ങും എവിടെയും നീതിയുടെ ഇടിമുഴക്കമായി അടയാളങ്ങള്‍ രേഖപ്പെടുത്താനും കഴിഞ്ഞ അപൂര്‍വ മനുഷ്യനാണ് ജന്മശതാബ്ദിയിലേക്കു കടക്കുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍. നൂറാം വയസ്സിലും അദ്ദേഹം കര്‍മനിരതനാണ്. നീതിനിഷേധിക്കപ്പെട്ടവരുടെ അഭയസ്ഥാനമായി കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതി ‘സദ്ഗമയ’ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്നു. രാഷ്ട്രീയനേതാവ്, വാഗ്മി, എഴുത്തുകാരന്, നിയമരംഗത്തെ കുലപതി, ന്യായാധിപന്, ഭരണകര്‍ത്താവ്, ഗ്രന്ഥകാരന്, മനുഷ്യാവകാശ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം സ്വാമി ഒന്നാംസ്ഥാനക്കാരനാണ്.
ന്യായാധിപന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെ ലോകചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമത്തിന്റെയും ന്യായാസനങ്ങളുടെയും ചട്ടക്കൂട് ലംഘിക്കാതെതന്നെ അവയുടെ പാരമ്പര്യസരണികളെ മാറ്റിമറിച്ച് ജനകീയ ഉള്‍ത്തുടിപ്പുകള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങളും വിധികളും നല്കിയ മഹാനാണ് ഈ മലയാളി. ഇംഗ്ലണ്ടിലെ വിശ്വവിഖ്യാത നിയമജ്ഞന് ലോര്‍ഡ് ഡെന്നിനും അമേരിക്കന്‍ ന്യായാധിപന് ഏള്‍വാറനുമൊപ്പമാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്ഥാനം. നൂറാം വയസ്സിലേക്കെത്തുമ്പോഴും ഓര്‍മയുടെ ചുരുളുകള്‍ നിവര്‍ത്തി തലയുയര്‍ത്തിപ്പിടിച്ച് ജുഡീഷ്യറി സൃഷ്ടിക്കുന്ന നിയമദുരന്തങ്ങള്‍ക്കെതിരെ പോരാടുന്ന ഈ വിപ്ലവകാരിക്കൊരു പകരക്കാരന് ഇന്നുമുണ്ടായിട്ടില്ല.
ഇടതുപക്ഷ സഹയാത്രികനായി പൊതുരംഗത്ത് നിലയുറപ്പിച്ചപ്പോഴും ഭാരതീയതയിലൂന്നിയ ധാര്‍മികഭാവവും ദേശീയതയുടെ മാനബിന്ദുക്കളെ നെഞ്ചിലേറ്റിക്കൊണ്ടുള്ള അഭിപ്രായങ്ങളും അദ്ദേഹം ഉറക്കെ ഉറക്കെ പറയുമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ വെറുക്കപ്പെട്ടവനും തൊട്ടുകൂടാത്തവനുമാക്കി കേരളത്തിലുടനീളം യുഡിഎഫ്-എല്‍ഡിഎഫ് സംവിധാനങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ മോദിയെ നന്മയുടെയും വികസനത്തിന്റെയും നായകനാക്കി പ്രഖ്യാപിച്ച് സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത ക്രാന്തദര്‍ശിയായ രാജ്യസ്നേഹിയാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍.
നരേന്ദ്രമോദിയും കൃഷ്ണയ്യരും തമ്മിലുള്ള രണ്ടുകൊല്ലം മുമ്പത്തെ ഒത്തുചേരലില്‍ ആശയവിനിമയങ്ങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ അവസരം ലഭിച്ചയാളാണ് ഈ ലേഖകന്‍. സംഘപ്രസ്ഥാനങ്ങളോട് അദ്ദേഹത്തിന് അതീവതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങള്‍ ഉണ്ടെന്ന സത്യം പുറംലോകത്തിന് ഇനിയും കൂടുതലായി അറിയേണ്ടതായിട്ടുണ്ട്. ഈ ലേഖകന്റെ ഇംഗ്ലീഷിലുള്ള ലേഖനങ്ങള്‍ സമാഹരിച്ച ഗ്രന്ഥത്തിന് ജസ്റ്റിസ് കൃഷ്ണയ്യര്‍ എഴുതിത്തന്ന അവതാരിക ഒരു നിധിപോലെയാണ് കാത്തുസൂക്ഷിക്കുന്നത്. മാന്യ പരമേശ്വര്‍ജിയെ ഉള്ളില്‍ത്തട്ടി സ്നേഹിക്കാനും ബഹുമാനിക്കാനും പ്രോത്സാഹിപ്പിക്കുവാനും ജസ്റ്റിസ് കൃഷ്ണയ്യര്‍ അത്യധികം തല്പ്പരനായിരുന്നു.
”കള്ളനിലും ദുഷ്ടനിലുമൊക്കെ ഒളിഞ്ഞുകിടക്കുന്ന ഒരു മനുഷ്യനുണ്ട്. അവരുടെയും ആകാശം ഏകാകിയുടേതാണ്. അതുകൊണ്ട് അവര്‍ നമുക്കന്യമല്ല” എന്നു പാടിയ കവി മഹാനാണ്. ”കുറ്റത്തെ വെറുക്കൂ കുറ്റവാളിയെ വെറുക്കാതിരിക്കൂ” എന്നുപഠിപ്പിച്ച ഗാന്ധിജി നമുക്ക് വഴികാട്ടിയാണ്. എന്നാല്‍ നീതിപീഠത്തിലെ കസേരകളില്‍നിന്ന് കവിയുടെയും ഗാന്ധിജിയുടെയും ഏകവും വിശാലവുമായ മേലുദ്ധരിച്ച മാനസികതലങ്ങള്‍ പൊതുവെ അനുഭവപ്പെടാറില്ല. എന്നാല്‍ കൃഷ്ണയ്യര്‍ കവിയുടെയും രാഷ്ട്രപിതാവിന്റെയും കാഴ്ചപ്പാടിന്റെ ആള്‍രൂപമാണ്. നൂറ്റാണ്ടുനീണ്ട സ്വാമിയുടെ ജീവിതം യുവതലമുറക്ക് സാധനാ പാഠമാകേണ്ട ഒന്നാണ്. ജന്മശതാബ്ദിയിലൂടെ ജസ്റ്റിസ് കൃഷ്ണയ്യരുടെ കര്‍മമാര്‍ഗം പുത്തന്‍ തലമുറയ്ക്ക് കൂടുതല്‍ പ്രചോദനം പ്രദാനം ചെയ്യാന്‍ ഇടവരുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: